കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കണം, കർശന നിർദ്ദേശവുമായി കേന്ദ്രം

ന്യൂഡൽഹി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാതെ പറ്റില്ലെന്നു കേന്ദ്ര സർക്കാർ. ഇരുവശവും സുരക്ഷിതമേഖല നിര്‍മിക്കാന്‍ ഭൂമി നിരപ്പാക്കി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളം ഇതുവരെ വിശദമായ മറുപടി നല്‍കിയില്ല. അതിനാല്‍ സുരക്ഷിതമേഖല നിര്‍മിക്കാന്‍ റണ്‍വേയുടെ നീളം കുറയ്ക്കേണ്ടി വരുമെന്നു വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

അബ്ദുസമദ് സമദാനി എംപിക്കു രേഖാമൂലം നൽകിയിട്ടുള്ള മറുപടിയിലാണ് വ്യോമയാന സഹമന്ത്രി വി.കെ.സിങ്, കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കിയത്. കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ അപകടത്തെ തുടർന്ന് രൂപീകരിച്ച വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരം റൺവേയ്ക്ക് സുരക്ഷിത മേഖല സൃഷ്ടിക്കുന്നതിനായി ഭൂമി വേണമെന്ന നിർദേശം ഉണ്ടായിരുന്നു. ഇതിനായി തൊട്ടടുത്തുള്ള ഭൂപ്രദേശം നികത്തി നൽകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

ഒൻപത് മാസത്തിനിടെ സംസ്ഥാന സർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നെങ്കിലും മറുപടി ‌ലഭിച്ചില്ല. 2016ലെ ദേശീയ സിവിൽ ഏവിയേഷൻ നയപ്രകാരം സംസ്ഥാനങ്ങളാണ് ഇത്തരത്തിൽ ഭൂമി ഏറ്റെടുത്ത് നൽകേണ്ടത്. കരിപ്പൂർ വിമാനത്താവളത്തിന്റേത് പ്രത്യേക കേസായി പരിഗണിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഭൂമിയുടെ വിലയായി 120 കോടി രൂപ നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ 160 കോടിയോളം ചെലവു വരുമെന്നാണ് കേന്ദ്ര സർക്കാരിനെ അറിയിച്ചത്.

2022 ഒക്ടോബർ 31ന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും അവിടെയുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുമുള്ള റിപ്പോർട്ടും മറുപടിയും നൽകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് മറുപടി ലഭിച്ചില്ല. വിമാന സർവീസുകൾ സുരക്ഷിതമായി നടത്തുന്നതിനായി റൺവേയുടെ ഇരുവശത്തും സുരക്ഷിതമേഖല നിർമിക്കുന്നതിന് റൺവേയുടെ നീളം വെട്ടിക്കുറയ്ക്കേണ്ട നിർബന്ധിത സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണെന്നും വ്യോമയാന സഹമന്ത്രി വ്യക്തമാക്കി.

Advertisement