Home Blog Page 348

കാട്ടാന ആക്രമണത്തില്‍ നാലു വയസ്സുകാരന്‍ കൊല്ലപ്പെട്ടു,മുത്തശ്ശിക്ക് ഗുരുതരമായി പരിക്കേറ്റു

തിരുപ്പൂര്‍: കാട്ടാന ആക്രമണത്തില്‍ നാലു വയസ്സുകാരന്‍ കൊല്ലപ്പെട്ടു. മാവടപ്പു സെറ്റില്‍മെന്റിലെ കര്‍ഷകനായ തിരുമാന്റെ മകന്‍ വരുണ്‍ ആണ് മരിച്ചത്. ആനമല കടുവാ സങ്കേതത്തിലെ (എടിആര്‍) മാവടപ്പു സെറ്റില്‍മെന്റിലാണ് സംഭവം.

കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുത്തശ്ശി ചികിത്സയിലാണ്. തിരുമാനും കുടുംബാംഗങ്ങളും ശനിയാഴ്ച വൈകീട്ട് തങ്ങളുടെ വയലില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

വെള്ളം തേടിയെത്തിയ ആന ഇവരെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. വരുണ്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. തിരുമാന്റെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിലവിളി കേട്ട് മറ്റ് ഗ്രാമവാസികള്‍ ഓടിയെത്തിയാണ് ആനയെ ഓടിച്ചത്.

കൊല്ലത്ത്‌ മോഷണകേസില്‍ ഭാര്യ അറസ്റ്റിലായ മനോവിഷമത്തില്‍ ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു

കൊല്ലം അഞ്ചലിൽ പെട്രോളൊഴിച്ച് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. അഞ്ചൽ സ്വദേശി റഫീഖാണ് ഇന്ന് ഉച്ചയോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മോഷണക്കേസിൽ ഭാര്യ റിമാൻഡിൽ കഴിയുന്നതിന്റെ വിഷമത്തിലാണ് ഇയാൾ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. പൊലീസെത്തിയാണ് ഇയാളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയത്. സ്വകാര്യ ബസിൽവെച്ച് കുട്ടിയുടെ സ്വർണ്ണക്കൊലുസ് മോഷ്ടിച്ച കേസിലാണ് റഫീഖിന്റെ ഭാര്യ റിമാൻഡിലായത്. പിന്നീട് ഇവരിൽനിന്ന് കൊലുസ് കണ്ടെടുത്തിരുന്നു.

ശാസ്താംകോട്ട കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഓദ്യോഗിക പാനലിന് വൻവിജയം;വിമതപക്ഷത്തിന് വൻതോൽവി

ശാസ്താംകോട്ട:കുന്നത്തൂർ താലൂക്കിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ ശാസ്താംകോട്ട കാർഷിക ഗ്രാമവികസന ബാങ്കിലേക്കുള്ള ഭരണ സമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഓദ്യോദിക പാനൽ വിജയിച്ചു.ഐസിഎസ് മിലാദേ ഷെരീഫ് ഹയർസെക്കൻ്ററി സ്കൂളിൽ നടന്ന തെരഞ്ഞെടുപ്പിൽ 1306 പേർ
വോട്ട് രേഖപ്പെടുത്തി.

രാവിലെ 8 മുതൽ വൈകിട്ട് 4 വരെയാണ് പോളിംഗ് നടന്നത്.പൊതു തെരഞ്ഞെടുപ്പു പോലെ വീറും വാശിയുമേറിയ പോരാട്ടമാണ് ഇരുപക്ഷവും കാഴ്ചവച്ചത്.നിലവിലെ ബാങ്ക് പ്രസിഡൻ്റ് അരവിന്ദാക്ഷൻപിള്ള നേതൃത്വം നൽകിയ ഔദ്യോദിക പാനലിലാണ് ഡിസിസി പ്രസിഡൻ്റ് അംഗീകാരം നൽകിയിരുന്നത്.13 അംഗ ഭരണസമിതിയിൽ 40 വയസിൽ താഴെ പ്രായമുള്ള ജനറൽ വിഭാഗത്തിൽ നിന്നും അമീർ നൂറുദീൻ കുട്ടി ഔദ്യോഗിക പാനലിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആർ.പങ്കജാക്ഷൻപിള്ള,സി.കെ പൊടിയൻ,ബിജുരാജൻ, വി.വേണുഗോപാലകുറുപ്പ്, വൈ.ഷാജഹാൻ,എസ്.സുഭാഷ്,സോമൻ പിള്ള,നസീറ,ലിസി.ജി,പി.കെ രവി,കെ.സുകുമാരർ നായർ,നാസില എന്നിവരാണ് ഔദ്യോഗിക പാനലിൽ വിജയിച്ച മറ്റുള്ളവർ.

