Home Blog Page 349

ഫ്രാന്‍സ് ദേശീയ ടീമിന്റെ അടുത്ത പരിശീലകനാകാൻ സിനദിന്‍ സിദാൻ

ലോക ഫുട്ബോൾ ഇതിഹാസ താരം സിനദിന്‍ സിദാൻ ഫ്രാന്‍സ് ദേശീയ ടീമിന്റെ അടുത്ത പരിശീലകനായി സ്ഥാനമേല്‍ക്കുന്നു. ഈ വര്‍ഷം അരങ്ങേറുന്ന ലോകകപ്പിനു ശേഷം മുന്‍ നായകന്‍ കൂടിയായ ദിദിയര്‍ ദെഷാംപ്‌സ് കോച്ചിന്റെ സ്ഥാനമൊഴിയും. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി സിദാന്‍ ഫ്രഞ്ച് ഡഗൗട്ടിലെത്തും. പരിശീകനാകുന്നത് സംബന്ധിച്ച് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനും സിദാനും തമ്മില്‍ വാക്കാല്‍ കരാറിലെത്തിയതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

1998ല്‍ ദെഷാംപ്‌സ് നായകനായി ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീമിലെ നിര്‍ണായക താരമായിരുന്നു സിദാന്‍. 1998ലെ ബാല്ലണ്‍ ഡി ഓര്‍ ജേതാവ് കൂടിയാണ് മുന്‍ റയല്‍ മാഡ്രിഡ് ഇതിഹാസ താരമായ സിദാന്‍. റയലിന്റെ പരിശീലകനായി വെട്ടിത്തിളങ്ങി പടിയിറങ്ങിയ സിദാന്‍ പിന്നീട് മറ്റൊരു ടീമിനേയും പരിശീലിപ്പിച്ചിട്ടില്ല. റയലിനൊപ്പം ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് കിരീടമെന്ന അനുപമ റെക്കോര്‍ഡും സ്ഥാപിച്ചാണ് ഇതിഹാസം നീണ്ട ഇടവേളയിലേക്ക് കടന്നത്.

2021ലാണ് റയലിന്റെ ഡഗൗട്ടില്‍ നിന്നു സിദാന്‍ മടങ്ങിയത്. ഈ അഞ്ച് വർഷത്തിനിടെ യൂറോപ്പിലെ എണ്ണം പറഞ്ഞ ഫുട്ബോൾ ക്ലബുകളും പല ദേശീയ ടീമുകളും സിദാനെ പരിശീകനായി എത്തിക്കാൻ കിണഞ്ഞു ശ്രമിച്ചിരുന്നു. എന്നാൽ ഫ്രാൻസിന്റെ പരിശീലക സ്ഥാനത്തേക്കായിരിക്കും തിരിച്ചു വരവെന്നു അദ്ദേഹം ഉറപ്പിച്ചിരുന്നു.

തമിഴ് ചലച്ചിത്ര നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണൻ  കൊല്ലപ്പെട്ടു…ബംഗ്ലാവിലെ സ്വിമ്മിങ് പൂളിന് സമീപം മുഖത്ത് സെല്ലോടേപ്പ് ഒട്ടിച്ച നിലയിൽ മൃതദേഹം

കൊടൈക്കനാൽ: തമിഴ് ചലച്ചിത്ര നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണൻ (60) കൊല്ലപ്പെട്ടു. കൊടൈക്കനാലിലെ സ്വകാര്യ ബംഗ്ലാവിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗ്ലാവിലെ സ്വിമ്മിങ് പൂളിന് സമീപം മുഖത്ത് സെല്ലോടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം.


ബംഗ്ലാവിൽ അതിക്രമിച്ചു കയറിയവർ നടത്തിയ ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. വിനോദസഞ്ചാരികൾക്കായി വാടകയ്ക്ക് നൽകുന്ന ബംഗ്ലാവിലാണ് കൊലപാതകം നടന്നത്. കഴിഞ്ഞ രണ്ട് ദിവസമായി അഞ്ച് യുവാക്കൾ ഇവിടെ താമസിച്ചിരുന്നു.


