സംസ്ഥാനത്ത് മൂന്നാം പിണറായി സര്‍ക്കാര്‍ വരുമെന്നും ബിജെപി രക്ഷപ്പെടില്ലെന്നും ഭീമന്‍ രഘു

തിരുവനന്തപുരം. കൂടുവിട്ടുകൂടുമാറി മറ്റൊരു നടന്‍കൂടി, ബിജെപിയില്‍ നിന്ന് രാജിവെച്ച നടന്‍ ഭീമന്‍ രഘു എകെജി സെന്ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സിപിഎമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് മൂന്നാം പിണറായി സര്‍ക്കാര്‍ വരുമെന്നും ബിജെപി രക്ഷപ്പെടില്ലെന്നും ഭീമന്‍ രഘു മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറി വി.ജോയിക്കൊപ്പമാണ് നടന്‍ ഭീമന്‍ രഘു എകെജി സെന്റിലേക്ക് എത്തിയത്. സെക്രട്ടറി എം.വി.ഗോവിന്ദന്‍ ചുവന്ന പൊന്നാടയണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. മന്ത്രിമാരായ വി.ശിവന്‍കുട്ടിയും വി.അബ്ദുറഹിമാനും സാക്ഷികളായി. ബിജെപിയില്‍ നിന്ന് ഓരോ നിമിഷവും ഇറങ്ങി ഓടണമെന്നാണ് തോന്നിയതെന്ന് ഭീമന്‍ രഘു മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഇടതുരാഷ്ട്രീയം. ചിന്തിക്കാന്‍ കഴിയുന്നവര്‍ക്ക് ബിജെപിയില്‍ പ്രവര്‍ത്തിക്കുക വലിയ ബുദ്ധിമുട്ടാണെന്നും ഭീമന്‍ രഘു.

തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴുണ്ടായ ദുരനുഭവങ്ങളും ഭീമന്‍ രഘു വിശദീകരിച്ചു.പാര്‍ട്ടിയില്‍ എന്തു റോള്‍ വഹിക്കണമെന്ന കാര്യം എം.വി.ഗോവിന്ദന്‍ പറഞ്ഞില്ലെന്നും ഭീമന്‍ രഘു പറഞ്ഞു. സംവിധായകന്‍ രാജസേനന്‍ സിപിഐഎമ്മിനൊപ്പം കൂടിയതിനു തൊട്ടുപിന്നാലെയാണ് ഭീമന്‍ രഘുവും ബിജെപി പാളയം വിട്ടത്.

Advertisement