ഡിസിസി ജനറൽ സെക്രട്ടറി കാഞ്ഞിരവിള അജയകുമാറിൻ്റെ നേതൃത്വത്തിൽ മത്സരിച്ച വിമതരിൽ ഒരാൾ പോലും വിജയിച്ചില്ല.രൂപീകൃതമായ കാലം മുതൽ കോൺഗ്രസ് ഭരണത്തിലുള്ള ബാങ്കിൽ ഇക്കുറി കോൺഗ്രസിലെ ഓദ്യോദിക -വിമതപക്ഷ സ്ഥാനാർത്ഥികൾ നേർക്കുനേർ ഏറ്റുമുട്ടുവെന്ന പ്രത്യേകത
കൊണ്ട് ശ്രദ്ധേയമായിരുന്നു.സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കനത്ത പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.

സഹോദരനും കൂട്ടുകാരനുമൊത്ത് മീൻ പിടിക്കാൻ പോയ യുവാവ് മുങ്ങിമരിച്ചു

ഓയൂർ:  കൂട്ടുകാർക്കൊപ്പം മീൻ പിടിക്കാൻ പോയ 18 കാരൻ ഇത്തിക്കരയാറ്റിൽ മുങ്ങിമരിച്ചു. ഓയൂർ അടയറ, മുണ്ടാമഞ്ചൽ റിഹാൻ മൻസിലിൽ സുനീറിന്റെ മകൻ മുഹമ്മദ് റിഹാൻ എസ് ( 18 )ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെയിരുന്നു സംഭവം. അനുജനും മറ്റൊരു കൂട്ടുകാരനുമൊത്ത് വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിന് താഴെയുള്ള കടവിൽ മീൻ പിടിച്ചു കൊണ്ടിരിയ്ക്കുന്നതിനിടയിൽ കാൽ വഴുതി ആറ്റിൽ വീഴുകയായിരുന്നു.നിലവിളി കേട്ട് നാട്ടുകാരെത്തി സുനീറിനെ കരയ്ക്കെടുത്തെങ്കിലും രക്ഷിക്കാനായില്ല. പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉമ്മ: സെമീറ, സഹോദരി: നജ്റ, സഹോദരൻ: ഇർഫാൻ .

പഫ്സ് കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു

കൊച്ചി: പഫ്സ് കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. മുനമ്പം സ്വദേശി ആന്റോണ്‍(21) ആണ് മരിച്ചത്. പഫ്സ് കഴിക്കുന്നതിനിടെ ആന്റോണിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം അറിയാന്‍ കഴിയൂ. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഞായറാഴ്ച രാവിലെ പള്ളിയില്‍ പോയി വന്നതിന് ശേഷം ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം.

ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങിയതാണോ മരണകാരണമെന്ന് സംശയമുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. മൃതദേഹം കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തൃക്കുന്നപ്പുഴയില്‍ ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തില്‍ വധശ്രമത്തിന് കേസ്

ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. പത്തുപേരെയാണ് എഫ്‌ഐആറില്‍ പ്രതിചേര്‍ത്തത്. അപ്പു ശാസ്ത്താമുറി, ശരത്, അഭിലാഷ്, സജിന്‍ എന്നിവരും കണ്ടാല്‍ അറിയാവുന്ന ആറുപേര്‍ക്കെരിരെയുമാണ് കേസെടുത്തത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

