സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 135 രൂപ ഉയർന്ന് 14,540 രൂപയിലെത്തി. പവന്റെ വില 1080 രൂപ ഉയർന്ന് 1,16,320 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാവിലെ റെക്കോഡിലെത്തിയതിന് പിന്നാലെ ഉച്ചക്ക് ശേഷം വില ഇടിയുകയായിരുന്നു. ആഗോള രാഷ്ട്രീയരംഗത്തെ അനിശ്ചിതത്വങ്ങളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
മണ്ണാര്‍ക്കാട് തച്ചംപാറയില്‍ ഭീതി പരത്തിയ പുലി കൂട്ടില്‍ കുടുങ്ങി
പാലക്കാട്: മണ്ണാര്‍ക്കാട് തച്ചംപാറയില്‍ ഭീതി പരത്തിയ പുലി കൂട്ടില്‍ കുടുങ്ങി. ചെന്തുണ്ട് ഭാഗത്താണ് പുലി കൂട്ടിലായത്.
കഴിഞ്ഞ ദിവസം ആറ് മാസം പ്രായമുള്ള പശുക്കിടാവിനെ പുലി പിടിച്ചിരുന്നു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നാലെയാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. ഈ കൂട്ടിലാണ് ഇന്ന് പുലര്‍ച്ചയോടെ പുലി കുടുങ്ങിയത്.
ഏകദേശം അഞ്ച് വയസ് പ്രായമുള്ള പുലിയാണ് കൂട്ടിലായത്. പുലിയുടെ ആരോഗ്യം പരിശോധിച്ച ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നു വിടാനുള്ള നീക്കത്തിലാണ് വനം വകുപ്പ്.
കഴിഞ്ഞ ഒന്നര മാസത്തിനിടെ പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിലായി കൂട്ടിലാകുന്ന പുലികളുടെ എണ്ണം ഇതോടെ നാലായി.
20 കോടി ആർക്ക്? ക്രിസ്തുമസ് പുതുവത്സര ബമ്പർ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ് പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്ത് ഗോർഖി ഭവനിലെ സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിലാണ് നറുക്കെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റെക്കോഡ് വില്പനയാണ് ഇത്തവണ.
അച്ചടിച്ച 55 ലക്ഷം ടിക്കറ്റുകളും ഇതിനകം വിറ്റുകഴിയാറായി. 54,08,880 ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ബമ്പർ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു. ഇരുപതു കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്തുമസ് പുതുവത്സര ബമ്പറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
നറുക്കടുപ്പിൽ ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനമായി ലഭിക്കുന്നു. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും, നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും, അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.
പത്ത് സീരീസുകളിലായുള്ള ടിക്കറ്റിൽ ബമ്പർ സമ്മാനം ലഭിക്കാതെ പോയ മറ്റ് ഒൻപത് സീരീസിനായി ഒരു ലക്ഷം രൂപ വീതമുള്ള ഒൻപത് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. കൂടാതെ 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 എണ്ണം സമ്മാനങ്ങൾ ലഭിക്കുന്നു.
മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമ ഷൂട്ടിങ് നടന്നുവെന്ന് പരാതി
ശബരിമല: മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമ ഷൂട്ടിങ് നടന്നുവെന്ന് പരാതി. സംവിധായകന്‍ അനുരാജ് മനോഹരന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് ആണ് വിവാദമാകുന്നത്. പരാതി ലഭിച്ചതായും അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സ് എസ്പിക്ക് നിര്‍ദേശം നല്‍കിയതായും ദേവസ്വം പ്രസിഡന്റെ കെ ജയകുമാര്‍ പറഞ്ഞു. എന്നാല്‍ ഷൂട്ടിങ് നടന്നത് പമ്പയിലാണെന്നും എഡിജിപി എസ് ശ്രീജിത്ത് ആണ് അനുമതി നല്‍കിയതെന്നുമാണ് സംവിധാകന്റെ വാദം,
നരിവേട്ട ചിത്രത്തിന്റെ സംവിധായകനാണ് അനുരാജ് മനോഹര്‍. ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് സംവിധായകന്‍ തന്നെ ജയകുമാര്‍ പറഞ്ഞു. പമ്പ പശ്ചാത്തലമാക്കി സിനിമ ചെയ്യുന്നുണ്ടെന്നും അതിന് മകരവിളക്ക് ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്ന ഭാഗത്ത് ഷൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. അപ്പോള്‍ തന്നെ അനുമതി നിഷേധിച്ചിരുന്നതായും ജയകുമാര്‍ പറഞ്ഞു. സന്നിധാനത്ത് സിനിമ ഷൂട്ട് ചെയ്യാന്‍ ഹൈക്കോടതി വിലക്ക് ഉണ്ടെന്നും മാത്രമല്ല മകരവിളക്ക് ദിവസം ഷൂട്ടിങ് നടത്തുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. എന്നാല്‍ ഇതിന് ശേഷം സിനിമയുടെ ഷൂട്ടിങ് നടത്തിയെന്നാണ് ദേവസ്വം പ്രസിഡന്റ് കെ ജയകുമാറിന് പരാതി ലഭിച്ചത്.
ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്കു തകര്‍പ്പന്‍ ജയം
ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്കു തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ കിവീസിനെ തകര്‍ത്തത്. അര്‍ധസെഞ്ചറി നേടിയ ഇഷാന്‍ കിഷനും (32 പന്തില്‍ 76) ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് (37 പന്തില്‍ 82*) ഇന്ത്യയുടെ വിജയശില്‍പ്പികള്‍. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം വെറും 15.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ഏഴു വിക്കറ്റ് ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 20നു ലീഡുയര്‍ത്തി. അടുത്ത മത്സരം 25നു ഗുവാഹത്തിയില്‍.
സോഷ്യല്‍ മീഡിയ ചാറ്റിങ് വഴി ഹണി ട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം: 17 വയസുകാരി ഉള്‍പ്പെടെ നാലംഗ സംഘം അറസ്റ്റില്‍
കണ്ണൂര്‍: സോഷ്യല്‍ മീഡിയ ചാറ്റിങ് വഴി ഹണി ട്രാപ്പിലൂടെ കണ്ണൂര്‍ ചക്കരക്കല്‍ മാച്ചേരി സ്വദേശിയായ മധ്യവയ്‌സകനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശികളായ 17 വയസുകാരി ഉള്‍പ്പെടെ നാലംഗ സംഘം അറസ്റ്റില്‍. ഒന്നാം പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി, രണ്ടാം പ്രതി കാഞ്ഞങ്ങാട് കുശാല്‍ നഗര്‍ സ്വദേശി ഇബ്രാഹിം ഷജ്മല്‍ അര്‍ഷാദ് (28), കാസര്‍ഗോഡ് ചെര്‍ക്കള സ്വദേശികളായ കെ കെ അബ്ദുള്‍ കലാം(57), മൈ മൂന(51) എന്നിവരെയാണ് ചക്കരക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. പൊലീസ് പിടിയിലായവര്‍ ബന്ധുക്കളാണ്.
പ്രതി മൈമുനയുമായി സോഷ്യല്‍ മീഡിയചാറ്റിങ് വഴി പരിചയപ്പെട്ട പരാതിക്കാരനായ മധ്യവയസ്‌കനെ കാഞ്ഞങ്ങാടുള്ള വീട്ടില്‍ എത്തിച്ച ശേഷം ഭീഷണിപ്പെടുത്തി നഗ്‌നനാക്കി 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇയാള്‍ പണം കൊടുക്കാന്‍ തയ്യാറായില്ല. തന്റെയടുക്കല്‍ പത്തുലക്ഷം നല്‍കാനില്ലെന്നായിരുന്നു പറഞ്ഞിരുന്നത്.
പണം ഇല്ലെങ്കില്‍ സ്വര്‍ണം ആവശ്യപ്പെട്ട പ്രതികള്‍ പരാതിക്കാരനെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. തങ്ങള്‍ പറഞ്ഞ തീയ്യതിക്ക് പണം നല്‍കിയില്ലെങ്കില്‍ മധ്യവയസ്‌കന്റെ നഗ്നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
ചെമ്പിലോടുള്ള പരാതിക്കാരന്റെ ബന്ധുവീട്ടിലെത്തി ഈ കാര്യം പറഞ്ഞ് പണം കൈവശപ്പെടുത്താനും ശ്രമിച്ചു. ഇതേ തുടര്‍ന്നാണ് ഇയാള്‍ ഇവര്‍ക്കെതിരെ ചക്കരക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. 17 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പോക്സോ കേസില്‍ കുടുക്കുമെന്നായിരുന്നു പ്രതികളുടെ ഭീഷണി. കേസെടുത്ത് അന്വേഷണം നടത്തിയ പൊലിസ് തന്ത്രപരമായി ഇടപ്പെട്ട് പ്രതികളെ പണം നല്‍കാമെന്ന് പരാതിക്കാരനെ കൊണ്ടു ഫോണ്‍ ചെയ്തു വിളിച്ചു ചക്കരക്കല്ലില്‍ വരുത്തിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു.
