‘ജ്യൂസി’ൽ ജ്യൂസില്ല, പ്രമുഖ ഭക്ഷണ വ്യാപാര ശൃംഖലയ്ക്ക് വൻ തിരിച്ചടി, അന്വേഷണം

ന്യൂയോർക്ക്: ജ്യൂസിൽ ജ്യൂസില്ല പ്രമുഖ ഭക്ഷണ വ്യാപാര ശൃംഖലയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. പഴച്ചാറുകൾ പ്രധാനമായുള്ള ജ്യൂസ് ഇനങ്ങളിൽ പഴച്ചാറില്ലെന്ന പരാതിയിലാണ് നടപടി. സ്റ്റാർബക്ക്സിനെതിരെ അന്വേഷണം നടത്താനാണ് ന്യൂയോർക്കിലെ ഫെഡറൽ ജഡ്ജ് തിങ്കളാഴ്ച ഉത്തരവിട്ടിരിക്കുന്നത്. യുഎസ് ജില്ലാ ജഡ്ജി ജോൺ ക്രോനൻ സ്റ്റാർബക്സിന്റെ അപേക്ഷ തള്ളിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

11 പരാതികളാണ് ജ്യൂസിന്റെ നിലവാരവും ജ്യൂസിലെ പഴച്ചാറിന്റെ അഭാവവും കാണിച്ച് കോടതിക്ക് മുന്നിലെത്തിയത്. ഇതിൽ 9 കേസുകൾ തള്ളണമെന്ന് ആവശ്യപ്പെട്ടാണ് സ്റ്റാർ ബക്സ് കോടതിയിലെത്തിയത്. എന്നാൽ കോടതി ഈ അപേക്ഷ തള്ളുകയായിരുന്നു. മാംഗോ ഡ്രാഗൺ ഫ്രൂട്ട്, മാംഗോ ഡ്രാഗൺ ഫ്രൂട്ട് ലെമണേഡ്, പൈനാപ്പിൾ പാഷൻ ഫ്രൂട്ട്, പൈനാപ്പിൾ പാഷൻ ഫ്രൂട്ട് ലെമണേഡ്, സ്ട്രോബെറി അകായ്, സ്ട്രോബെറി അകായ് ലെമണേഡ് അടക്കമുള്ള ആരാധകർ ഏറെയുള്ള ഡ്രിങ്കുകൾക്കെതിരെയാണ് അന്വേഷണം നടക്കുക. സ്റ്റാർ ബക്സിന്റെ സുപ്രധാന ഇനങ്ങളായ ഇവയിൽ ഒന്നും തന്നെ മാങ്ങ, പാഷൻ ഫ്രൂട്ട്, അകായ് തുടങ്ങിയ പഴങ്ങളില്ലെന്നാണ് പരാതി.

പഞ്ചസാരയും വെള്ളയും മുന്തിരി വെള്ളവും ഉപയോഗിച്ചുള്ള തട്ടിക്കൂട്ടാണ് ഈ പേരുകളിൽ നൽകുന്നതെന്നാണ് ഉപയോക്താക്കളുടെ ആരോപണം. നിരവധി ഔട്ട്ലെറ്റുകൾ സന്ദർശിച്ചതിന് പിന്നാലെയാണ് ഉപയോക്താക്കൾ കോടതിയിലെത്തിയത്. അമിതമായ ലാഭം ഈടാക്കാൻ വലിയ പേരുകൾ ഇടുന്നെന്നാണ് പരാതി. ഉപഭോക്താവിന്റെ അവകാശങ്ങൾ വലിയ രീതിയിൽ ഹനിക്കുന്നുവെന്നാണ് ആരോപണം.

മെനുവിൽ നിന്ന് ഈ ഇനങ്ങൾ നീക്കി വാങ്ങിയവർക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് പരാതിക്കാരുടെ ആവശ്യം. 5 മില്യൺ ഡോളര‍ നഷ്ടപരിഹാരമാണ് പരാതിക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതി അന്വേഷിക്കാനുള്ള തീരുമാനം തന്നെ വലിയ അനുകൂല നടപടിയെന്നാണ് പരാതിക്കാർ വിശദമാക്കുന്നത്. 2022 ഓഗസ്റ്റിലാണ് ഉപഭോക്താക്കൾ പരാതിയുമായി കോടതിയെ സമീപിച്ചത്.

Advertisement