പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കോട്ടയത്ത് ഏറെ വിവാദമായ പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയായ യുവതി ഭര്‍ത്താവിന്റെ വെട്ടേറ്റ് മരിച്ചു. മണര്‍കാട് സ്വദേശിനിയായ 26കാരിയെയാണ് വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച് കിടന്ന നിലയില്‍ കണ്ടെത്തിയ യുവതിയെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം പങ്കാളിയെ കൈമാറ്റം ചെയ്ത കേസില്‍ പ്രതിയായ യുവതിയുടെ ഭര്‍ത്താവാണ് ആക്രമണത്തിന് പിന്നിലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസിന് മൊഴി നല്‍കി.
സംഭവസമയത്ത് ആരും വീട്ടില്‍ ഇല്ലായിരുന്നു. വീട്ടുകാര്‍ മടങ്ങിവന്നപ്പോഴാണ് യുവതിയെ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടത്.
യുവതി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഭര്‍ത്താവടക്കം ഏഴുപേരെ പങ്കാളിയെ കൈമാറ്റം ചെയ്ത സംഭവത്തില്‍ മുന്‍പ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ വലിയ സംഘത്തെക്കുറിച്ചുള്ള വിവരമാണ് പോലീസിന് ലഭിച്ചത്. മെസഞ്ചര്‍, ടെലിഗ്രാമടക്കം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കാളിയെ കൈമാറി കടുത്ത ലൈംഗിക ചൂഷണത്തിനിടയാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. കപ്പിള്‍ മീറ്റപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയായിരുന്നു ഭാര്യമാരെ സംഘാംഗങ്ങള്‍ കൈമാറിയിരുന്നത്.

Advertisement