ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നു വെച്ച സംഭവം,അധികൃതര്‍ പ്രതികാര നടപടി തുടരുന്നു

കോഴിക്കോട്. ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നു വെച്ച സംഭവത്തില്‍ പ്രതികാര നടപടിയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍. അനുവാദമില്ലാതെ ഡോക്ടെഴ്സിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കാട്ടി ഹർഷിനയുടെ ഭര്‍ത്താവിനെതിരെ മെഡിക്കല്‍ കോളേജ് അധികൃതർ പോലീസിൽ പരാതി നല്‍കി. പ്രതികാരനടപടിയെന്ന് ഹർഷിനയുടെ ഭർത്താവ് അഷ്‌റഫ്‌ പറഞ്ഞു.ഇന്ന് വൈകീട്ട് നാല് മണിക്ക് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കയാണ്.

പന്തീരാങ്കാവ് സ്വദേശി ഹർഷിനയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തത് ഡോക്ടെഴ്സ് സ്ഥിരീകരിക്കുന്ന ഈ ദൃശ്യം പകർത്തിയതിന്റെ പേരിലാണ് അഷ്‌റഫിനെതിരെ മെഡിക്കൽ കോളേജ് അധികൃതർ പോലീസിൽ പരാതി നൽകിയത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഹർഷിനയോട് ഒന്നരമണിക്കൂർ ദൂരം സഞ്ചരിച്ച് മെഡിക്കൽ കോളേജിൽ എത്താൻ പറഞ്ഞതിന് പിന്നാലെയാണ് പോലീസിലും പരാതി നൽകിയത്.

അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കാട്ടി ഡോക്ടര്‍മാര്‍ സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. സൂപ്രണ്ടാണ് പരാതി പോലീസിന് കൈമാറിയത്.വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് അന്വേഷണം പോലും പ്രഖ്യാപിച്ചത്. മെഡിക്കൽ കോളേജ് തന്നെ നടത്തുന്ന അന്വേഷണത്തിൽ നീതി കിട്ടുമോയെന്നാണ് ഹർഷിനയുടെ കുടുംബത്തിന്റെ ആശങ്ക.

Advertisement