ഭാര്യയുമായി വഴക്കിട്ടു, മുറിയിൽ കയറിയ യുവാവ് ബ്ലെയ്ഡ് ഉപയോഗിച്ച് സ്വയം കഴുത്തറുത്തു; ദാരുണാന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയിൽ യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി. വലിയമല കുര്യാത്തി സ്വദേശി മനോജ് (42) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ വച്ച് മനോജും ഭാര്യയും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെ മുറിയിൽ കയറി കതകടച്ച മനോജ് ബ്ലെയ്ഡ് ഉപയോഗിച്ച് സ്വയം കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വാതിൽ തുറക്കാഞ്ഞതോടെ 12 മണിയോടെ വീട്ടുകാർ മുറി തുറന്ന് നോക്കിയപ്പോഴാണ് ഇയാളെ കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിൽ വലിയമല പൊലീസ് കേസെടുത്തു. സ്ഥിരം മദ്യപാനിയാണ് മനോജെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിലെ ഒരു ഫാക്ടറിയിൽ തൊഴിലാളിയായിരുന്നു.

അതിനിടെ കൊല്ലത്ത് കൊല്ലം കടവൂരിൽ, രാത്രി കാറിൽ സഞ്ചരിക്കവേ നവ ദമ്പതികളേയും സഹോദരനേയും മദ്യലഹരിയിൽ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞ് കാറിൻറെ ചില്ല് അടിച്ച് തകർത്ത പ്രതികൾ പിടിയിൽ.ഇന്ന് പുലർച്ചെ രണ്ട് മണിക്കായിരുന്നു ആക്രമണം. മങ്ങാട് സ്വദേശി അഖിൽ രൂപ്, ജമിനി ജസ്റ്റിൻ എന്നിവരാണ് പിടിയിലായത്. ഹോൺ മുഴക്കിയതിൻറെ പേരിലുള്ള തർക്കത്തിന് പിന്നാലെയായിരുന്നു പിന്തുടർന്നെത്തിയുള്ള ആക്രമണം. പൊലീസ് സ്റ്റേഷനിൽ വച്ചും പ്രതികളിലൊരാൾ വധഭീഷണി മുഴക്കിയിരുന്നു.

Advertisement