ജയസൂര്യ നല്ല നടനാണ്, എന്നാല്‍ ജനങ്ങള്‍ക്ക് മുന്നില്‍ അഭിനയിക്കരുത് മന്ത്രി പ്രസാദ്

പുതുപ്പള്ളി . നടന്‍ ജയസൂര്യക്ക് മറുപടിയുമായി കൃഷി മന്ത്രി പി പ്രസാദ് എത്തിയതോടെ വിവാദം കൊഴുത്തു. നെല്ല് സംഭരണത്തിന്റെ വില ഓണത്തിന് മുമ്പുകൊടുത്ത് തീര്‍ത്തുവെന്നും അസത്യങ്ങളെ നിറം പിടിപ്പിച്ച് അവതരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.ജയസൂര്യ പരാമര്‍ശിച്ച കൃഷ്ണപ്രസാദ് എന്ന കര്‍ഷകന് നല്‍കിയ പണത്തിന്‍റെ കണക്കുമായാണ് മന്ത്രി എത്തിയത്

ജയസൂര്യ നല്ല നടനാണ്, എന്നാല്‍ ജനങ്ങള്‍ക്ക് മുന്നില്‍ അഭിനയിക്കരുതെന്നും മന്ത്രി പുതുപ്പള്ളിയില്‍ പറഞ്ഞു. ബാങ്കുകളുടെ കെടുകാര്യസ്ഥത കാരണമാണ് കൊടുക്കാന്‍ അല്‍പമെങ്കിലും വൈകിയതെന്നും പി പ്രസാദ് വിശദീകരിച്ചു.

സുഹൃത്തും നടനുമായ കൃഷ്ണപ്രസാദിന് അഞ്ച്, ആറ് മാസമായി സപ്ലൈകോയില്‍ നിന്ന് നെല്ലിന്റെ വില കിട്ടിയിട്ട് എന്ന ജയസൂര്യയുടെ വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു. ‘നടന്‍ കൃഷ്ണപ്രസാദിന് നെല്ല് സംഭരണ തുക ലഭിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ എസ്ബിഐ അക്കൗണ്ടില്‍ ഏപ്രില്‍ മാസത്തോടെ പണം എത്തി. മൂന്ന് തവണകളായാണ് അക്കൗണ്ടില്‍ മുഴുവന്‍ തുകയും എത്തിയത്. 5568 കിലോ ഉമ അരി സംഭരിച്ചതിന് സപ്ലൈകോ കൃഷ്ണ പ്രസാദിന് നല്‍കിയത് 1,57,686 രൂപയാണ്. എന്നാല്‍ ജയസൂര്യ പറഞ്ഞത് 5,6 മാസമായിട്ടും പണം നല്‍കിയില്ല എന്നായിരുന്നു’, മന്ത്രി വ്യക്തമാക്കി.

മന്ത്രിമാരെ വേദിയിലിരുത്തിയാണ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടന്‍ ജയസൂര്യ രംഗത്തുവന്നത്. തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കര്‍ഷകരുടെ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. കൃഷി മന്ത്രി പി. പ്രസാദിനെയും വ്യവസായ മന്ത്രി പി. രാജീവിനെയും വേദിയിലിരുത്തിയായിരുന്നു ജയസൂര്യയുടെ പ്രസംഗം.

ഇവന് ഇത് രഹസ്യമായി പറഞ്ഞാല്‍ പോരേ എന്ന് തോന്നിയേക്കാം. എന്നാല്‍ പരസ്യമായി പറഞ്ഞാല്‍ ഇടപെടല്‍ വേഗത്തിലാകും എന്ന വിശ്വാസമാണ് തന്നെ കൊണ്ട് ഇത് പറയിപ്പിച്ചതെന്നും ജയസൂര്യ പറയുന്നു.

പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്നാണ് മന്ത്രിമാര്‍ പറയുന്നത്. സാറ് ഒരു കാര്യം മനസ്സിലാക്കണം. തിരുവോണ ദിവസും നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണുന്ന മക്കള്‍ എങ്ങനെയാണ് സാര്‍, കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കര്‍ഷകരുടെ പ്രശ്‌നത്തില്‍ അതിവേഗം സര്‍ക്കാര്‍ ഇടപെടണം.’ ജയസൂര്യ പറഞ്ഞു .

ജയസൂര്യ പറഞ്ഞത് ഇങ്ങനെ

കര്‍ഷകരുടെ സഹായം ഒരു ദിവസം മൂന്ന് നേരം വെച്ച് വേണം എന്നത് നമ്മള്‍ അനുഭവിച്ചറിയുന്ന കാര്യമാണ്. അവരുടെ സഹായമില്ലാതെ നമുക്ക് ഒരു ദിനം കടന്നുപോകാന്‍ കഴിയില്ല. എന്റെ ഒരു സുഹൃത്തുണ്ട്. കൃഷ്ണപ്രസാദ് എന്നാണ് അദ്ദേഹത്തിന്റെ പേര്. നടനാണ്. കൃഷികൊണ്ട് ജീവിക്കുന്ന വ്യക്തി. അഞ്ച്, ആറ് മാസമായി അദ്ദേഹത്തിന് സപ്ലൈക്കോയില്‍ നിന്ന് നെല്ലിന്റെ വില കിട്ടിയിട്ട്. തിരുവോണ ദിവസം അവര്‍ ഉപവാസ സമരമിരിക്കുകയാണ്. ഒന്നാലോചിച്ചു നോക്കൂ, നമ്മുടെ കര്‍ഷകര്‍ അവര്‍ക്കായി തിരവോണ ദിവസം പട്ടിണിയിരിക്കുകയാണ്. ഉപവാസം എടുക്കുന്നത് കാര്യം നടത്തിത്തരുന്നതിന് വേണ്ടി മാത്രമല്ല, അധികാരികളുടെ കണ്ണിലേക്ക് ഇതെത്തിക്കാന്‍ വേണ്ടിയിട്ടാണ്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇവിടെ സംസാരിക്കുന്നത്.