ചക്കരക്കല്‍ സ്റ്റേഷനിലെ എസ്‌ഐ മാരായ അംബുജാക്ഷന്‍, രഞ്ജിത്ത്, പ്രേമരാജന്‍ എഎസ്ഐ സ്നേഹേഷ് സിവില്‍ പൊലീസ് ഓഫീസര്‍മാരായ എ ഷിജിന്‍, നിസാര്‍ എന്നിവരും പ്രതികളെ അറസ്റ്റു ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ക്കെതിരെ നേരത്തെയും സമാനമായ കേസുകളുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് ചക്കരക്കല്‍ പൊലീസ് അറിയിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ നടക്കും. ശനിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും.
2045-ല്‍ പൂര്‍ത്തിയാക്കാന്‍ വിഭാവനം ചെയ്ത പദ്ധതികള്‍ 17 വര്‍ഷം മുന്‍പേ, അതായത് 2028-ല്‍ തന്നെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. വിഴിഞ്ഞത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക അവഗണനകള്‍ തുടരുകയാണ്. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റായി നല്‍കണമെന്ന സാമാന്യ തത്വത്തിന് വിരുദ്ധമായി, അത് പലിശ സഹിതം പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന വിചിത്രമായ നിബന്ധനയാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്.
രണ്ടാംഘട്ടത്തില്‍ തുറമുഖശേഷി 10 ലക്ഷം ടിഇയു-വില്‍ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയരുമെന്ന് മന്ത്രി പറഞ്ഞു. ബെര്‍ത്ത് 800 മീറ്ററില്‍നിന്ന് 2000 മീറ്ററായും ബ്രേക്ക് വാട്ടര്‍ മൂന്നു കിലോമീറ്ററില്‍നിന്ന് നാലായും വര്‍ധിക്കും. രണ്ടാംഘട്ടത്തിലെ ആകെ നിക്ഷേപം 9700 കോടിരൂപയാണ്. രണ്ടാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ തുറമുഖത്ത് കണ്ടെയ്‌നറുകള്‍ എത്തിക്കാനും കയറ്റുമതി ചെയ്യാനുമാകും.
‘ജനനായകൻ’ സെൻസർ സർട്ടിഫിക്കറ്റ് സംബന്ധിച്ച ഹർജി മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും
ചെന്നൈ: വിജയ് ചിത്രം ‘ജനനായകൻ’ സെൻസർ സർട്ടിഫിക്കറ്റ് സംബന്ധിച്ച ഹർജി മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവയും ജസ്റ്റിസ് ജി അരുൾ മുരുകനും വിധി പറയും. ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് നൽകാനുള്ള ജസ്റ്റിസ് പി ടി ആശയുടെ ഉത്തരവിനെതിരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സമർപ്പിച്ച റിട്ട് അപ്പീലിലാണ് ചൊവ്വാഴ്ച വിധി പറയുക.
കോടതി വിധിയെ ആശ്രയിച്ചാകും പുതിയ റിലീസ് തീയതി തീരുമാനിക്കുക. വിജയ്‍യുടെ രാഷ്ട്രീയപ്രവേശനത്തിന് മുമ്പുള്ള അവസാന ചിത്രമാണ് ജനനായകൻ. എച്ച് വിനോധാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനനായകനിൽ വിജയ്‍യ്ക്ക് പുറമെ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, നരേൻ എന്നിവരും അഭിനയിക്കുന്നുണ്ട്. അനിൽ രവിപുടി സംവിധാനം ചെയ്ത ബാലകൃഷ്ണയുടെ ഭഗവന്ത് കേസരിയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രം പുറത്തിറക്കാനാവത്തതിൽ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരുന്നു. 500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നും ഹർജിയിൽ നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.
വിവിധ ബോർഡുകൾ നിർദേശിച്ച 27 മാറ്റങ്ങളും വരുത്തിയാണ് ചിത്രം രണ്ടാമതും പരിശോധനയ്ക്കായി നൽകിയത്. പൊങ്കലിന് ചിത്രം പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരും അണിയറപ്രവർത്തകരും. എന്നാൽ അനുകൂല വിധിയുണ്ടാകാതായതോടെ ചിത്രത്തിന്റെ പൊതുപ്രദർശനം അനിശ്ചിതത്വത്തിലായി.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ
മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ 25ന് കൊടിയേറും
ശാസ്താംകോട്ട. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 20–ാം ഓർമപ്പെരുന്നാൾ 25 മുതൽ 31 വരെ ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടക്കും. ശുശ്രൂഷകൾക്ക് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നേതൃത്വം നൽകും.

