എസ്എന്‍സി ലാവ്ലിന്‍ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് ഇന്നു പരിഗണിക്കും

കൊച്ചി: എസ്.എന്‍.സി. ലാവ്ലിന്‍ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് ഇന്നു പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണു പരിഗണിക്കുക.

മലയാളിയായ ജസ്റ്റിസ് സി.ടി. രവികുമാര്‍ പിന്മാറിയതിനാലാണ് പുതിയ ബെഞ്ചിലേക്കു മാറ്റിയത്. ഇന്നത്തെ കേസുകളുടെ പട്ടികയില്‍ അഞ്ചാമത്തെ ഇനമായാണു ലാവ്ലിന്‍ കേസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവ്ലിന്‍ കേസില്‍ വാദം കേള്‍ക്കുന്നതു കഴിഞ്ഞ ഏപ്രില്‍ 24 നു സുപ്രീം കോടതി 33-ാം തവണയും മാറ്റിവച്ചിരുന്നു. ഹൈക്കോടതിയില്‍ ഇതേ കേസില്‍ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് സി.ടി. രവികുമാറിന്റെ പിന്മാറ്റം.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പു സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരേയുള്ള സി.ബി.ഐയുടെ ഹര്‍ജിയും വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്ബത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ ഇളവു വേണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജികളുമാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

Advertisement