പുതിയ തലമുറയിലുള്ള ചെറുപ്പക്കാര്‍ക്ക് ഷര്‍ട്ടില്‍ ചെളി പുരളുന്നതില്‍ ഇഷ്ടമല്ല എന്നാണ് മന്ത്രി പറഞ്ഞത്. എനിക്ക് പറയാനുള്ളത്, തിരുവോണ ദിവസം പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ട് എങ്ങനെയാണ് സര്‍ ഇതിലേക്ക് വീണ്ടും ഒരു തലമുറ വരുന്നത്. ഒരിക്കലും വരില്ല. കാരണം, അവര്‍ ആഗ്രഹിക്കുന്നത് അവരുടെ കാര്യങ്ങളെല്ലാം നല്ല രീതിയില്‍ നടന്നു പോകുന്ന, ഒരു കൃഷിക്കാരനാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയന്നതില്‍ തന്റെ അച്ഛനും അമ്മയും ഉണ്ട് എന്നത് ഒരുദാഹരണമായി കാണിക്കാനുണ്ടാകുമ്‌ബോഴാണ്, ഒരു പുതിയ തലമുറ കൃഷിയിലേക്ക് എത്തുന്നത്. അപ്പോള്‍ അതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു വലിയ നടപടി ഉണ്ടാകണമെന്ന് എനിക്ക് അഭ്യര്‍ത്ഥിക്കാനുണ്ട്.

നമ്മള്‍ പച്ചക്കറികള്‍ കഴിക്കുന്നില്ല എന്നാണ് അദ്ദേഹം രണ്ടാമത് പറഞ്ഞത്. ഇന്നത്തെ സ്ഥിതിവെച്ച് പച്ചക്കറികള്‍ കഴിക്കാന്‍ തന്നെ നമുക്ക് പേടിയാണ് സര്‍. വിഷമടിച്ച പച്ചക്കറികളാണ് അന്യ സംസ്ഥാനത്ത് നിന്ന് ഇവിടെ വന്നുകൊണ്ടിരിക്കുന്നത്. ഞാന്‍ പാലക്കാട് ഒരു സ്ഥലത്ത് അരി മില്ലില്‍ പോവുകയുണ്ടായി. അവിടെ ഞാന്‍ കാണാത്ത ബ്രാന്‍ഡ് ആയിരുന്നു. ഈ ബ്രാന്‍ഡ് ഇവിടെ കണ്ടിട്ടില്ലല്ലോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അതിവിടെ വില്‍പ്പനയ്ക്കില്ല എന്നാണ് അവര്‍ പറഞ്ഞത്. കാരണം ചോദിച്ചപ്പോള്‍, ഇത് പുറത്തേക്കുള്ള ഫസ്റ്റ് ക്വാളിറ്റി അരിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതെന്താ കേരളത്തിലുള്ള നമുക്കാര്‍ക്കും ഫസ്റ്റ് ക്വാളിറ്റി കഴിക്കാനുള്ള യോഗ്യതിയില്ലേ? നമ്മള്‍ പൈസ കൊടുത്ത് അത് വാങ്ങിക്കില്ലെ? അദ്ദേഹം പറയുന്നത് കേരളത്തില്‍ ക്വാളിറ്റി ചെക്കിംഗ് ഇല്ല എന്നാണ്. എന്തെങ്കിലും കൊടുത്താല്‍ മതി. ക്വാളിറ്റി ചെക്കിംഗ് ഇല്ലാതെ വിടും.

വിഷപ്പച്ചക്കറികളും സെക്കന്‍ഡ് ക്വാളിറ്റി, തേര്‍ഡ് ക്വാളിറ്റി പച്ചക്കറികളും അരിയും കഴിക്കേണ്ട ഗതികേട് വരികയാണ് നമുക്ക്. ഇവിടെ കോടികളുടെ പദ്ധതികളൊക്കെ വരുന്നെന്ന് പറഞ്ഞു. അതില്‍ ഏറ്റവും കൂടുതല്‍ അഭിമാനം കൊള്ളുന്നയാളുകളാണ് നമ്മള്‍. പക്ഷെ, ക്വാളിറ്റി ചെക്കിങ്ങിന് വേണ്ടിയുള്ള അടിസ്ഥാന കാര്യമാണ് ആദ്യമിവിടെ വരേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെയാണെങ്കില്‍ വെഷപ്പച്ചക്കറികള്‍ കഴിക്കാതെ ക്വാളിറ്റിയുള്ള ഭക്ഷണം നമുക്കിവിടെ കഴിക്കാന്‍ സാധിക്കും.

മന്ത്രി തെറ്റുദ്ധരിക്കരുത്, ഒരു ഓര്‍മ്മപ്പെടുത്തലെന്നപോലെ താന്‍ പറഞ്ഞതിനെ കണണമെന്നും ജയസൂര്യ പറഞ്ഞു. വേദിക്ക് പുറത്ത് സ്വകാര്യമായി ഇതു പറയുമ്‌ബോള്‍ അദ്ദേഹം കേള്‍ക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നുമാത്രമായി ഇത് മാറും. ഒരു വേദിയില്‍ ഇത്രയും പേരുടെ മുന്നില്‍ വച്ച് പറയുമ്‌ബോള്‍ അതിനെ സീരിയസായി എടുക്കുമെന്നത് കൊണ്ടാണ് കര്‍ഷകരുടെ പ്രതിനിധിയായി താന്‍ സംസാരിച്ചത്

Advertisement