വിറയല്‍ മൂലം വിട്ടു,എം കെ കണ്ണനെവീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി,ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് കണ്ണൻ

Advertisement

കൊച്ചി.കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സി പി എം സംസ്ഥാന സമിതി അംഗം എം കെ കണ്ണനെ
വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴസ്‌മെന്റ് ഡയറക്ടറേറ്റ്.ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്നും ദേഹാസ്വാസ്ഥ്യം
അനുഭവപ്പെട്ടതിനെ തുടർന്ന് എം കെ കണ്ണനെ വിട്ടയക്കുകയായിരുന്നുവെന്നും ഇ ഡി അറിയിച്ചു.ചോദ്യം ചെയ്യലിന്റെ തുടക്കം മുതൽ വിറയൽ അനുഭവപ്പെടുന്നുവെന്നാണ് എം കെ കണ്ണൻ മറുപടി നൽകിയതെന്നാണ് ഇ ഡി പറയുന്നത്. എന്നാൽ തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഇഡി യുടെ ഒരു ഔദാര്യവും വേണ്ടെന്നും എം കെ കണ്ണൻ പ്രതികരിച്ചു.

കേസിലെ ഒന്നാം പ്രതി പി. സതീഷ്‌കുമാര്‍ എം കെ കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സഹകരണ ബാങ്കില്‍ വന്‍തുക നിക്ഷേപിച്ചിരുന്നതായാണ് ഇ ഡി കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
എന്നാൽ തുടക്കം മുതൽ ചോദ്യം ചെയ്യലിനോട് നിസ്സഹകരണമായിരുന്നു എം കെ കണ്ണന്റെ നിലപാട്. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതായും ഇ ഡി വ്യക്തമാക്കി. ഇതോടെ ചോദ്യം ചെയ്യൽ അവസാനിപ്പിച്ച്‌ മറ്റൊരു ദിവസം വിളിപ്പിക്കാമെന്ന്‌ അറിയിച്ചു.

ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന ഇ ഡി വാദം എം കെ കണ്ണൻ തള്ളി. ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചാൽ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ എസ്.പി കെ എം ആന്റണി, ഡി.വൈ.എസ്.പി ഫേയ്മസ് വർഗീസ് എന്നിവരും ഇ ഡിയ്ക്ക് മുന്നിൽ ഹാജരായിട്ടുണ്ട്. ഇരുവർക്കും സതീഷ് കുമാറുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന്‌ ഇ.ഡി നേരത്തെ വ്യക്തമാക്കിയിരുന്നു. കരുവന്നൂർ ബാങ്കിൽ നിന്ന് 18 കോടി എടുത്തു മുങ്ങിയ അനിൽകുമാറിനെയും ഇ. ഡി ചോദ്യം ചെയ്യുകയാണ്.

Advertisement