മാനസിക പ്രശ്നങ്ങൾ മൂലമാകാം മകൾ ആത്മഹത്യ ചെയ്തതെന്ന് ആശയുടെ പിതാവ് ശിവാനന്ദൻ, ഉല്ലാസുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും ശിവാനന്ദൻ

Advertisement


പത്തനംതിട്ട: നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷയെ (ആശ–38) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് ഭാര്യാപിതാവ് ശിവാനന്ദൻ. ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങളില്ലെന്നും മാനസിക അസ്വസ്ഥതയാകാം ആത്മഹത്യചെയ്യാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. മരണത്തിൽ സംശയമൊന്നുമില്ലെന്ന് ശിവാനന്ദൻ പൊലീസിന് മൊഴി നൽകി. അതേസമയം, മരണത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

‘‘മാനസികമായ എന്തെങ്കിലും അസ്വസ്ഥത കാരണമാകും ആത്മഹത്യ ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. മറ്റു സംശയങ്ങളൊന്നുമില്ല. കുട്ടികളും പറഞ്ഞത് അമ്മ ആത്മഹത്യ ചെയ്തുവെന്നാണ്. ഉല്ലാസിനെതിരായി ഒന്നും പറയാനില്ല. കുടുംബത്തിൽ ആരും ഉല്ലാസുമായി വഴക്കിനോ ശല്യപ്പെടുത്താനോ പോയിട്ടില്ല’’– ശിവാനന്ദൻ പറഞ്ഞു.

ചൊവ്വാഴ്ച പുലർച്ചെയാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി കിടപ്പുമുറിയിൽ കാണാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ടെറസിൽ ഉണങ്ങാനിട്ടിരുന്ന തുണികൾക്കിടയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവസമയം ഉല്ലാസ് വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നലെ ഇരുവരും തമ്മിൽ ചെറിയ തർക്കമുണ്ടായി. പിന്നാലെ ആശ ടെറസിലേക്ക് പോയി. രാത്രി കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തിങ്കളാഴ്ച, മകന്റെ പിറന്നാളിനോടനുബന്ധിച്ച് ഉല്ലാസ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആശയുടെ മരണം. അടുത്തിടെയാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടിൽ താമസമാക്കിയത്. വിദേശത്തായിരുന്ന ഉല്ലാസ് ഈയിടെയാണ് മടങ്ങിയെത്തിയത്.

Advertisement