വിശ്വാസീലക്ഷങ്ങളെ സാക്ഷിയാക്കി മക്കയിലെ ഹറം പള്ളിയില്‍ ഖത്തമുല്‍ ഖുറാന്‍ പ്രാര്‍ഥന നടന്നു

.റമദാനോട് അനുബന്ധിച്ച് മക്കയിലെ ഹറം പള്ളിയില്‍ നടന്ന ഖത്തമുല്‍ ഖുറാന്‍ പ്രാര്‍ഥനയില്‍ 25 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുത്തു. തുടര്‍ച്ചയായ 34-ാമത്തെ വര്‍ഷവും ശൈഖ് അബ്ദുറഹ്മാന്‍ സുദൈസ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി. ഇതോടെ ഒരു മാസക്കാലം നീണ്ട വ്രതാനുഷ്ഠാനം പരിസമാപ്തിയിലേക്ക് എത്തുകയാണ്.


റമദാന്‍ 29-ആം രാവായ ഇന്നലെ മക്കയിലെ ഹറം പള്ളിയില്‍ എത്തിയത് 25 ലക്ഷത്തോളം വിശ്വാസികളാണ്. ഒറ്റപ്പെട്ട രാവിന്‍റെ പുണ്യം കരസ്ഥമാക്കാനും ഖത്തമുല്‍ ഖുറാന്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കാനുമാണ് വിശ്വാസികള്‍ മക്കയിലേക്ക് ഒഴുകിയത്. ഹറം പള്ളിക്ക് സമീപത്തുള്ള റോഡുകളിലും മറ്റും കിലോമീറ്ററുകള്‍ അകലെ നിന്നുകൊണ്ടാണ് പല വിശ്വാസികളും പ്രാര്‍ഥനയില്‍ പങ്കെടുത്തത്. ഹറം പള്ളിയില്‍ റമദാനിലെ പ്രത്യേക നിസ്കാരമായ താറാവീഹില്‍ വിശുദ്ധ ഖുറാന്‍ പാരായണം ചെയ്ത് പൂര്‍ത്തിയാകുമ്പോഴുള്ള പ്രാര്‍ഥനയാണ് ഖത്തമുല്‍ ഖുറാന്‍ പ്രാര്‍ഥന. . ഹറംകാര്യവിഭാഗം മേധാവി കൂടിയായ ശൈഖ് അബ്ദുറഹ്മാന്‍ സുദൈസ് ഖത്തമുല്‍ ഖുറാന്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി. തുടര്‍ച്ചയായ 34 ആമത്തെ വര്‍ഷമാണ് ശൈഖ് സുദൈസ് ഈ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്. വിശ്വാസികളുടെ സാധാരണ ആവശ്യങ്ങളും പലസ്തീന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര പ്രശ്നങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രാര്‍ഥന അര മണിക്കൂറോളം നീണ്ടു.

സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും വിവിധ ലോക നേതാക്കളും പ്രാര്‍ഥനയില്‍ പങ്കെടുത്തു. ഇതോടെ ഒരു മാസക്കാലം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് പരിസമാപ്തി കുറിക്കുകയാണ്. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ച് കൊണ്ടാണ് ഇസ്ലാം മത വിശ്വാസികള്‍ നോമ്പെടുത്തത്. പട്ടിണി കിടന്നും ആരാധനാ കര്‍മങ്ങള്‍ വര്‍ദ്ധിപ്പിച്ചും മനസ്സും ശരീരവും ശുദ്ധീകരിച്ച വിശ്വാസികള്‍ ഇനി ചെറിയ പെരുന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Advertisement