കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

കൊച്ചി: കാർട്ടൂണിസ്റ്റ് സുകുമാർ (91) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലായിരുന്നു അന്ത്യം.പ്രമുഖ മാധ്യമങ്ങളിൽ കാർട്ടൂണുകൾ വരച്ചിട്ടുള്ള സുകുമാർ, കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകാംഗവും ചെയർമാനുമായിരുന്നു.

ആറ്റിങ്ങൽ വീരളത്ത് മഠത്തിൽ സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളിന്റെയും മകനായി 1932-ലായിരുന്നു ജനനം. എസ്. സുകുമാരൻ പോറ്റി എന്നാണ് യഥാർഥ പേര്. അച്ഛൻ തമ്പാനൂർ സുബ്രഹ്മണ്യക്ഷേത്രത്തിൽ ശാന്തിക്കാരനായിരുന്നു. ആറുമക്കളിൽ മൂന്നാണും മൂന്ന് പെണ്ണും. ആൺമക്കളിൽ മൂത്തയാളായിരുന്നു സുകുമാർ.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാളി ദിനപ്പത്രത്തിലെ കാർട്ടൂണിസ്റ്റ് കെ.എസ്. പിള്ളയായിരുന്നു കാർട്ടൂണിൽ ആദ്യ ഗുരു. 1950-ൽ ആദ്യ കാർട്ടൂൺ വികടനിൽ പ്രസിദ്ധീകരിച്ചു. പിന്നീട് മാതൃഭൂമി, മലയാള മനോരമ, ജനയുഗം, ശങ്കേഴ്സ് വീക്കിലി എന്നിവയിൽ വരച്ചു.
കഥ, കവിത, നാടകം, നോവൽ ഉൾപ്പെടെ 50-ലധികം പുസ്തകങ്ങൾ രചിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഹാസ്യ സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് 1996-ൽ ലഭിച്ചിട്ടുണ്ട്. മനഃശാസ്ത്രം മാസികയിൽ 17 വർഷം മുടങ്ങാതെ വരച്ച ഡോ. മനഃശാസ്ത്രി പ്രശസ്തമാണ്.

ഡി.ഐ.ജി. ഓഫീസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു. ഭാര്യ പരേതയായ സാവിത്രി. മകൾ സുമംഗല സീരിയൽ- ഡബ്ബിങ് ആർടിസ്റ്റാണ്. മരുമകൻ: സുനിൽ. സനൂപ് കൃഷ്ണൻ, അഡ്വ. ശ്രീകുമാർ എന്നിവർ പേരക്കുട്ടികളാണ്.

Advertisement