ജോ ബൈഡൻ നാളെ ഇസ്രയേലിലേക്ക്; പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച

Advertisement

അമേരിക്ക: ഇസ്രയേൽ ഹമാസ് യുദ്ധം ശക്തമായതോടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും. ഇസ്രയേലിലുള്ള യു.എസ്.സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ അറിയിച്ചതാണ് ഇക്കാര്യം.

അതിനിടെ 6 ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശവാദം ഉന്നയിച്ച. ലബനൻ അതിർത്തിയിൽ ഉൾപ്പടെ സംഘർഷം തുടരുകയാണ്. ലബനൻ അതിർത്തിയിലെ ഇസ്രയേൽ സൈനിക പോസ്റ്റിന് നേരെ ആക്രമണമുണ്ടായി. ഹിസ്ബുളള ഭീകരരാണ് സൈനികർക്ക് നേരെ വെടിയുതിർത്തത്. ഇസ്രയേൽ സൈന്യം തിരിച്ചും വെടിയുതിർത്തു.

ടെൽ അവീവിനെ ലക്ഷ്യമിട്ട് വീണ്ടും റോക്കറ്റാക്രണവുമുണ്ടായി. എന്നാൽ റോക്കറ്റുകൾ ഇസ്രയേൽ നിർവീര്യമാക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇസ്രയേൽ-പലസ്തീൻ യുദ്ധത്തെ കുറിച്ച് യുഎഇ പ്രസിഡന്റുമായി ആശയവിനിമയം നടത്തി. ഹമാസിന്റെ സൈനിക കേന്ദ്രങ്ങൾ തകർക്കുമെന്ന് നെതന്യാഹു ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെ അറിയിച്ചു. സൈനിക നടപടികൾ ഗാസയിലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പുവരുത്തിയാകുമെന്നും ബെഞ്ചമിൻ നെതന്യാഹു പറയുന്നു.

ഗാസയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഗാസയിലെ ആശുപത്രികൾ ഇന്ധനമില്ലാതെ പ്രതിസന്ധിയിലേക്കെന്ന് യുഎൻ അറിയിച്ചു. ഗാസയിലെ സാധാരണക്കാക്കരെ ഇസ്രയേൽ ആക്രമിക്കുന്നത് തുടർന്നാൽ യുദ്ധത്തിന്റെ വ്യാപ്തി കൂടുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേലിനെ തടയാൻ നയതന്ത്ര ശേഷി ഉപയോഗിക്കണമെന്ന് ഇറാൻ ചൈനയോട് അഭ്യര്‍ത്ഥിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം വ്യാപിക്കുമോയെന്ന ആശങ്ക ശക്തമായി. ഇസ്രയേൽ പരിധി ലംഘിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ചൈന കുറ്റപ്പെടുത്തിയിരുന്നു. ഇസ്രയേൽ സൈന്യം ഗാസ പിടിച്ചടക്കുന്നത് അബദ്ധമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിരുന്നു.

Advertisement