തിരുവില്വാമല ഫോണ്‍ പൊട്ടിത്തെറിക്കല്‍, ഫോറന്‍സിക് പരിശോധന ഫലത്തില്‍ പൊലീസിന് ലഭിച്ച വിവരം ഇങ്ങനെ

Advertisement

തൃശൂര്‍.തിരുവില്വാമലയില്‍ ഫോണ്‍ അപകടവുമായി ബന്ധപ്പെട്ട് നാട്ടിലാകെ പരന്ന പരിഭ്രാന്തി പരിഹരിക്കേണ്ടതുണ്ട്. ഫോറന്‍സിക് പരിശോധന ഫലത്തില്‍ പൊലീസിന് ലഭിച്ച വിവരം അതിനാല്‍ വളരെ നിര്‍ണായകമാണ്. അമിതമായ ഫോണുപയോഗം മൂലം ചൂടായ ഫോണില്‍ കെമിക്കല്‍ എക്സ്പ്ളോഷന്‍ സംഭവിച്ചതായാണ് പരിശോധനാഫലം. മരിച്ച ആദിത്യശ്രീയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷംസംസ്കരിച്ചു


തിരുവില്വാമലയില്‍ എട്ടുവയസുകാരിയുടെ മരണത്തിലേക്ക് നയിച്ച ഫോണ്‍ അപകടം എങ്ങിനെ സംഭവിച്ചു എന്ന ആകാംഷ പരക്കുകയാണ്.
ഫോറന്‍സിക് പരിശോധന ആധാരമാക്കി കെമിക്കല്‍ എക്സ്പ്ളോഷന്‍ എന്ന പ്രതിഭാസമാണ് അപകടത്തിന് കാരണം എന്ന് പൊലീസ് സ്ഥിരീകരിക്കുന്നു…

ദീര്‍ഘസമയം ഫോണ്‍ ഉപയോഗിക്കുക വഴി ബാറ്ററി ചൂടാകുന്നു. ലിഥിയം-അയേണ്‍ ബാറ്ററിയില്‍ ചൂടിനെ തുടര്‍ന്നുണ്ടാകുന്ന രാസമാറ്റം
കെമിക്കല്‍ എക്സ്പ്ലോഷനിലേക്ക് നയിക്കുന്നു.

പൊലീസ് പരിശോധനയ്ക്കെടുത്ത ഫോണിന്‍റെ ഡിസ്പ്ലേക്ക് മാത്രമാണ് പ്രത്യക്ഷത്തില്‍ തകരാറ് കാണുന്നത്. തകര്‍ന്ന ഡിസ്പ്ലേയുടെ വിടവുകളിലൂടെ വെടിയുണ്ട
കണക്കെ കെമിക്കല്‍ എക്സ്പ്ലോഷനുണ്ടായി… ഇതില്‍ എട്ടുവയസുകാരിയുടെ മുഖവും ഫോണ്‍ പിടിച്ചിരുന്ന കൈവിരലുകളും തകര്‍ന്നു…

കെമിക്കല്‍ എക്സ്പ്ലോഷനിലൂടെ ഉഗ്രശബ്ദമാണുണ്ടായതെന്ന് നാട്ടുകാര്‍ സ്ഥിരീകരിക്കുന്നു… ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം..
തലയ്ക്കേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.

ഫോണ്‍ പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരം സംഭവം അപൂര്‍വതയാണ്. ഫോണ്‍ കൂടുതല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും

കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസിന് വിദ്യാഭ്യാസം വഴിമാറിയപ്പോള്‍ ഫോണുകള്‍ കുട്ടികളെ അടിമകളാക്കിയിട്ടുണ്ട്. കുറഞ്ഞവിലക്കു കിട്ടുന്ന ഫോണുകളും അമിതമായ ഉപയോഗവും വില്ലനാവുന്നു എന്നുമാത്രമേ പറയാനാകൂ. ഫോണ്‍ഒരു കളിപ്പാട്ടമല്ലെന്ന പാഠമാണ് ആദ്യം നല്‍കേണ്ടത്.

Advertisement