വിചാരണയ്ക്ക് മതിയായ തെളിവില്ല; മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിൽ നാവികർക്കെതിരായ കേസ് ‍ഇറ്റാലിയൻ കോടതി തള്ളി

റോം: കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച്‌ കൊന്ന കേസിൽ ഇറ്റാലിയൻ നാവികർക്കെതിരെയുള്ള അന്വേഷണം തള്ളി റോം ജ‌ഡ്‌ജി.

വിചാരണയ്ക്ക് മതിയായ തെളിവുകൾ ഇല്ലെന്ന് കഴിഞ്ഞ മാസം പ്രോസിക്യൂട്ടർമാർ അറിയിച്ചതിന് പിന്നാലെയാണ് നടപടി. നാവികരായ മാസിമിലാനോ ലാത്തോറേ, സാൽവത്തോറെ ജിറോൺ എന്നിവരായിരുന്നു കേസിലെ പ്രതികൾ.

ഇറ്റലിയിലെ പ്രതിരോധ മന്ത്രി കേസ് തള്ളിക്കളഞ്ഞ നടപടി സ്വാഗതം ചെയ്തു. കേസ് അവസാനിപ്പിക്കാനുള്ള കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും വർഷങ്ങളോളം നീണ്ട നിയമ പോരാട്ടത്തിൽ നാവികരുടെ കുടുംബത്തിനൊപ്പം തന്നെ ഭരണകുടം ഉണ്ടായിരിന്നുവെന്നും പ്രതിരോധ മന്ത്രി ലോറെൻസോ ഗ്വെറിനി പറഞ്ഞു.

2021 ജൂണിൽ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റ‌ർ ചെയ്തിരുന്ന എഫ് ഐആ‌ർ ഇന്ത്യയിലെ സുപ്രീം കോടതി റദ്ദാക്കുകയും നാവികർക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓൺ ദി ലോ ഒഫ് ദി സീ (യു എൻ സി എൽ ഒ എസ്) പ്രകാരം രൂപീകരിച്ച, ഇന്ത്യ ഒരു കക്ഷിയായ ആർബിട്രൽ ട്രൈബ്യൂണൽ കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയത് കണക്കിലെടുത്തായിരുന്നു സുപ്രീം കോടതി വിധി. 2.17 കോടി രൂപ നൽകിയതിന് പുറമേ പത്ത് കോടി രൂപ ഇറ്റലി നഷ്ടപരിഹാരം നൽകിയിരുന്നു. മാത്രമല്ല കേസിൽ പുനരന്വേഷണം ആരംഭിക്കുമെന്നും ഇറ്റലി ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു.

നീണ്ടകര സ്വദേശികളായ ജെലസ്റ്റിൻ, അജീഷ് പിങ്ക് എന്നീ മൽസ്യത്തൊഴിലാളികളാണ് വെടിയേറ്റു മരിച്ചത്. 2012 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2012 ഫെബ്രുവരി 15ന് സെന്റ് ആന്റണി എന്ന മത്സ്യബന്ധന കപ്പലിൽ ലക്ഷദ്വീപിന് സമീപം മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ എണ്ണക്കപ്പലായ എൻറിക്ക ലെക്സിയിലുണ്ടായിരുന്ന ഇറ്റാലിയൻ നാവികരായ മിസിമിലിയാനോ ലട്ടോറെ സാൾവട്ടോർ ജിറോൺ എന്നിവർ വെടിവച്ചു കൊല്ലുകയായിരുന്നു. കേരള തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം നടന്നത്.

സംഭവത്തിന് തൊട്ടുപിന്നാലെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് എൻറിക്ക ലെക്സിയെ തടയുകയും രണ്ട് ഇറ്റാലിയൻ നാവികരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 2014 സെപ്റ്റംബർ 13നും 2016 മെയ് 28നുമാണ് ലട്ടോറെയും ജിറോണും ഇന്ത്യയിൽ നിന്ന് ഇറ്റലിയിലേക്ക് മടങ്ങിയത്.

Advertisement