പത്തനാപുരത്ത് കാണാതായ യുവാവിനെ കൊലപ്പെടുത്തിയെന്ന് സംശയം; ഭാര്യ പോലീസ് കസ്റ്റഡിയിൽ

പത്തനാപുരം: കലഞ്ഞൂരിൽ ഒന്നര വർഷം മുൻപു കാണാതായ പാടം സ്വദേശി നൗഷാദ് എന്നയാൾ കൊല്ലപ്പെട്ടതായാണു സംശയം. ഇയാളുടെ ഭാര്യ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ നൽകിയ വിവരം അനുസരിച്ച് നൗഷാദിന്റെ ശരീരം വീണ്ടെടുക്കാനുള്ള പരിശോധന അടൂരിൽ പൊലീസ് നടത്തുന്നു. നൗഷാദിന്റെ ഭാര്യ നൽകുന്ന മൊഴി പരസ്പര വിരുദ്ധമാണെന്നും പൊലീസ് പറയുന്നു.

2021ലാണ് നൗഷാദിനെ കാണാനില്ലെന്നു കാട്ടി പിതാവ് പൊലീസിൽ പരാതി നൽകിയത്. ഇതിൽ അന്വേഷണം നടത്തി വരികയായിരുന്നു. ഭാര്യയെ ചോദ്യം ചെയ്യുന്നതിനിടെ ഇവരുടെ മൊഴിയിൽ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടു. കൊലപ്പെടുത്തി കുഴിച്ചിട്ടു എന്ന തരത്തിൽ പൊലീസിനു മൊഴി ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തുന്നത്. 

പരുത്തിപ്പാറയിൽ വാടകവീട്ടിലാണ് നൗഷാദും ഭാര്യയും താമസിച്ചിരുന്നത്. അവിടെ കുഴിച്ചിട്ടെന്നാണ് ഭാര്യ മൊഴി നൽകിയത്.അടുക്കള കുഴിച്ചിട്ട് ഒന്നും കണ്ടെത്താനായില്ല.എന്നാൽ ഇവർ മൊഴി മാറ്റി പറയുന്നതിനാൽ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. നൗഷാദിനെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞെന്നും ഭാര്യ പറയുന്നുണ്ട്. ഇരുവരും തമ്മിൽ സ്വരചേർച്ചയില്ലായിരുന്നെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് നൂറ് കണക്കിനാളുകൾ സ്ഥലത്ത് തടിച്ച കൂടിയിട്ടുണ്ട്.

Advertisement