തൃശൂരിലെ യുവാവിന്റെ മരണം മങ്കിപോക്സ് ബാധിച്ച്

തൃശൂര്‍: തൃശൂരിലെ യുവാവിന്റെ മരണം മങ്കി പോക്സ് ബാധിച്ചെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചു. മങ്കി പോക്‌സ് ബാധിച്ചുള്ള രാജ്യത്തെ ആദ്യത്തെ മരണമാണിത്. പുന്നയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മരിച്ച 22-കാരന്റെ വീട്.
യുഎഇയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച യുവാവ് ഇക്കാര്യം മറച്ചുവച്ചാണ് കേരളത്തിലെത്തിയതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ഇന്നലെ അറിയിച്ചിരുന്നു. നാട്ടിലെത്തിയ യുവാവിന് വീട്ടുകാരുമായും ബന്ധുക്കളുമായും സമ്പര്‍ക്കമുണ്ട്. സുഹൃത്തുക്കളുമായി പന്ത് കളിക്കുകയും ചെയ്തു. യുവാവുമായി സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ജൂലൈ 21ന് ആണ് ചാവക്കാട് സ്വദേശിയായ യുവാവ് യുഎഇയില്‍നിന്ന് നാട്ടിലെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 27ന് യുവാവ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആരോഗ്യ സ്ഥിതി മോശമാവുകയും ശനിയാഴ്ച മരണപ്പെടുകയുമായിരുന്നു.

Advertisement