തൃശൂരിൽ യുവാവിന്റെ ദുരൂഹ മരണം കൊലപാതകം; കറിക്കത്തിക്കു കുത്തിയെന്ന് സമ്മതിച്ച് ഭാര്യ

Advertisement

തൃശൂർ: വരന്തരപ്പിള്ളിയിൽ യുവാവിന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദ് മരിച്ച സംഭവമാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. വിനോദിന്റെ ഭാര്യ നിഷ (43) ആണ് കൊലപാതകം നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. ഇക്കഴിഞ്ഞ 11–ാം തീയതി രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട വിനോദ് കൂലിപ്പണിക്കാരനാണ്. തൃശൂർ ടൗണിലെ സ്വകാര്യ ആശുപത്രി ജീവക്കാരിയാണ് പൊലീസ് അറസ്റ്റ് ചെയ്ത നിഷ.

നിഷയുടെ ഫോൺ വിളികളിൽ സംശയാലുവായിരുന്ന വിനോദ് ഇതേച്ചൊല്ലി കലഹിക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവ ദിവസം വൈകിട്ട് കൂലിപ്പണി കഴിഞ്ഞെത്തിയ വിനോദ് ഭാര്യ ഫോൺവിളിയിൽ മുഴുകിയിരിക്കുന്നതു കണ്ട് ഒച്ചവയ്ക്കുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു. നിഷ ഫോൺ കൊടുക്കാതിരുന്നതോടെ ഇരുവരും തമ്മിൽ പിടിവലിയായി. ഇതിനിടെ വിനോദ് നിഷയുടെ കൈപിടിച്ച് തിരിച്ചു. കുപിതയായ നിഷ സമീപത്തിരുന്ന മൂർച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തുകയായിരുന്നു.

നെഞ്ചിൽ കുത്തേറ്റ വിനോദ് കട്ടിലിലിരുന്നപ്പോൾ ഭയപ്പെട്ടു പോയ നിഷ മുറിവ് അമർത്തിപ്പിടിച്ചതിനാൽ ആന്തരിക രക്തസ്രാവമുണ്ടായി. ഇതോടെ വിനോദ് തളർന്നു പോയെന്നാണ് നിഗമനം. സമീപത്തു താമസിക്കുന്ന വിനോദിന്റെ മാതാവ് ഇടയ്ക്ക് ഇവിടെ വന്നെങ്കിലും പ്രത്യേകിച്ചൊന്നും ശ്രദ്ധയിൽപ്പെടാത്തതിനാൽ തിരികെ പോയി. കുറേ സമയം കഴിഞ്ഞിട്ടും വിനോദിന്റെ രക്തസ്രാവം നിലയ്ക്കാത്തതു കണ്ട് വാഹനം വിളിച്ചുവരുത്തി നിഷ വിനോദിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായി വിനോദ് മരണത്തിനു കീഴടങ്ങി. പിടിവലിക്കിടെ നിലത്തുവീണപ്പോൾ എന്തോ കൊണ്ടതാണ് മുറിവിന് കാരണമെന്നാണ് നിഷ ആശുപത്രിയിൽ അറിയിച്ചിരുന്നത്.

വിനോദിന്റെ അസ്വാഭാവിക മരണത്തെ തുടർന്ന് വരന്തരപ്പിള്ളി പൊലീസ് കേസെടുത്ത് വിനോദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമാകാമെന്ന സൂചന ലഭിച്ചത്. പരിസരവാസികളോടും ബന്ധുക്കളോടും അന്വേഷിച്ചപ്പോൾ ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്ന് കണ്ടെത്തി. വിനോദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിഷ വീട്ടിലെത്തി തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചിരുന്നു. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ നിഷ കത്തി കഴുകി ഒളിപ്പിച്ചു വയ്ക്കുകയും സംഭവ സമയത്ത് വിനോദ് ധരിച്ചിരുന്ന വസ്ത്രങ്ങളിലും മറ്റും രക്തം പുരണ്ടിരുന്നതിനാൽ അവയെല്ലാം കത്തിച്ചു കളയുകയും ചെയ്തു.

മരണാനന്തര ചടങ്ങുകൾക്കു ശേഷം നിഷയെ കണ്ട് പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. പിടിവലിക്കിടെ താഴെ വീണ് മുറിവേറ്റതാണെന്ന നിലപാടിൽ ആദ്യം ഉറച്ചുനിന്ന നിഷ, ഒടുവിൽ പിടിച്ചു നിൽക്കാനാവാതെ നടന്ന സംഭവങ്ങൾ തുറന്നു പറഞ്ഞു. കത്തികൊണ്ടുള്ള തന്റെ കുത്തേറ്റതാണ് വിനോദ് മരിച്ചതെന്നും നിഷ സമ്മതിച്ചു. നിഷ കുറ്റം സമ്മതിച്ചതിനെ തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ പിടിവലി നടന്നതും കുത്തിയ രീതിയുമെല്ലാം നിഷ പൊലീസിനോട് വിവരിച്ചു. കഴുകി വൃത്തിയാക്കി ഒളിപ്പിച്ച കത്തിയും കത്തിച്ച വസ്ത്രഭാഗങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു. തുടർ നടപടികൾക്കു ശേഷം നിഷയെ കോടതിയിൽ ഹാജരാക്കും.

തൃശൂർ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രയുടെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി ടി.എസ്. സിനോജിന്റെയും വരന്തരപ്പിള്ളി ഇൻസ്പെക്ടർ എസ്. ജയകൃഷ്ണന്റെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. വരന്തരപ്പിള്ളി സിഐമാരായ സി.സി ബസന്ത്, എ.വി. ലാലു, ജോഫി ജോസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ വി.ജി. സ്റ്റീഫൻ, സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, വരന്തരപ്പിള്ളി സ്റ്റേഷനിലെ സീനിയർ സിപിഒമാരായ കെ.പി. രജനീശൻ, വി.എ. ഷമീർ, ദീപേഷ്, അനിത, സ്പെഷൽ ബ്രാഞ്ച് എഎസ്ഐ മനോജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Advertisement