ബസിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കൽ; പിഴയീടാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്

തിരുവനന്തപുരം: ബസിലെ ഡ്രൈവർക്കും മുൻ സീറ്റിലെ യാത്രക്കാരനും ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഇന്ന് മുതൽ പിഴയീടാക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട്. സ്വകാര്യ ബസ് ഉടമകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാരിന്റെ മെല്ലെപ്പോക്ക്. മുഴുവൻ കെഎസ്ആർടിസി ബസുകളിലും ഇതുവരെ സീറ്റ് ബെൽറ്റ് ഘടിപ്പിച്ചിട്ടില്ല.

റോഡിലെ ക്യാമറാ പരിഷ്ക്കാരത്തിന് പിന്നാലെയായിരുന്നു ബസിൽ ബെൽറ്റ് നിർബന്ധമാക്കൽ. ഇന്ന് മുതൽ ബെൽറ്റ് നിർബന്ധമാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇല്ലെങ്കിൽ പിഴ ഇടാക്കുമെന്നായിരുന്നു അറിയിപ്പ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റും നൽകില്ലെന്നും മുന്നറിയിപ്പുണ്ടായിരുന്നു. പക്ഷെ പ്രഖ്യാപനം വാക്കിലൊതുങ്ങി. സ്വകാര്യ ബസുടമകുടെ എതിർപ്പാണ് പിന്നോട്ട് പോകാനുള്ള പ്രധാന കാരണം. കെഎസ്ആർടിസി ഉൾപ്പെടെ മുഴുവൻ ബസുകളിൽ ഇതേ വരെ സീറ്റ് ബെൽറ്റ് ഘടിപ്പിച്ചിട്ടുമില്ല. കെഎസ്ആർടിസിയുടെ 4850 ബസുകളിലാണ് സീറ്റ് ബെൽറ്റ് ഘടിപ്പിക്കേണ്ടത്. ഇതിൽ 3159 ബസുകളിലാണ് ഘടിപ്പിച്ചത്. ക്യാമറയും ഇതേവരെ ഘടിപ്പിച്ചിട്ടില്ല. ഗതാഗത അതോററ്റിയാണ് ക്യാമറകൾ വാങ്ങി കെഎസ്ആ‍ർടിസിക്ക് നൽകേണ്ടത്. അതിന്റെ ടെണ്ടർ നടപടികളും പൂർത്തിയായിട്ടില്ല.

ഫിറ്റ്നസ് ഹാജരാക്കുമ്പോൾ സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന ആവശ്യം നിർബന്ധമാക്കുമ്പോൾ ക്രമേണ തീരുമാനം നടപ്പാക്കാമെന്നാണ് ഗതാഗതവകുപ്പിന്റെ നീക്കം. ബസ്സിൽ സ്ഥാപിക്കാനുള്ള ക്യാമറകൾ വിപണയിൽ ലഭ്യമല്ലെന്നാണ് സ്വകാര്യ ബസുടമകുടെ പരാതി. പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് പറയുമ്പോഴും എന്ന് മുതൽ ബെൽറ്റ് ഇനി നിർബന്ധമാക്കുമെന്നതിൽ ഗതാഗത വകുപ്പിന് ഒരു വ്യക്തതയുമില്ല.

Advertisement