നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നുവെങ്കിൽ ആലുവയിലെ പീഡനത്തിന് സമാനമാകുമായിരുന്നു കേസ്: പ്രതിക്ക് അവസാന ശ്വാസം വരെ കഠിന തടവ് വിധിച്ച് കോടതി

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുള്ള പെൺകുട്ടിയെ മിഠായി വാങ്ങി തരാമെന്ന് പറഞ്ഞ് പീഡിപ്പിച്ച് മൃതപ്രായയാക്കിയ പ്രതിക്ക് അവസാന ശ്വാസംവരെ കഠിന തടവിന് ശിക്ഷിച്ച് കോടതി. അസം സ്വദേശി ടുണു മണ്ഡലിനെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ച് ഉത്തരവിട്ടത്. 2022 ജനുവരി 26നാണ് പെരുമ്പാവൂരിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മിഠായി വാങ്ങി തരാമെന്ന് പറഞ്ഞ് പ്രതി പുഴയുടെ കരയിലെ കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മറുകരയിൽ ചൂണ്ടയിട്ടുകൊണ്ടിരുന്നവർ സംശയം തോന്നിയതിനെത്തുടർന്ന് പുഴകടന്നെത്തി നോക്കിയപ്പോൾ കുട്ടി രക്തം വാർന്ന നിലയിൽ കിടക്കുന്നതാണ് കണ്ടത്.
നാട്ടുകാർ തടഞ്ഞുവച്ച പ്രതിയെ ഉടൻതന്നെ പെരുമ്പാവൂർ പൊലീസ് എത്തി അറസ്റ്റ് ചെയ്തു. ജനനേന്ദ്രിയത്തിന്റെ ഭാഗത്ത് രക്തം വാർന്ന നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സിച്ച ഡോക്ടർ, കുട്ടിയുടെ മാതാവ്, കുട്ടി, നാട്ടുകാർ എന്നിവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂർ പോക്സോ കോടതി ജഡ്ജ് ദിനേശ് എം പിള്ള പ്രതിക്ക് അവസാനശ്വാസംവരെ കഠിനതടവ് എന്ന വിധി പ്രഖ്യാപിച്ചത്. ഇതുകൂടാതെ വിവിധ വകുപ്പുകളിലായി 31വർഷം കഠിനതടവും വിധിച്ചിട്ടുണ്ട്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് എ. സിന്ധു ഹാജരായി. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നുവെങ്കിൽ ആലുവയിലെ അതിക്രമത്തിന് സമാനമാകുമായിരുന്നു എന്ന് പ്രോസിക്യൂട്ടർ എ സിന്ധു വ്യക്തമാക്കി.

Advertisement