വധശ്രമം, കലാപം സൃഷ്ടിക്കല്‍, അന്യായമായി കൂട്ടം ചേരല്‍, ആയുധം ഉപയോഗിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വലിയ കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ കൂട്ടയടിയില്‍ പത്തോളംപേര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിനിടെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കാനും ശ്രമം നടന്നു. പട്ടികകൊണ്ട് തലയ്ക്ക് അടിയേറ്റ വിഷ്ണു പരുമല ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ ചിലര്‍ വണ്ടാനം മെഡിക്കല്‍ കോളജിലും ചികിത്സ തേടി

കാപ്പ പ്രതി പ്രവീണ്‍ പ്രസന്നന്‍, മണ്ണാറശ്ശാല മഹേഷ് എന്നിവരുടെ സംഘങ്ങളാണ് ഏറ്റുമുട്ടിയത്. ഇരു സംഘങ്ങളും തമ്മില്‍ മഹാദേവിക്കാട് കെടിഡിസി ബിയര്‍ പാര്‍ലറില്‍ വെച്ച് വാക്കേറ്റമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായിരുന്നു തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ പുളിക്കീഴ് വെച്ച് നടന്നത്.

കരുവന്നൂര്‍ സഹകരണബാങ്കിലെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണബാങ്കിലെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം. മുഴുവന്‍ സീറ്റുകളും എല്‍ഡിഎഫ് പ്രതിനിധികള്‍ വിജയിച്ചു. രണ്ടു സീറ്റില്‍ നേരത്തെതന്നെ സിപിഎം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പത്ത് വര്‍ഷത്തിന് ശേഷമാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 11 സീറ്റുകളിലാണ് മത്സരം നടന്നത്.സിപിഎമ്മും ബിജെപിയുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.

അടുത്തിടെ, കേളത്തിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പ്. കാലങ്ങളായി സി.പി.എം ഭരിച്ചിരുന്ന ബാങ്കുമായി ബന്ധപ്പെട്ട് കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് ഉയര്‍ന്നത്. പരാതിയെത്തുടര്‍ന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പുവിവരം പുറത്തുവന്നത്. 300 കോടിയുടെ ക്രമക്കേട് നടന്നെന്നായിരുന്നു ആദ്യനിഗമനം. ഉന്നതതല കമ്മിറ്റി നടത്തിയ വിശദ പരിശോധനയില്‍ ക്ക് യെ 219 കോടിയുടെ ക്രമക്കേടുണ്ടായെന്നാണ് കണ്ടെത്തല്‍. 2020 മുതല്‍ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്. ക്രമക്കേടും തട്ടിപ്പും കണ്ടെത്തി ബാങ്ക് സെക്രട്ടറി പരാതി നല്‍കി പോലീസ് കേസെടുത്തതോടെ ഭരണസമിതിയെ പിരിച്ചുവിടുകയായിരുന്നു.

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ റിപ്പോര്‍ട്ട്

ആലപ്പുഴ: വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ റിപ്പോര്‍ട്ട്. ഉഷയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ ഡോക്ടര്‍ ഷാഹിദയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തല്‍. ആലപ്പുഴ ടിഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 5 വര്‍ഷം മുന്‍പാണ് ശസ്ത്രക്രിയ നടന്നത്.

സംഭവത്തില്‍ ഡോക്ടര്‍ ഷാഹിദയ്ക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ഒപ്പമുണ്ടായിരുന്ന നഴ്‌സ് ധന്യയോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടര്‍ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഡോക്ടര്‍ നടപടി ക്രമങ്ങള്‍ എല്ലാം പാലിച്ചെന്ന് സര്‍ജന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

സംഭവത്തില്‍ നഴ്‌സിന്റെ വീഴ്ചയ്‌ക്കൊപ്പം സിസ്റ്റത്തിന്റെ പോരായ്മകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് കാലത്ത് നടന്ന ശസ്ത്രക്രിയയില്‍ ജീവനക്കാര്‍ പരിമിതമായിരുന്നു. ഓപ്പറേഷനു ഫ്‌ലോര്‍ നഴ്‌സ് ഡോക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. നഴ്‌സായ ധന്യ ഇതേസമയം അടുത്ത ടേബിളിലെ ശസ്ത്രക്രിയയിലും ഡോക്ടറെ സഹായിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് കാലത്ത് പിപിഇ കിറ്റ് ധരിച്ചുളള സര്‍ജറിയുടെ ബുദ്ധിമുട്ടുകളും വിവരിക്കുന്നുണ്ട്. അഞ്ചുവര്‍ഷത്തെ വേദനയ്‌ക്കൊടുവില്‍ ശനിയാഴ്ച ഉച്ചയോടെയാണ് ഉഷാ ജോസഫിന്റെ വയറ്റില്‍നിന്നും കത്രിക പുറത്തെടുത്തത്.

