ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ഇലോൺ മസ്‌കിന് കഷ്ടകാലം

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ധനികനാണ് ഇലോൺ മസ്‌ക്. കഴിഞ്ഞ ദിവസം മൈക്രോ ബ്ലോഗിംഗ് രംഗത്തെ അതികായരായ ട്വിറ്ററിനെ ഇലോൺ മസ്‌ക് സ്വന്തമാക്കിയിരുന്നു.

എന്നാൽ ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ഇലോൺ മസ്‌കിന്റെ കഷ്ടകാലവും തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ട്വിറ്റർ ഡീലിന് പിന്നാലെ മസ്‌കിന്റെ ഇലക്‌ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്‍ലയുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഇതോടെ മസ്‌കിന്റെ ആസ്തിയിലും കുറവുണ്ടായി.

ട്വിറ്ററുമായി നടത്തിയ ഇടപാടിന്റെ പിറ്റേ ദിവസം മുതൽ ടെസ്ലയുടെ ഓഹരികളിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ടെസ്‍ല ഇങ്കിന്റെ ഓഹരികൾ ചൊവ്വാഴ്ച 12 ശതമാനം വരെ ഇടിഞ്ഞു. ഇതുമൂലം കമ്പനിയുടെ വിപണി മൂല്യത്തിൽ വൻ ഇടിവുണ്ടായി. ടെസ്‍ലയുടെ വിപണി മൂല്യം ഒറ്റ ദിവസം കൊണ്ട് 100 ബില്യൺ ഡോളറാണ് ഇടിഞ്ഞത്. ഈ ഇടപാടിന് മുമ്പ്, കമ്പനിയുടെ വിപണി മൂലധനം ഒരു ട്രില്യൺ ഡോളറായിരുന്നു. ഇടപാടിന്റെ അടുത്ത ദിവസം തന്നെ ഇത് 906 ബില്യൺ ഡോളറായി കുറഞ്ഞു.

ടെസ്‍ല ഓഹരികൾ ഇടിഞ്ഞതോടെ ലോകത്തിലെ അതിസമ്പന്നരായ പത്ത് പേരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഇലോൺ മസ്‌കിന്റെ ആസ്തിയും കുറഞ്ഞു. 269 ബില്യൺ ഡോളറിൽ നിന്ന് 239.2 ബില്യൺ ഡോളറായാണ് ആസ്തി കുറഞ്ഞത്. 10.83 ശതമാനം ഇടിവാണ് ആസ്തിയിൽ രേഖപ്പെടുത്തിയത്.

ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഇലോൺ മസ്‌ക് ഒരു ഷെയർ ഹോൾഡറിൽ നിന്ന് ട്വിറ്ററിന്റെ ഉടമയായി മാറിയത്. നേരത്തെ, ടെസ്ല കമ്പനിയുടെ 9.2 ശതമാനം ഓഹരികൾ മസ്‌ക് വാങ്ങിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം ട്വിറ്റർ ബോർഡിന് കമ്പനിയടെ മുഴുവൻ ഓഹരികളും വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച്‌ ഒരു കത്തെഴുതി. 43 ബില്യൺ ഡോളർ (3.2 ലക്ഷം കോടി രൂപ) ആണ് ട്വിറ്ററിന് മസ്‌ക് വിലയിട്ടത്. തുടർന്ന് വിഷയം ചർച്ച ചെയ്ത ട്വിറ്റർ ബോർഡ്, തിങ്കളാഴ്ച വൈകി 44 ബില്യൺ ഡോളറിന് (3.37 ലക്ഷം കോടി രൂപ) കരാർ പൂർത്തിയാക്കുകയായിരുന്നു.

Advertisement