പാകിസ്താന്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായി മൂക്കുകുത്തുന്നു; ശ്രീലങ്കയുടെ അവസ്ഥ വരുമോയെന്ന ആശങ്കയില്‍ ജനങ്ങള്‍

ഇസ്ലാമാബാദ്: വിനിമയ നിരക്കില്‍ പാകിസ്താന്‍ കറന്‍സിയുടെ മൂല്യം തുടര്‍ച്ചയായി മൂക്കുകുത്തുന്നു. ഡോളറിനെ അപേക്ഷിച്ച്‌ റെക്കോഡ് മൂല്യത്തകര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.

പാകിസ്താന്‍ ഫോറെക്‌സ് അസോസിയേഷന്‍ പുറത്തുവിടുന്ന വിവരം അനുസരിച്ച്‌ ഡോളറിന് 216 എന്നതാണ് ഇന്നത്തെ വിനിമയ നിരക്ക്.

വെളളിയാഴ്ച ക്ലോസിംഗ് സമയത്ത് 210.95 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ നിന്നും 2.45 ശതമാനം ഉയര്‍ന്നത് ആശ്വാസമാണെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ഈ മാറ്റത്തിന് സ്ഥിരതയില്ലാത്തതാണ് പലരെയും അങ്കലാപ്പിലാക്കുന്നത്. ജൂണ്‍ 22ന് പാക് കറന്‍സിയുടെ മൂല്യം 211.93 ലേക്ക് കൂപ്പുകുത്തിയിരുന്നു. ഇതില്‍ നിന്ന് ജൂലൈ നാലിന് 204.56 എന്ന നിലയിലേക്ക് തിരിച്ചുകയറി.

കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രാവിലെ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 550 പോയിന്റോളം നഷ്ടം നേരിടുകയും ചെയ്തു. പാകിസ്താനിലെ പഞ്ചാബില്‍ നടന്ന ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ രാഷ്‌ട്രീയ അനിശ്ചിതത്വവും ഇറക്കുമതി പേമെന്റുകളുടെ സമ്മര്‍ദ്ദവുമാണ് പാകിസ്താന്‍ രൂപയ്‌ക്ക് തിരിച്ചടിയാകുന്നത്. ഇതിന് പിന്നാലെ ചില വാണിജ്യ ബാങ്കുകളില്‍ വിദേശകറന്‍സി നിക്ഷേപം ശൂന്യമായെന്ന പ്രചാരണവും നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കി.

ആറാഴ്ചയ്‌ക്കുള്ളില്‍ പാകിസ്താന് 1.7 ബില്യന്‍ യുഎസ് ഡോളറിന്റെ സഹായം നല്‍കുമെന്ന ഐഎംഎഫ് പ്രഖ്യാപനം മാത്രമാണ് ഇപ്പോള്‍ നിക്ഷേപകരുടെ പിടിവളളി.

Advertisement