പെന്‍ഷന്‍ ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രം വഴി ജൂണ്‍ മുപ്പതിനുള്ളില്‍ ബയോമെട്രിക് മസ്റ്ററിങ് നടത്തണം

Advertisement

തിരുവനന്തപുരം. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രം വഴി ജൂണ്‍ മുപ്പതിനുള്ളില്‍ ബയോമെട്രിക് മസ്റ്ററിങ് നടത്തണം.

30 രൂപയാണ് ഫീസ്. പെന്‍ഷന്‍ തട്ടിപ്പ് തടയാനാണ് നടപടി.
നേരത്തേ വീട്ടില്‍പോയുള്ള മസ്റ്ററിങ്ങിന് 130 രൂപ ഫീസ് നിശ്ചയിച്ചിരുന്നു. ഇത് 50 രൂപയായി കുറച്ചു. 2016 – 2017 കാലഘട്ടത്തില്‍ത്തന്നെ മസ്റ്ററിങ് ഏര്‍പ്പെടുത്തിയിരുന്നു. മരണപ്പെട്ടവരും സംസ്ഥാനത്തില്ലാത്തവരും രണ്ടിലധികം പെന്‍ഷന്‍ കൈപ്പറ്റുന്നവരുമൊക്കെ ഗുണഭോക്തൃ പട്ടികയില്‍ ഇടംപിടിച്ചതായി അന്ന് കണ്ടെത്തി. തുടര്‍ന്ന് പട്ടിക ശുദ്ധീകരിക്കാന്‍ തീരുമാനിച്ചു. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കൊപ്പം വിവിധ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍കാരെയും സേവന പെന്‍ഷന്‍ പോര്‍ട്ടലില്‍ സംയോജിപ്പിച്ചു. മസ്റ്ററിങ്ങിനായി സോഫ്റ്റുവെയര്‍ രൂപകല്‍പ്പന ചെയ്തു. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയിരുന്ന ഒട്ടേറെപ്പേരെ ഒഴിവാക്കി. ഇതില്‍ കുറേ പണം തിരിച്ചുപിടിച്ചു. എന്നാല്‍, കോവിഡ് സാഹചര്യത്തില്‍ മസ്റ്ററിങ് താല്‍ക്കാലികമായി നിര്‍ത്തി. അതാണ് ഇപ്പോള്‍ പുനരാരംഭിച്ചത്.

അടുത്തവര്‍ഷംമുതല്‍ ജനുവരി, ഫെബ്രുവരി മാസത്തില്‍ മസ്റ്ററിങ് നടത്തണം. ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പുരോഗികള്‍, വയോജനങ്ങള്‍ എന്നിങ്ങനെ അക്ഷയ കേന്ദ്രത്തില്‍ എത്താന്‍ കഴിയാത്തവര്‍ക്കും വീട്ടിലെത്തി മസ്റ്ററിങ് നടത്തും. പെന്‍ഷന്‍ വീട്ടില്‍ എത്തിക്കുന്നവര്‍ക്ക് ആളൊന്നിന് 30 രൂപ വീതം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതിനുള്ള 80 കോടി രൂപയുടെ അധിക ബാധ്യത പ്രതിവര്‍ഷം സര്‍ക്കാര്‍ വഹിക്കുന്നു.

Advertisement