മനാമ സൂഖിലെ 200 വർഷം പഴക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രം നവീകരിക്കും

മനാമ: ചരിത്രപ്രസിദ്ധമായ മനാമ സൂഖിലെ 200 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രമായ മനാമ ശ്രീകൃഷ്ണ ക്ഷേത്രം (ശ്രീനാഥ്‌ജി ടെമ്പിൾ) നവീകരിക്കാനുള്ള പദ്ധതിക്ക് അംഗീകാരമായി .1817 ൽ നിർമിക്കപ്പെട്ട ക്ഷേത്രം ഇപ്പോൾ ഏകദേശം 10 ലക്ഷം ദീനാർ ചെലവഴിച്ചാണ് നവീകരിക്കാനുള്ള പദ്ധതി തയാറാക്കിയിട്ടുള്ളത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന വസ്തുവിന് പ്രത്യേക പദവി നൽകിക്കൊണ്ട് ഭവന, നഗരാസൂത്രണ മന്ത്രി അംന അൽ റൊമൈഹി ഉത്തരവ് പുറപ്പെടുവിച്ചു.

സാധാരണ കെട്ടിടം നിർമ്മിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്ഷേത്രത്തിന്റെ കെട്ടിടത്തിന് ഇളവ് ലഭിക്കും. ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭൂമിക്ക് റോഡ്, കാർ പാർക്കിങ് നിയന്ത്രണങ്ങൾ ബാധിക്കാത്ത രീതിയിൽ മാറ്റങ്ങൾ വരുത്താൻ ക്യാപിറ്റൽ ട്രസ്റ്റി ബോർഡും അംഗീകാരം നൽകിയിരുന്നു.

ബ്രിട്ടനിലെ ചാൾസ് രാജാവും കാമില രാജ്ഞിയും 2016 നവംബറിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ രാജകുമാരനൊപ്പം ക്ഷേത്രം സന്ദർശിച്ചിരുന്നു. 2019ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന്റെ നവീകരണത്തിന് തുടക്കം കുറിച്ചത്. ക്ഷേത്ര പുനരുദ്ധാരണത്തിനുള്ള പദ്ധതികൾ അന്ന് ആസുത്രണം ചെയ്തിരുന്നെങ്കിലും കോവിഡിനെത്തുടർന്ന് പ്രവർത്തനങ്ങൾ സ്തംഭിക്കുകയായിരുന്നു. 45,000 ചതുരശ്ര അടി സ്ഥലത്താണ് പുതുതായി മൂന്ന് നില കെട്ടിടം നിർമിക്കുന്നത് എന്ന് തട്ടായി ഹിന്ദു മർച്ചന്റ്സ് കമ്മ്യൂണിറ്റിപ്രതിനിധികൾ പറഞ്ഞു. ഭക്തർക്ക് ആതിഥ്യമരുളാനും കൂടുതൽ പുരോഹിതരെ ഉൾക്കൊള്ളാനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്നും ഇവർ പറഞ്ഞു.

ഇന്ത്യൻ വിവാഹങ്ങളുടെ കേന്ദ്രമാക്കി മാറ്റാനുള്ള ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെ പദ്ധതിക്ക് അനുസൃതമായി, ഹിന്ദു വിവാഹങ്ങൾ നടത്താനുള്ള സൗകര്യവും ക്ഷേത്രത്തിലുണ്ടാകും.ക്ഷേത്രത്തിനോട് ചേർന്ന് ഒരു വിജ്ഞാന കേന്ദ്രവും മ്യൂസിയവും ഉണ്ടാകും.

ഇന്ത്യ വിഭജനത്തിനുമുമ്പ് സിന്ധ് പ്രവിശ്യയിൽനിന്ന് ബഹ്റൈനിലെത്തിയ തട്ടായി ഹിന്ദു സമുദായമാണ് ക്ഷേത്രം സ്ഥാപിച്ചത്. തട്ടായി ഹിന്ദു മർച്ചന്റ്സ് കമ്മ്യൂണിറ്റിയും തട്ടായി ഹിന്ദു കമ്മ്യൂണിറ്റിയുമാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതലകൾ നിർവഹിക്കുന്നത്. രണ്ട് അത്യാധുനിക ഹാളുകൾ, മൂന്ന് ധ്യാനകേന്ദ്രങ്ങൾ, ഓഫിസുകൾ, ഒരു വിജ്ഞാന കേന്ദ്രം, മ്യൂസിയം എന്നിവ അടക്കം മൂന്ന് നിലകളുള്ള ഘടനയായിരിക്കും നവീകരിക്കുമ്പോൾ ക്ഷേത്രത്തിനുണ്ടാകുക. മലയാളികൾ അടക്കമുള്ള നൂറുകണക്കിന് വിശ്വാസികൾ പ്രതിദിനം ദർശനം നടത്തിവരുന്ന ക്ഷേത്രം നവീകരിക്കുമ്പോൾ മനാമ സൂഖിലെ വ്യാപാരികൾക്കും അത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Advertisement