തൃക്കാക്കരയില്‍ എല്‍ഡിഎഫ് വിജയംപ്രതീക്ഷിച്ചിരുന്നില്ലെന്ന് മന്ത്രി പി. രാജീവ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഒരു ഘട്ടത്തിലും എല്‍ഡിഎഫ് വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മന്ത്രി പി രാജീവ്. തൃക്കാക്കര ശക്തമായ കോണ്‍ഗ്രസ് കോട്ടയാണെന്നും കോണ്‍ഗ്രസിനെ സംബന്ധിച്ച് ജീവന്മരണ പോരാട്ടമായിരുന്നു ഉപതെരഞ്ഞെടുപ്പെന്നും പി. രാജീവ് പറഞ്ഞു. അവിടെ അവര്‍ തോറ്റിരുന്നുവെങ്കില്‍ ഇതിനകം യുഡിഎഫ് തരിപ്പണമായേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാനാണ് എല്‍ഡിഎഫ് ശ്രമിച്ചത്. അത് രാഷ്ട്രീയമായി ശരിയായിരുന്നു. എല്‍ഡിഎഫ് വോട്ടു വിഹിതം കുറഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ക്കു തെറ്റു പറ്റിയെന്ന വിമര്‍ശനത്തില്‍ കാര്യമുണ്ടെന്ന് പറയാം. എങ്കിലും ചില വിഭാഗങ്ങളിലേക്ക് ഞങ്ങള്‍ക്ക് എത്തിപ്പെടാനായില്ലെന്നതു സമ്മതിക്കുന്നു.
പിന്നെ ഉപതെരഞ്ഞെടുപ്പുകള്‍ക്കു പതിവിലേറെ മാധ്യമ ശ്രദ്ധ കിട്ടും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലോക്കല്‍ റാലിയില്‍ പ്രസംഗിച്ചാല്‍ ഹൈ വോള്‍ട്ടേജ് പ്രചാരണം എന്നു വിമര്‍ശിക്കും, എന്നാല്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉമ്മന്‍ ചാണ്ടി കുടുംബ യോഗത്തില്‍ പങ്കെടുത്താല്‍ മാധ്യമങ്ങളുടെ പ്രശംസയാണ് കിട്ടുക. അതാണ് വ്യത്യാസം’- പി രാജീവ് കൂട്ടിച്ചേര്‍ത്തു.

Advertisement