അസിസ്റ്റൻറ് പ്രഫസർ നിയമനത്തിന് ഉയർന്ന പ്രായപരിധി 50 വയസ്സാക്കി​- മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സർവകലാശാലകളിലും സർക്കാർ, എയ്ഡഡ് കോളജുകളിലും അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി 50 വയസ്സാക്കി ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. ശ്യാം ബി മേനോൻ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്നാണ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും, ട്രെയിനിംഗ് കോളജുകളിലും, ലോ കോളജുകളിലും, സംസ്‌കൃത കോളജുകളിലും, അറബിക് കോളജുകളിലും, വിവിധ സർവകലാശാലകളിലും അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധിയാണ് അൻപത് വയസായി നിശ്ചയിച്ച് ഉത്തരവായത്. നിലവിൽ ഇവിടെയെല്ലാം 40 വയസാണ് അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി. എന്നാൽ, അധ്യാപക നിയമനങ്ങൾക്ക് ബാധകമായ യു.ജി.സി മാനദണ്ഡങ്ങളിൽ ഉയർന്ന പ്രായപരിധി നിഷ്ക്കർഷിക്കുന്നില്ല. ഇക്കാര്യത്തിൽ കോളജ് വിദ്യാഭ്യാസ ഡയറക്ടർ നൽകിയ റിപ്പോർട്ടും കോളജ് അധ്യാപക നിയമനങ്ങൾക്ക് ഉയർന്ന പ്രായപരിധി ഒഴിവാക്കണമെന്ന സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശയും പരിഗണിച്ചാണ് തീരുമാനം.

ഉത്തരവനുസരിച്ച് കൊളീജിയറ്റ് എഡ്യൂക്കേഷൻ സ്പെഷ്യൽ റൂൾസിൽ ഉചിതമായ ഭേദഗതികൾ വരുത്തും. സർവകലാശാല സ്റ്റാറ്റ്യൂട്ടുകളിൽ ആവശ്യമായ ഭേദഗതി അതാത് സർവ്വകലാശാലകൾ വരുത്തും. സർവകലാശാലകളിലെ അസ്സോസിയേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിലെ നേരിട്ടുള്ള നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി പൂർണമായും ഒഴിവാക്കാൻ യു.ജി.സി ചട്ടങ്ങൾക്കനുസരിച്ച് സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യാൻ നടപടികളെടുക്കണമെന്ന് സർവകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് സർവകലാശാലകളിലും കോളജുകളിലും പി.എച്ച്.ഡിയും പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പും ഉള്ളവരെയാണ് പ്രധാനമായും പരിഗണിക്കാറ്. എന്നാൽ, ഈ ഉയർന്ന ബിരുദങ്ങൾ നേടാൻ കൂടുതൽ സമയം വേണ്ടതിനാൽ നിലവിലെ പ്രായപരിധി ഇവർക്ക് നിയമനത്തിന് അപേക്ഷിക്കാൻ അവസരം നഷ്ടപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇക്കാരണത്താൽ ഉയർന്ന ബിരുദമുള്ളവർക്ക് അധ്യാപന ജോലി നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്.

വിദേശ സർവകലാശാലകളിൽ ഗവേഷകരായ മികച്ച യോഗ്യതയുള്ളവരെ കേരളത്തിലേയ്ക്ക് ആകർഷിക്കാൻ നിയമന പ്രായപരിധി മാറ്റുന്നത് സഹായകമാകും. വനിതാഉദ്യോഗാർത്ഥികൾക്ക് നിലവിലെ സാഹചര്യത്തിൽ ഉയർന്ന ബിരുദങ്ങൾ കരസ്ഥമാക്കാനാകാതെ കോളേജ് അധ്യാപക നിയമനത്തിന് അപേക്ഷിക്കാൻ കഴിയാത്ത സാഹചര്യവും ഇതോടെ മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Advertisement