വിദ്യയ്ക്ക് ജാമ്യമില്ല, അടുത്തമാസം ആറ് വരെ റിമാൻഡിൽ, രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ

മണ്ണാർക്കാട്: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ കോടതിയിൽ ഹാജരാക്കിയ കെ വിദ്യയെ റിമാൻഡ് ചെയ്തു. വിദ്യ സമർപ്പിച്ച ജാമ്യ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി.

അടുത്ത മാസം ആറ് വരെയാണ് വിദ്യയെ റിമാൻഡ് ചെയ്തിരിക്കുന്നത്. ആദ്യ രണ്ട് ദിവസം ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകും. കൂടുതൽ ചോദ്യം ചെയ്യലിന് വേണ്ടിയാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. കോടതി ഇത് അം​ഗീകരിക്കുകയായിരുന്നു.

അതേസമയം ഒളിവിലല്ല, സുഹൃത്തിന്റെ വീട്ടിലായിരുന്നു കെ.വിദ്യയെന്ന് അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. വ്യാജരേഖാക്കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കിയപ്പോളാണ് ഇക്കാര്യം പറഞ്ഞത്. വിദ്യക്കെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കില്ല. വ്യാജരേഖാക്കേസ് കെട്ടിച്ചമച്ചതാണ്. പിന്നിൽ ഗൂഢാലോചനയാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

എന്നാൽ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഒളിയിടം പൊലീസ് വ്യക്തമാക്കിയില്ല. കോഴിക്കോട് മേപ്പയൂരിനടുത്ത് കുട്ടോത്ത് നിന്നാണ് ഇന്നലെ രാത്രി വിദ്യയെ അഗളി പൊലീസ് പിടികൂടിയത്. എന്നാൽ ആരുടെ വീട്ടിൽ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കിയില്ല. ‌

ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് വിദ്യ പൊലീസിന് മൊഴി നൽകിയിരുന്നു. മഹാരാജാസിൻറെയെന്നല്ല ഒരു കോളജിൻറെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നായിരുന്നു ചോദ്യംചെയ്യലിൽ വിദ്യയുടെ നിലപാട്. അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളജിലും പഠിപ്പിക്കാൻ അവസരം ലഭിച്ചത്. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും വിദ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

അതേസമയം, വിദ്യ ഒളിവിൽ താമസിച്ചതിൽ സിപിഎമ്മിന് പങ്കില്ലെന്ന് പേരാമ്പ്ര ഏരിയ സെക്രട്ടറി പറഞ്ഞു. എവിടെയാണ് ഒളിച്ചിരുന്നതെന്ന് പറയേണ്ടത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു. ഒളിവിൽ കഴിയുന്നത് വലിയ സംഭവമല്ല. ജാമ്യം കിട്ടുന്നതുവരെ ചിലപ്പോൾ ഒളിവിൽ കഴിയേണ്ടി വരും. പൊലീസ് ഒളിച്ചുകളിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിലെ ചില വീടുകളിലാണ് വിദ്യ ഒളിവിൽ താമസിച്ചതെന്ന് വിവരം പുറത്തു വന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisement