നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ബെന്യാമിൻ നെതന്യാഹു; സ്ഥിതിഗതികൾ ധരിപ്പിച്ചു

ന്യൂഡൽഹി: ഇസ്രയേൽ – ഹമാസ് പോരാട്ടം അയവില്ലാതെ തുടരുന്നതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോണിൽ സംഭാഷണം നടത്തി. ഇസ്രയേൽ – ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നെതന്യാഹു ഫോണിൽ ബന്ധപ്പെട്ടതായി മോദി സ്ഥിരീകരിച്ചു. ഹമാസ് നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ അദ്ദേഹം പങ്കുവച്ചതായും മോദി വിശദീകരിച്ചു.

ഇന്ത്യൻ ജനത ഇസ്രയേലിനൊപ്പമാണെന്ന നിലപാട് മോദി ആവർത്തിച്ചു. ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ച് ഇന്ത്യയിലെ ഇസ്രയേൽ എംബസിയും എക്സ് പ്ലാറ്റ്ഫോമിലൂടെ രംഗത്തെത്തി.

‘പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഫോൺ കോളിനും നിലവിലെ സാഹചര്യത്തെക്കുറിച്ച് നൽകിയ വിശദീകരണത്തിനും നന്ദി. അതീവ ദുഷ്‌കരമായ ഈ ഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങൾ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുന്നു. ഏതു രൂപത്തിലും ഭാവത്തിലുമായാലും, ഭീകരതയെ ഇന്ത്യ ശക്തമായും അസന്നിഗ്ധമായും അപലപിക്കുന്നു’ – മോദി എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.

‘ഇസ്രയേലിനു നൽകുന്ന ഉറച്ച പിന്തുണയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി. ഈ ദുർഘടമായ സാഹചര്യത്തിൽ ഞങ്ങൾക്കൊപ്പം നിൽക്കുന്ന ഇന്ത്യയിലെ എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി’ – ഇസ്രയേൽ എംബസി കുറിച്ചു.

ഇസ്രയേലിനു നേരെ നടന്നത് ഭീകരാക്രമണമാണെന്ന് ശനിയാഴ്ച തന്നെ മോദി പ്രതികരിച്ചിരുന്നു. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പം നിൽക്കുന്നതായും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും വ്യക്തമാക്കി. സമൂഹമാധ്യമമായ എക്സിലെ മോദിയുടെ പോസ്റ്റ്, ഇസ്രയേലിലെ ഇന്ത്യൻ എംബസി ഹീബ്രു ഭാഷയിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. പിന്നാലെ, ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ നാഒർ ഗിലോർ മോദിയെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.‌

Advertisement