ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യയ്ക്ക് 175 റണ്‍സ് ലീഡ്

ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 421 റണ്‍സ് എന്ന നിലയിലാണ്. 81 റണ്‍സുമായി രവീന്ദ്ര ജഡേജയും 35 റണ്‍സുമായി അക്ഷര്‍ പട്ടേലുമാണ് പുറത്താവാതെ നില്‍ക്കുന്നത്. നിലവില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 175 റണ്‍സ് ലീഡ് ഉണ്ട്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് 246 റണ്‍സിന് അവസാനിച്ചിരുന്നു.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് എന്ന നിലയില്‍ ഇന്ന് ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് നാലുറണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോള്‍ തന്നെ യശസ്വിയെ നഷ്ടമായി. 80 റണ്‍സ് എടുത്ത യശസ്വിയെ ജോ റൂട്ട് ആണ് പുറത്താക്കിയത്. പിന്നാലെ ശുഭ്മാന്‍ ഗില്ലും പുറത്തായി. 23 റണ്‍സ് എടുത്ത ഗില്ലിനെ ടോം ഹാര്‍ട്ട്‌ലീ ആണ് പുറത്താക്കിയത്.
തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ചേര്‍ന്ന് ടീം സ്‌കോര്‍ പടുത്തുയര്‍ത്തുന്നതാണ് പിന്നീട് കണ്ടത്. ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുന്നുവെന്ന് തോന്നിച്ച ഘട്ടത്തില്‍ ശ്രേയസ് അയ്യരാണ് ആദ്യം വീണത്. ടീം സ്‌കോര്‍ 223 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് ശ്രേയസ് അയ്യര്‍ പുറത്തായത്. 35 റണ്‍സായിരുന്നു ശ്രേയസ് അയ്യരുടെ സംഭാവന. സെഞ്ച്വറിയ്ക്ക് തൊട്ടരികില്‍ വച്ച് കെഎല്‍ രാഹുലിനെ ഹാര്‍ട്ട്‌ലി പുറത്താക്കി. 86 റണ്‍സാണ് രാഹുല്‍ നേടിയത്. തുടര്‍ന്ന് ശ്രീകര്‍ ഭരതുമായും അക്ഷര്‍ പട്ടേലുമായും ചേര്‍ന്ന് ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് ജഡേജ നയിക്കുന്നതാണ് കണ്ടത്.

Advertisement