പരീക്ഷണ മരുന്ന് ഫലപ്രദം; 18 രോഗികൾക്ക് അർബുദം ഭേദമായി

ന്യൂയോർക്ക്; മാനവരാശിയെ എന്നും ആശങ്കപ്പെടുത്തുന്ന രോ​ഗമാണ് അർബുദം. എന്നാലിതാ ശുഭകരമായ ഒരു വാർത്ത എത്തിയിരിക്കുന്നു.

ചരിത്രത്തിലാദ്യമായി ഒരു അർബുദ ചികിത്സാ പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി. മലാശയ അർബുദം ബാധിച്ച 18 രോഗികളാണ് പൂർണമായി രോഗമുക്തരായതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഡോസ്ടാർലിമാബ് എന്ന മരുന്ന് ആറ് മാസം കഴിച്ചതിനു ശേഷം എല്ലാ രോഗികളുടെയും അർബുദകോശങ്ങൾ അപ്രത്യക്ഷമായെന്നും ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

18 രോഗികളെ മാത്രം ഉൾപ്പെടുത്തി വളരെ ചെറിയ ക്ലിനിക്കൽ പരീക്ഷണമാണ് നടത്തിയത്. 18 രോഗികൾക്കും ഒരേ മരുന്നാണ് നൽകിയത്. ആറ് മാസത്തിനിടയിൽ ഓരോ മൂന്ന് ആഴ്ചകളിലുമാണ് ഇവർക്ക് മരുന്ന് നൽകിയത്. എല്ലാ രോഗികളിലും അർബുദം പൂർണമായി ഭേദമായി. എൻഡോസ്‌കോപിയിലും പെറ്റ്, എംആർഐ സ്‌കാനുകളിലും അർബുദം കണ്ടെത്താനായില്ല.

മലാശയ അർബുദത്തിന് കിമോതൊറാപ്പിയും ശസ്ത്രക്രിയയും അടക്കമുള്ള ചികിത്സകൾ നടത്തിയ 18 രോഗികളാണ് ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഭാഗമായത്. രോഗം ഭേദമാകുമെന്ന് ആരും വിശ്വസിച്ചിരുന്നില്ലെന്നും ചികിത്സാ പരീക്ഷണത്തിന് ശേഷവും തുടർ ചികിത്സ ആവശ്യമായി വരുമെന്നാണ് എല്ലാവരും കരുതിയിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

അർബുദ ചികിത്സാ ചരിത്രത്തിൽ ആദ്യമായാണ് ഇത് സംഭവിക്കുന്നതെന്ന് ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ് ക്യാൻസർ സെന്ററിലെ ഡോ. ലൂയിസ് എ ഡയസ് പറഞ്ഞു. ഇത്തരത്തിൽ ആദ്യമായാണ് കേൾക്കുന്നതെന്ന് പഠനത്തിൽ പങ്കാളിയായ കാലിഫോർണിയ സർവകലാശാല അർബുദ രോഗ വിദഗ്ദ്ധൻ ഡോ. അലൻ പി. വെനോക്കും പ്രതികരിച്ചു.

Advertisement