കല്ലുംമുള്ളും കാലിനുമെത്തയാക്കിയുള്ള യാത്ര ഇനി ശബരിമലയില്‍ പഴങ്കഥയാകും

ശബരിമല. സന്നിധാനത്തിലേക്കുള്ള പരമ്പരാഗത പാതയില്‍ കല്ലുകള്‍ പാകി സുഗമമാക്കി. പരമ്പരാഗത പാതയില്‍ യാത്ര സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 12 കോടി രൂപ ചെലവിലാണ് പന്പ മുതല്‍ ശരംകുത്തിവരെ 2,750 മീറ്റര്‍ നീളത്തില്‍ ദേവസ്വം ബോര്‍ഡ് കല്ലുകള്‍പാകിയിരിക്കുന്നത്.
ഏഴുമീറ്റര്‍ വീതിയും പാതയ്ക്കുണ്ട്. കല്ലും മുള്ളും നിറഞ്ഞ ശബരിമല യാത്രയില്‍ ഇനി ആധുനിക പരിവേഷം ചാര്‍ത്തിയ കല്ലുകള്‍ മാത്രം.

കല്ലുകള്‍ പാകി നവീകരിച്ച പരമ്ബരാഗത പാതയുടെ സമര്‍പ്പണം 17നു നടക്കും. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ പാത തീര്‍ഥാടകര്‍ക്ക് തുറന്നു കൊടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ തീര്‍ഥാടക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയുടെ പണി കഴിഞ്ഞ മാര്‍ച്ചിലാണ് ആരംഭിച്ചത്. കര്‍ണാടകയിലെ സാദര്‍ഹള്ളി, ഹൊസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ച കല്ലുകളാണ് പാകിയത്. അവശേഷിക്കുന്ന പണികള്‍ രണ്ടുദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് ദേവസ്വം മരാമത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പരമ്ബരാഗത പാതിയിലൂടെയുള്ള തീര്‍ഥാടകരുടെ മലകയറ്റം സുഗമമാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ പറഞ്ഞു. കുത്തനെയുള്ള കയറ്റവും വലിയ പടിക്കെട്ടുകളും നിറഞ്ഞതായിരുന്നു പാത. നീലിമല, അപ്പാച്ചിമേട് കയറ്റങ്ങള്‍ കഠിനമാണ്. കയറ്റത്തിന്റെ ചരിവും പടികളുടെ ഉയരവും കുറച്ചുകൊണ്ടാണ് ഇപ്പോള്‍ കല്ലുകള്‍ വിരിച്ചത്. തീര്‍ഥാടകര്‍ക്ക് പിടിച്ചുകയറാന്‍ കൈവരികള്‍ സ്ഥാപിച്ചു.

അടിയന്തര ഘട്ടത്തില്‍
ആംബുലന്‍സുകള്‍

അടിയന്തരഘട്ടത്തില്‍ പരന്പരാഗത പാതയിലൂടെ ആംബുലന്‍സുകള്‍ കയറിയിറങ്ങാന്‍ പ്രത്യേക വഴി സജ്ജീകരിച്ചാണ് നവീകരണം നടത്തിയിരിക്കുന്നത്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കനത്ത മഴയേ തുടര്‍ന്ന് കല്ലുകള്‍ ഇളകിമാറിയിരുന്നു. ഇത് നിര്‍മാണത്തിലെ അശാസ്ത്രീയത മൂലമാണെന്ന് ആക്ഷേപമുയരുകയും ചെയ്തു. മഴക്കാലത്ത് കല്ലുകളില്‍ ചവിട്ടുമ്‌ബോള്‍ വഴുതുമെന്നും കടുത്ത ചൂടില്‍ കാല് പൊളളുമെന്നും വിമര്‍ശനമുയര്‍ന്നു. എന്നാല്‍, സിമന്റിട്ട് ഉറപ്പിക്കാത്ത കല്ലുകളാണ് ഇളകിയതെന്ന് പൊതുമരാത്ത് അധികൃതര്‍ പറഞ്ഞു. പരുക്കന്‍ പ്രതലമായതിനാല്‍ വഴുതില്ല. നേരത്തേയുണ്ടായിരുന്നതരം കല്ലുകളാണ് പാകിയതെന്നും വലിയ ചൂട് നില്‍ക്കില്ലെന്നും അധികൃതര്‍ പറയുന്നു.

Advertisement