യുനസ്കോ പൈതൃക പട്ടികയിൽ ഇടം നേടി സൗദിയിൽ നിന്ന് ഒരു പുരാവസ്തു കേന്ദ്രം

Saudi

റിയാദ്: സൗദി അറേബ്യയിൽ നിന്ന് ഒരു പുരാവസ്തു കേന്ദ്രം കൂടി യുനസ്കോ പൈതൃക പട്ടികയിൽ ഇടംനേടി. ‘റുബ്അ് ഖാലി’ (എംപിറ്റി ക്വാർട്ടർ) മരുഭൂമിയുടെ പടിഞ്ഞാറ് ഭാഗത്തെ ‘ഉറൂഖ് ബനീ മആരിദ്’ പുരാവസ്തു കേന്ദ്രമാണ് പട്ടികയിലെത്തിയത്. സാംസ്കാരിക മന്ത്രിയും ഹെറിറ്റേജ് ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാനാണ് ഇക്കാര്യം അറിയിച്ചത്.

ഈ മാസം 10 മുതൽ 25 വരെയുള്ള കാലയളവിൽ ആദ്യകാല റിയാദ് ആതിഥേയത്വം വഹിക്കുന്ന വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 45-ാം വാർഷിക സെഷനിലാണ് ഉറൂഖ് ബനീ മആരിദ് സംരക്ഷിത പ്രദേശം പൈതൃക പട്ടികയിൽ രജിസ്റ്റർ ചെയ്യാനുള്ള തീരുമാനത്തിലെത്തിയത്. ഇതോടെ സൗദിയിൽ യുനസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെട്ട ആകെ സ്ഥലങ്ങളുടെ എണ്ണം ഏഴായി. അൽഅഹ്സ മരുപ്പച്ച, ദറഇയ അൽതുറൈഫ്, അൽഹിജ്ർ പുരാവസ്തു, ഹിമ സാംസ്കാരിക കേന്ദ്ര മേഖല, ജിദ്ദ ചരിത്ര മേഖല, ഹാഇലിലെ ശിലാലിഖിതങ്ങൾ ഇതിന് മുൻപ് പട്ടികയിൽ ഇടംപിടിച്ച സ്ഥലങ്ങൾ.

യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉറൂഖ് ബനീ മആരിദ് സംരക്ഷിതപ്രദേശം രജിസ്റ്റർ ചെയ്യാനായത് സൗദി അറേബ്യയുടെ വിജയമായി കാണുന്നുവെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യത്തെ പ്രകൃതിദത്ത ലോക പൈതൃക സ്ഥലമെന്ന നിലയിലാണിത്. പ്രകൃതിദത്ത ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും അതിൻ്റെ സാംസ്കാരിക പൈതൃകത്തിൽ ശ്രദ്ധ ചെലുത്തുന്നതിനുമുള്ള രാജ്യത്തിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ വിപുലീകരണമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Advertisement