മാർ ഏലിയാ ചാപ്പലിൽ 25ന് രാവിലെ കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ദിവന്നാസിയോസ് കുർബാനയർപ്പിക്കും. തുടർന്ന് കൊടിയേറ്റ്. ഉച്ചയ്ക്ക് ഒന്നിന് അഖില മലങ്കര സൺഡേ സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന പ്രസംഗം, ആരാധന സം ഗീത മത്സരം. 26ന് 10ന് സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്, സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫോറം, ക്രൈസ്തവ യുവജനപ്രസ്ഥാനം എന്നിവയുടെ ആഭിമുഖ്യത്തിൽ ധ്യാനം. റവ.ഡോ.കെ തോമസ് നേതൃത്വം നൽകും. ഫാ.ജോസ് എം ഡാനിയേൽ അധ്യക്ഷത വഹിക്കും.
27ന് 10ന് പ്രാർഥനായോ ഗം, സുവിശേഷസംഘം, മർത്തമറിയം വനിതാസമാജം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ധ്യാനം. നയിക്കുന്നത് ഫാ.ഡോ. ഏബ്രഹാം വർഗീസ്. 28ന് രാവിലെ 9.15ന് സെന്റ് ബേസിൽ ബൈബിൾ സ്കൂൾ രജത ജൂബിലി പൂർവവിദ്യാർഥി സംഗമം. ഫാ.ബ്രിൻസ് അലക്സ് മാത്യൂസ് ധ്യാനപ്രസം ഗത്തിന് നേതൃത്വം നൽകും. 10.30ന് കുർബാന: യാക്കോബ് മാർ ഏലിയാസ് മെത്രാപ്പൊലീത്ത. 29 രാവിലെ 7.15ന് കുർബാന ഡോ.യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പൊലീത്ത. 10ന് മെ ഗാ മെഡിക്കൽ ക്യാംപ്.
30ന് രാവിലെ 7.15ന് കുർബാന : ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത. 9.30ന് ക്രിസ്തീയ സം ഗീതാർച്ചന. 10.30ന് അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുസ്മരണ പ്രഭാഷണം നടത്തും. വൈകിട്ട് 6ന് സന്ധ്യാനമസ്കാരം പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ. തുടർന്ന് അനുസ്മരണം സഖറിയ മാർ സേവേറിയോസ് മെത്രാപ്പൊലീത്ത. 7.30ന് പ്രദക്ഷിണം തുടർന്ന് ശ്ലൈഹിക വാഴ‌്‌വ്.
31ന് രാവിലെ 8 ന് കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് എന്നീ മെത്രാപ്പൊലീത്തമാർ സഹകാർമികരാകും. തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കബറിടത്തിൽ ധൂപ്രപ്രാർഥന, ആശിർവാദം, നേർച്ചവിളമ്പ് , കൊടിയിറക്ക് എന്നിവയോടെ ഓർമ്മപ്പെരുന്നാൾ സമാപിക്കും
ഒരുക്കങ്ങൾ പൂർത്തിയായതായി ചാപ്പൽ മാനേജർ ഫാ.സാമുവൽ ജോർജ്, പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികളായ ഫാ. എബ്രഹാം എം വർഗീസ്, ബിജു ശാമുവേൽ എന്നിവർ അറിയിച്ചു
പത്തനംതിട്ട കളക്ടറുടെ വാഹനം എതിരെ വന്ന കാറില്‍ ഇടിച്ച് തലകീഴായ് മറിഞ്ഞു
പത്തനംതിട്ട കളക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു. മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം. കലക്ടര്‍ പ്രേം കൃഷ്ണന്‍, ഗണ്‍മാന്‍ മനോജ്, ഡ്രൈവര്‍ കുഞ്ഞുമോന്‍ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടിയിടിച്ച കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഇവരും ആശുപത്രിയില്‍ ചികില്‍സയിലാണ്. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന.
കോന്നിയിലാണ് അപകടമുണ്ടായത്. ഔദ്യോഗിക പരിപാടി കഴിഞ്ഞ് പത്തനംതിട്ടയിലേക്ക് തിരികെ വരികയായിരുന്നു കലക്ടര്‍. എതിരെ വന്ന കാറില്‍ ഇടിച്ച് കലക്ടറുടെ കാര്‍ തലകീഴായ് മറിയുകയായിരുന്നു. രണ്ട് വാഹനങ്ങളും നല്ല വേഗതയില്‍ ആയിരുന്നു എന്നാണ് സൂചന. പുനലൂര്‍ മൂവാറ്റുപുഴ പാതയില്‍ സ്ഥിരം അപകടമുണ്ടാകുന്ന ഭാഗത്താണ് കാറുകള്‍ കൂട്ടിയിടിച്ചത്.





































