രണ്ടാം ടെസ്റ്റ്‌ ഇന്ന് വിശാഖപട്ടണത്ത്… ആദ്യ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ ഇന്ത്യ

Advertisement

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ്‌ ഇന്ന് വിശാഖപട്ടണത്ത് നടക്കും. ആദ്യ ടെസ്റ്റിലെ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ ഇന്ത്യ ഇറങ്ങുമ്പോൾ ജയത്തില്‍ കുറഞ്ഞതൊന്നും രോഹിത് ശര്‍മയെയും കൂട്ടരെയും തൃപ്തിപ്പെടുത്തില്ല. അഞ്ച് മത്സരമാണ് പരമ്പരയില്‍.
വിശാഖപട്ടണത്ത് അവസാനമായി ടെസ്റ്റ് നടന്നത് 2019ലാണ്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെയും ബാറ്റര്‍ കെ എല്‍ രാഹുലിന്റെയും അഭാവം ഇന്ത്യക്ക് തിരിച്ചടിയാണ്. വിരാട് കോഹ്ലി രണ്ടാം ടെസ്റ്റില്‍നിന്ന് പിന്മാറിയിരുന്നു. രാഹുലിന്റെ അഭാവത്തില്‍ രജത് പടിദാര്‍ കളിച്ചേക്കുമെന്നാണ് സൂചന. മറിച്ചായാല്‍ സര്‍ഫ്രാസ് ഖാന് അവസരം കിട്ടും. നാല് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ ഇടയുണ്ട്. ജഡേജയ്ക്ക് പകരം കുല്‍ദീപ് യാദവ് എത്തിയേക്കും. പേസര്‍ മുഹമ്മദ് സിറാജിന് പകരം ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനും സാധ്യതയുണ്ട്.അങ്ങനെയാണെങ്കില്‍ ജസ്പ്രീത് ബുമ്ര മാത്രമാകും ടീമിലെ പേസര്‍.
ഇംഗ്ലണ്ടിന് വേണ്ടി പരിക്കേറ്റ സ്പിന്നര്‍ ജാക്ക് ലീച്ച് കളിക്കില്ല. പകരം പുതുമുഖതാരം ഷോയിബ് ബഷീര്‍ ഇറങ്ങും. മുതിര്‍ന്ന പേസര്‍ ജയിംസ് ആന്‍ഡേഴ്സണും ഇന്ന് കളിക്കാനിടയുണ്ട്.

Advertisement