കരുനാഗപ്പള്ളിയില്‍ ഇലക്ട്രിക്കല്‍ ഗോഡൗണ്‍ കത്തി വന്‍നാശം

കരുനാഗപ്പള്ളി. പുള്ളിമാൻ ജംഗ്ഷന് സമീപം കഴിഞ്ഞദിവസം രാത്രി 12 കാലോട് കൂടിയാണ് സംഭവം ഉണ്ടായത് ബ്രൈറ്റ് ഇലക്ട്രിക്കൽസ് എന്ന സ്ഥാപനത്തിന്റെ ഗോഡൗൺ ആണ് കത്തി നശിച്ചത് അയ്യായിരത്തിലധികം സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള വിപുലമായ ഗോഡൗൺ ഏതാണ്ട് പൂർണമായും കത്തി നശിച്ചിരിക്കുകയാണ്.

വിലകൂടിയ ആഡംബര ലൈറ്റുകൾ ഫാനുകൾ തുടങ്ങിയവയുടെ വലിയ ശേഖരം പൂർണമായും കത്തി നശിച്ചു. കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കായംകുളത്തു നിന്നും ഉള്ള എട്ട് യൂണിറ്റോളം ഫയർ എൻജിനുകൾ സ്ഥലത്ത് എത്തി ആണ് തീനിയന്ത്രണ വിധേയമാക്കിയത്.

എട്ടു കോടിയിൽ അധികം രൂപയുടെ നഷ്ടമുണ്ടായതായി ഉടമകൾ പറയുന്നു.കരുനാഗപള്ളി ഇടക്കുളങ്ങര സ്വദേശി ഷിജുവിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഇലക്ട്രിക്കൽ സ്ഥാപനം.

കൊല്ലത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വനിതാ ജീവനക്കാരിയും സെക്യൂരിറ്റി ജീവനക്കാരനും തട്ടിയത് 25 ലക്ഷം

ചവറ: ബില്ലുകളില്‍ ക്രമക്കേട് നടത്തി ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയ സൂപ്പർ മാർക്കറ്റ്‌ ജീവനക്കാർക്ക് എതിരെ കേസ്. കൊല്ലം ചവറയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് ജീവനക്കാര്‍ ലക്ഷങ്ങള്‍ വെട്ടിച്ചത്. ബില്ലിങ് സ്റ്റാഫായ വനിതാ ജീവനക്കാരിക്കും സെക്യൂരിറ്റി ജീവനക്കാരനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചവറ സ്വദേശിനി ആതിര, സെക്യൂരിറ്റി ജീവനക്കാരനായ സന്തോഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇരുവരും ബില്ലുകളില്‍ ക്രമക്കേട് നടത്തി ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപയാണ് വെട്ടിച്ചത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയാണ് തട്ടിപ്പ് നടന്നത്. സംശയം തോന്നിയ ഉടമ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത് പിന്നാലെ പൊലീസ് വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയാണ് ആതിര.
ബില്ലുകളില്‍ തിരിമറി നടത്തിയാണ് തട്ടിപ്പ് നടത്തിയത്. ശരാശരി ഒരു ദിവസം 2500രൂപ വരെ ബില്ലിങ് സ്റ്റാഫ് വെട്ടിച്ചുവെന്നാണ് കരുതുന്നത്. ബില്‍ ആവശ്യപ്പെടാത്ത കസ്റ്റമേഴ്‌സിന് ഇവര്‍ ബില്ല് നല്‍കില്ല. ജീവനക്കാരിയുടെ ഇടപെടലില്‍ സംശയം തോന്നിയ ഉടമ സിസിടിവിയും ഒപ്പം സാധനങ്ങളുടെ സ്റ്റോക്കും പരിശോധിച്ചതോടെയാണ് വെട്ടിപ്പ് പുറത്തായത്.