ഇല്ലാത്ത ജീവനക്കാരുടെ പേരിൽ ശമ്പളം എഴുതിയെടുത്തു: സപ്ലൈകോയിൽ വൻ വെട്ടിപ്പ്

Advertisement

കൊച്ചി: സപ്ലൈകോ ഔട്‌ലെറ്റുകളിൽ ഇല്ലാത്ത താൽക്കാലിക ജീവനക്കാരുടെ പേരിൽ ശമ്പളം എഴുതിയെടുത്തു ലക്ഷങ്ങളുടെ വെട്ടിപ്പ്. പരാതി ഉയർന്നതോടെ ആഭ്യന്തര വിജിലൻസ് നടത്തിയ അന്വേഷണത്തിൽ സംസ്ഥാന വ്യാപകമായി ഇതേരീതിയിൽ വ്യാപകമായി തട്ടിപ്പു നടന്നുവെന്നാണു കണ്ടെത്തൽ. ഇതോടെ, തട്ടിപ്പു നടത്തിയ സപ്ലൈകോ വിതരണ കേന്ദ്രങ്ങളിലെ ജീവനക്കാരിൽ നിന്നു തുക ഇരട്ടിയായി തിരിച്ചുപിടിച്ചു തുടങ്ങി. ചെറുകിട സപ്ലൈകോ സ്റ്റോറുകളിലും മാവേലി സ്റ്റോറുകളിലുമാണ് ഇത്തരത്തിൽ ജീവനക്കാരുടെ എണ്ണം പെരുപ്പിച്ചുകാട്ടി പണം തട്ടിയത്.

21.13 ലക്ഷം രൂപ ഈയിനത്തിൽ നഷ്ടപ്പെട്ടതായും ഇതിൽ 10.42 ലക്ഷം രൂപ തട്ടിപ്പു നടത്തിയ ജീവനക്കാരിൽ നിന്ന് തിരിച്ചു പിടിച്ചതായും സപ്ലൈകോ ചെയർമാനും എംഡിയുമായ സഞ്ജീവ് പട്ജോഷി പറഞ്ഞു. ഇടുക്കി ജില്ലയിലെ മൂന്നാർ കേന്ദ്രത്തിൽ മാത്രം 3.86 ലക്ഷം രൂപയുടെ തിരിമറി നടന്നിട്ടുണ്ട്. പാലക്കാട്ടും കാര്യമായ തിരിമറി നടന്നിട്ടുണ്ട്. 3 വർഷമായി നടക്കുന്ന തട്ടിപ്പാണിത്. ദിവസ വേതനക്കാരായ ജീവനക്കാർക്കു ഹാജർ ബുക്ക് അനുസരിച്ചുള്ള ശമ്പളം ഓരോ ഔട്‌ലെറ്റുകളിലെയും ഓഫിസർ ഇൻ ചാർജ് വഴി വിതരണം ചെയ്യുന്നതായിരുന്നു സപ്ലൈകോയിലെ രീതി. ഹാജർ ബുക്കിൽ ആളുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയായിരുന്നു പണം തട്ടിയത്.

ജീവനക്കാരുടെ ഹാജരും ശമ്പള വിതരണവും ഓൺലൈൻ സംവിധാനത്തിലൂടെ കേന്ദ്രീകൃതമായി നിയന്ത്രിക്കാൻ തുടങ്ങിയതോടെയാണു പല ജില്ലകളിലെയും തട്ടിപ്പു കണ്ടെത്താനായത്. ആറായിരത്തോളം ദിവസ വേതനക്കാർ സപ്ലൈകോയിൽ ജോലി ചെയ്യുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും രാഷ്ട്രീയ നിയമനങ്ങളുമാണ്. രാഷ്ട്രീയ സമ്മർദം കാരണമാണു സസ്പെൻഷൻ പോലുള്ള കടുത്ത നടപടികളിലേക്കു നീങ്ങാതെ നഷ്ടപ്പെട്ട തുക ഇരട്ടിയായി തിരിച്ചുപിടിക്കുന്നതെന്നും പറയുന്നു.

Advertisement