മക്രോയ്ക്ക് ചന്ദനത്തടിയിൽ തീർത്ത സിത്താർ; ഭാര്യക്ക് സിൽക്ക് സാരി; മോദിയുടെ പാരിതോഷികങ്ങൾ

ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്കും ഭാര്യക്കും പാരിതോഷികങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദനത്തടിയിൽ തീർത്ത സിത്താറാണ് മാക്രോയ്ക്കു പ്രധാനമന്ത്രി സമ്മാനമായി നൽകിയത്. ഭാര്യ ബ്രിജറ്റ് മാക്രോയ്ക്ക് പോച്ചംപള്ളി സിൽക്ക് ഇക്കത്ത് സാരിയാണു നൽകിയത്.

സിത്താറിൽ സരസ്വതി ദേവിയുടെയും ഗണപതിയുടെയും മയിലിന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ചന്ദനത്തിൽ തീർത്ത പെട്ടിയിലാണ് ബ്രിജറ്റ് മാക്രോയ്ക്കു സമ്മാനമായി നൽകിയ സാരി ഉണ്ടായിരുന്നത്.

രാജസ്ഥാനിൽനിന്നുള്ള മാർബിളും രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നെത്തിച്ച വിലപിടിപ്പുള്ള കല്ലുകളും കൊണ്ട് അലങ്കരിച്ച മനോഹരമായ ഫലകമാണ് ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണിനു സമ്മാനമായി നൽകിയത്. കശ്മീരി സിൽക്ക് കാർപറ്റാണ് ഫ്രഞ്ച് നാഷനൽ അസംബ്ലി പ്രസിഡന്റ് യെൽ ബാരുൺ പിവെറ്റിനു സമ്മാനമായി നൽകിയത്. ഫ്രഞ്ച് സെനറ്റ് പ്രസിഡന്റ് ജെറാൾഡ് ലാച്ചറിന് ചന്ദനത്തടിയിൽ തീർത്ത ആനയുടെ രൂപവും സമ്മാനമായി നൽകി.

Advertisement