യാത്രക്കാര്‍ ടിക്കറ്റെടുക്കാതെ സഞ്ചരിച്ചാല്‍ പണി കിട്ടുക കണ്ടക്ടര്‍ക്ക്

കെഎസ്ആര്‍ടിസി ബസുകളില്‍ ഇനിമുതല്‍ യാത്രക്കാര്‍ ടിക്കറ്റെടുക്കാതെ സഞ്ചരിച്ചാല്‍ കണ്ടക്ടറുടെ കൈയില്‍നിന്ന് പിഴ ഈടാക്കും എന്ന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ 5000 രൂപവരെ പിഴ ഈടാക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം എന്നാണ് പുറത്തുവരുന്ന സൂചനകള്‍. മുന്‍പ് സസ്പെഷന്‍ ആയിരുന്നു ശിക്ഷയെന്നും എന്നാല്‍ പുതിയ തീരുമാനം സംബന്ധിച്ച് കെഎസ്ആര്‍ടിസി ഉത്തരവിറക്കി എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ശിക്ഷാനടപടിയുടെ ആദ്യ ഘട്ടത്തിലാണ് പിഴ ഈടാക്കുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴയും ഒപ്പം നിയമനടപടിയും നേരിടേണ്ടി വരും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മുപ്പത് യാത്രക്കാര്‍വരെ സഞ്ചരിക്കുന്ന ബസില്‍ ഒരു യാത്രികന്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നതായി പരിശോധനയില്‍ തിരിച്ചറിഞ്ഞാല്‍ 5000 രൂപ കണ്ടക്ടര്‍ പിഴയായി നല്‍കേണ്ടിവരും. 31 മുതല്‍ 47 വരെ യാത്രക്കാരുണ്ടെങ്കില്‍ 3000 രൂപ നല്‍കണം. ബസില്‍ 48-ന് മുകളില്‍ യാത്രക്കാര്‍ ഉണ്ടെങ്കില്‍ 2000 രൂപയും പഴയായി നല്‍കേണ്ടി വരും. സാധാരണ ബസില്‍ 48 മുതല്‍ 50 സീറ്റുകള്‍ വരെയാണ് ഉണ്ടാവുക. 10 യാത്രക്കാരെ കൂടുതല്‍ എടുക്കാന്‍ മാത്രമേ നിയമം ഉള്ളൂ. സൂപ്പര്‍ എക്സ്പ്രസ് ബസില്‍ 39 സീറ്റുകളേ ഉണ്ടാകൂകയുള്ളു. ഈ ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല.
ജീവനക്കാര്‍ക്കുണ്ടാകുന്ന വീഴ്ചകളിലും കൃത്യവിലോപങ്ങളിലും നിയമപരമായ നടപടികള്‍ നിലവിലുണ്ടെങ്കിലും വന്‍തുക പിഴ ചുമത്തുന്നതിനുള്ള നിര്‍ദ്ദേശം ആദ്യമായാണ്. സ്റ്റോപ്പില്‍ കൈ കാണിച്ചിട്ടും ബസ് നിര്‍ത്താതിരിക്കുക, സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കാതിരിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതികള്‍ തെളിഞ്ഞാല്‍ ജീവനക്കാര്‍ പിഴയായി 500 രൂപ നല്‍കണം. കൂടാതെ വിജിലന്‍സ് ഓഫീസറുടെ മുന്നില്‍ ഹാജരാകുകയും വേണം. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. ബസുകളുടെ അപകടത്തെ തുടര്‍ന്നുണ്ടാകുന്ന നഷ്ടങ്ങളില്‍ 25,000 രൂപവരെ ബന്ധപ്പെട്ട ജീവനക്കാരില്‍നിന്ന് ഈടാക്കാനും നിര്‍ദേശം നല്‍കിയാതും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Advertisement