ഭയന്ന് സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ ഒപ്പം താമസിച്ച കാപ്പകേസ് പ്രതി വെട്ടിക്കൊന്നു

റാന്നി. കൊടുംകുറ്റവാളി വിലസിയത് ജനമധ്യത്തില്‍, രക്ഷപ്പെടാന്‍ സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ ഒപ്പം താമസിച്ച കാപ്പകേസ് പ്രതി വെട്ടിക്കൊന്നു.. ചെറുകോല്‍ കീക്കൊഴുര്‍ പുള്ളിക്കാട്ടില്‍പടി മലര്‍വാടി ജംഗ്ഷന് സമീപം ഇരട്ടത്തല പനയ്ക്കല്‍ വി എ രാജുവിന്റെ മകള്‍ രജിതമോള്‍ (27) ആണ് മരിച്ചത്.

രാജുവിനും (60), ഭാര്യ ഗീത (51), ഇളയമകള്‍ അപ്പു (18) എന്നിവര്‍ക്കും വെട്ടേറ്റു. റാന്നി ബ്ലോക്ക്പടി വടക്കേടത്ത് അതുല്‍ സത്യനാണ് ആക്രമണം നടത്തിയത്.

ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. അതുലുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് എത്തിയതായിരുന്നു രജിത. അതുല്‍ കത്തിയുമായി വീട്ടില്‍ കയറി വെട്ടുകയായിരുന്നു. തടസം നിന്നപ്പോഴാണ് മറ്റുള്ളവര്‍ക്ക് പരിക്കേറ്റത്. എല്ലാവരെയും റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രജിതയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഒരാഴ്ച മുമ്ബ് പത്തനാപുരത്ത് റബര്‍ത്തോട്ടത്തില്‍ രജിതയെ കൂട്ടിക്കൊണ്ടുപോയി കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോ രജിതയുടെ മാതാവിനെയും കാണിച്ചിരുന്നു. രാജുവിന് അടിയന്തര ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മറ്റുള്ളവരുടെ പരിക്കുകള്‍ ഗുരുതരമല്ല. നിരവധി കേസുകളിലെ പ്രതിയാണ് അതുല്‍. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

Advertisement