നെല്ല് സംഭരണം : 400 കോടി രൂപ നൽകാൻ ബാങ്കിംഗ് കൺസോഷ്യവുമായി ധാരണയായി – മന്ത്രി ജി ആര്‍ അനില്‍

Advertisement

തിരുവനന്തപുരം . കർഷകരുടെ പക്കൽ നിന്ന് 2022-23 സീസണിൽ ശേഖരിച്ച നെല്ലിന്റെ വില മുഴുവനും കൊടുത്തു തീർക്കുന്നതിന് ആവശ്യമായ 400 കോടി രൂപ കൂടി വായ്പയായി അനുവദിയ്ക്കാൻ ബാങ്കിംഗ് കൺസോർഷ്യവുമായി ധാരണയായതായി ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു.

2023 മാർച്ച് 28 വരെ സംഭരിച്ച നെല്ലിന്റെ തുക പൂർണ്ണമായും കൊടുത്തു തീർത്തിരുന്നു. നിലവിൽ മെയ് 15 വരെ പി.ആർ.എസ് നല്കിയ നെല്ലിന്റെ വില കർഷകർക്ക് വിതരണ ചെയ്തുവരികയാണ്. മെയ് 15 ന് ശേഷം ശേഖരിച്ച നെല്ലിന്റെ തുക കർഷകർക്ക് നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതിനാവശ്യമായ 400 കോടി രൂപ കൂടി അനുവദിക്കുന്നതിന് എസ്.ബി.ഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയുൾപ്പെടുന്ന ബാങ്കിംഗ് കൺസോർഷ്യവുമായി നടത്തിയ ചർച്ചകളിൽ ഇന്ന് അനുകൂല തീരുമാനമാവുകയായിരുന്നു. ഇത് സംബന്ധിച്ച് ബാങ്കിംഗ് കൺസോർഷ്യവുമായി നാളെ ധാരണാപത്രം ഒപ്പുവയ്ക്കുമെന്ന് മന്ത്രി അറിയിച്ചു.


  2022-23 സീസണിൽ 2,49,224 കർഷകരിൽ നിന്നും 7.30 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. സംഭരിച്ച നെല്ലിന്റെ വിലയായി 2060 കോടി രൂപയാണ് കർഷകർക്ക് നല്കേണ്ടത്. പ്രസ്തുത തുകയിൽ 2023 മാർച്ച് 31 വരെ പേ ഓർഡർ നല്കിയ കർഷകർക്ക് 740.38 കോടി രൂപ നേരിട്ടും 194.19 കോടി രൂപ കേരളാ ബാങ്ക് വഴി പി.ആർ.എസ് വായ്പയായി നല്കിയിരുന്നു. 2023 മാർച്ച് 29 മുതൽ മെയ് 15 വരെ പേ ഓർഡർ നല്കിയ കർഷകർക്ക് ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് എടുത്തിട്ടുള്ള 700കോടി രൂപ വായ്പയില്‍ നിന്ന് നാളിതുവരെ 55,716 കര്‍ഷകര്‍ക്കായി 588.26 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.

ഈ സീസണിൽ സംഭരിച്ച നെല്ലിന്റെ വിലയായി ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നെടുത്ത 700 കോടി രൂപ ഉൾപ്പെടെ വിതരണം ചെയ്തു കഴിയുമ്പോള്‍ 1634.57 കോടി രൂപ കര്‍ഷകര്‍ക്ക് ലഭിക്കും. ഈ സീസണിൽ സംഭരിച്ച നെല്ലിന്റെ തുക പൂർണ്ണമായും കൊടുത്തു തീർക്കുന്നതിന് ആവശ്യമായ 400 കോടി രൂപ വിതരണം ചെയ്യുന്നതിനാണ് ഇന്ന് ബാങ്കിംഗ് കൺസോർഷ്യവുമായി നടന്ന ചർച്ചയിൽ ധാരണയായത്. ഈ തുക കർഷകരുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ നാളെത്തന്നെ ആരംഭിക്കുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രി അറിയിച്ചു. ഇതിനാവശ്യമായ നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ സപ്ലൈകോ സി.എം.ഡി.യ്ക്ക് നിർദ്ദേശം നല്കിയതായും അദ്ദേഹം അറിയിച്ചു.

Advertisement