സ്ത്രീയെ കാണാതായി, തെരച്ചിൽ അവസാനിച്ചത് പെരുമ്പാമ്പിന്റെ വയറ്റിൽ

Advertisement

ജക്കാർത്ത: 54കാരിയെ പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങിയെന്ന് റിപ്പോർട്ട്. ഇന്തൊനേഷ്യയിൽ ആണ് സംഭവം.

ജഹ്റയെന്ന സ്ത്രീയെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്. ബന്താര ജംബി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. റബർ വെട്ടാൻ തോട്ടത്തിലേക്ക് പോയ ജഹ്റയെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതാവുകയായിരുന്നു. തുടർന്ന് പ്രദേശ വാസികൾ നടത്തിയ തിരച്ചിലിലാണ് വയറുവീർത്ത് അനങ്ങാൻ കഴിയാതെ കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയത്.

22 അടിയോളം നീളമുള്ള ഭീമൻ പെരുമ്പാമ്പിനെയാണ് ഇവർ തോട്ടത്തിൽ കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാർ പെരുമ്പാമ്പിന്റെ വയർ കീറി പരിശോധിച്ചപ്പോഴാണ് ജഹ്റയുടെ ശരീരാവശിഷ്ടങ്ങൾ വയറ്റിൽ‌ നിന്ന് ലഭിച്ചത്. രണ്ട് മണിക്കൂറോളം എടുത്താകാം പെരുമ്പാമ്പ് ജഹ്റയെ വിഴുങ്ങിയതെന്നാണ് നിഗമനം. ഇരയെ കിട്ടിയാൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതാണ് ഇവയുടെ രീതി. കാട്ടിൽ ഇനിയും ഭീമൻ പെരുമ്പാമ്പുകൾ ഉണ്ടാവുമെന്ന നടുക്കത്തിലും ഭീതിയിലുമാണ് പ്രദേശവാസികൾ.

Advertisement