ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോയ വയോധികയായ വീട്ടമ്മയെ കാറില്‍ വിളിച്ചുകയറ്റി പീഡിപ്പിച്ചു,പ്രതി പിടിയില്‍

കിളിമാനൂര്‍: ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോയ വയോധികയായ വീട്ടമ്മയെ സൗഹാര്‍ദ്ദം നടിച്ച് കാറില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പിടികൂടി. കിളിമാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ വയോധികയെ വാഹനത്തില്‍ വിളിച്ചുകയറ്റി. വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും പല സ്ഥലങ്ങളില്‍ പലകാരണങ്ങള്‍ പറഞ്ഞ് കൊണ്ടുപോകുകയായിരുന്നു. കാറിനുള്ളില്‍ വച്ചായിരുന്നു പീഡനം. പ്രതിയെ ഏറെ ശ്രമകരമായാണ് പൊലീസിന് ട്രാക്ക് ചെയ്യാനായത്. ഒടുവില്‍പ്രതിയെ കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

പള്ളിക്കല്‍ കെ.കെ കോണത്ത് വീട്ടില്‍ അല്‍ അമീനാണ് (43) പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്, കഴിഞ്ഞ 26ന് രാവിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് പ്രതി കാറില്‍ കയറ്റിയ ശേഷം വീട്ടില്‍ കൊണ്ടുപോകാതെ വിജനമായ സ്ഥലത്ത് എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.ഭീഷണിപ്പെടുത്തിയും അനുനയിപ്പിച്ചും രാത്രിവരെ ഇവരുമായി പലയിടത്തും ചുറ്റിക്കറങ്ങി.

മുന്‍പും ചില കേസുകളില്‍ പ്രതിയായിരുന്ന അല്‍ അമീന്‍ പീഡനത്തിന് ശേഷം വയോധികയെ വീട്ടിന് സമീപമുള്ള റോഡില്‍ രാത്രിയോടെ ഇറക്കിവിട്ടശേഷം കടന്നുകളയുകയായിരുന്നു. വയോധിക സംഭവത്തെക്കുറിച്ച് പഞ്ചായത്ത് മെമ്ബറെ അറിയിച്ചു. തുടര്‍ന്ന് മെമ്ബറാണ് വിവരം പൊലീസിനെ അറിയിച്ചത്. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ശില്പയുടെ നിര്‍ദ്ദേശാനുസരണം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ജി. ബിജുവിന്റെ നേതൃത്വത്തില്‍ കിളിമാനൂര്‍ എസ്.എച്ച്.ഒ സനോജ് എസ്, എസ്.ഐ വിജിത്ത് കെ.നായര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പല സ്ഥലങ്ങളിലായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. സംഘത്തില്‍ സി.പി.ഒമാരായ അരുണ്‍, മഹേഷ് സുനില്‍കുമാര്‍, സി.പി.ഒ രേഖ എന്നിവരും പങ്കെടുത്തു.

Advertisement