സർക്കാർ രേഖാമൂലം ഉറപ്പ് കൈമാറി; എന്നിട്ടും നിരാഹാരം തുടർന്ന് ദയാബായി

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ സംരക്ഷണം ആവശ്യപ്പെട്ടു സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാനായി സർക്കാർ രേഖാമൂലം ഉറപ്പുകൾ കൈമാറി. എന്നാൽ ഇന്നലെ നൽകിയ ഉറപ്പുകൾ പൂർണമായും രേഖാമൂലം സർക്കാർ നൽകിയിട്ടില്ല. ആരോഗ്യനില മോശമായതിനെ തുടർന്ന് ദായാബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ സമരസമിതി നേതാക്കളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. പിന്നാലെ, മന്ത്രിമാരായ വീണാ ജോർജും ആർ.ബിന്ദുവും ദയാബായിയെ കണ്ട് യോഗ തീരുമാനങ്ങൾ രേഖാമൂലം നൽകാമെന്ന് വാഗ്ദാനവും ചെയ്തു.

പ്രായോഗികമായി എന്തു നടപടി എടുത്തുവെന്ന് അറിയിക്കണമെന്ന് ദയാബായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സർക്കാർ തീരുമാനങ്ങൾ രേഖാമൂലം കൈമാറിയത്. സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ ദയാബായി ഇന്നു തീരുമാനമെടുക്കും. ന്യൂറോളജിയുമായി ബന്ധപ്പെട്ട സൂപ്പർ സ്പെഷാലിറ്റി സൗകര്യങ്ങൾ ഒരു വർഷത്തിനകം കാസർകോട്ട് ഒരുക്കുമെന്നു സർക്കാർ അറിയിച്ചിട്ടുണ്ട്.

കാസർകോട്ടെ സർക്കാർ ആശുപത്രികളിൽ കൂടുതൽ സൗകര്യം ഒരുക്കും. ജില്ലയിലെ എല്ലാ ആശുപത്രികളിലും കുട്ടികൾക്കായി പരിപാലന കേന്ദ്രങ്ങൾ സ്ഥാപിക്കും. പ്രത്യേക മെഡിക്കൽ ക്യാംപുകൾ തുടങ്ങാനും തീരുമാനിച്ചു. ദയാബായിയുടെ സമരം 16–ാം ദിവസത്തിലേക്കു കടക്കുകയും പിന്തുണ വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിമാർ കൂടിക്കാഴ്ചയ്ക്കു തയാറായത്.

Advertisement