സൂര്യനാരായണനെ കാണാതായ സമയത്ത് ഇവർ ബംഗ്ലാവിൽ നിന്ന് കടന്നുകളഞ്ഞതായാണ് വിവരം. ഇവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.


അതേ സമയം കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2018ൽ വിഷ്ണുപ്രിയയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ സൂര്യനാരായണൻ പ്രതിയായിരുന്നു.


ഡിണ്ടിഗൽ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ബംഗ്ലാവിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

അവയവദാതാവായി ചരിത്രം സൃഷ്ടിച്ച ആലിൻ എന്നെന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രം സൃഷ്ടിച്ച ആലിൻ എന്നെന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുഞ്ഞിന്റെ അവയവദാനത്തിന് സന്നദ്ധരായ ആലിന്റെ മാതാപിതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിലാണ് പ്രധാനമന്ത്രി ആലിനെ അനുസ്മരിച്ചത്.


നാലുപേർ‌ക്ക് പുതുജീവനേകിയാണ് ആലിൻ മടങ്ങിയത്. മസ്തിഷ്കമരണം സംഭവിച്ചതിനുപിന്നാലെ ആലിന്റെ ഹൃദയവാൽവ്, കരൾ, വൃക്കകൾ, നേത്രപടലം എന്നിവ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. ഹൃദയവാൽവും കരളും വൃക്കകളും അന്നുതന്നെ എറണാകുളത്തുനിന്നും തിരുവനന്തപുരത്തെത്തിച്ചു. ഗ്രീൻ കോറിഡോർ ഒരുക്കി 3.15 മണിക്കൂർ കൊണ്ടാണ് അവയവങ്ങളെത്തിച്ചത്. കിംസ് ആശുപത്രിയിൽ ചികിത്സയിലിരുന്ന കുട്ടിക്കാണ് കരൾ നൽകിയത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

വയറിളക്കവും ഛർദ്ദിയുമായി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ 7 വയസ്സുകാരി മരിച്ചു

മലപ്പുറം: കുറ്റിപ്പുറത്ത് വയറിളക്കവും ഛർദിയുമായി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ 7 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു.

കുറ്റിപ്പുറം എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്ന ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക നിഗമനം.

ലസ്നയ്‌ക്കൊപ്പം മാതാവ് ഷഹല, ലസ്നയുടെ സഹോദരി മിൻസ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും വയറിളക്കവും ഛർദിയും ഉണ്ടായതിനെത്തുടർന്ന് ഇതേ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. ഗർഭിണിയായ ഷഹലയ്ക്കും മകള്‍ മിൻസയ്ക്കും കൂടുതല്‍ ക്ഷീണം അനുഭവപ്പെട്ടതിനാല്‍ ഇവർക്ക് ഡ്രിപ്പ് നല്‍കി. മറ്റുള്ളവർക്ക് ചികിത്സയും നല്‍കി. ഇതിനിടയിലാണ് വൈകീട്ട് മൂന്നോടെ ലസ്ന കുഴഞ്ഞുവീണ് മരിച്ചത്. തുടർന്ന് മറ്റുള്ളവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് സംശയമുണ്ട്. വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണംതന്നെയാണ് ഇവർ കഴിച്ചതെന്നും വീട്ടിലെത്തി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണമാണ് ഇവർ കഴിച്ചിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ.

അനാശാസ്യ കേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരനെതിരെ അനാശാസ്യത്തിനു പ്രേരിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്നു ഹൈക്കോടതി

അനാശാസ്യ കേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരനെതിരെ അനാശാസ്യത്തിനു പ്രേരിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്നു ഹൈക്കോടതി. കടവന്ത്രയിലെ അനാശാസ്യ കേന്ദ്രത്തിലെത്തിയ കോട്ടയം സ്വദേശിക്കെതിരെ അനാശാസ്യ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമെടുത്ത കേസുകള്‍ റദ്ദാക്കിയ ഉത്തരവിലാണ് കോടതി നിരീക്ഷണം. ജസ്റ്റിസ് സി പ്രതീപ് കുമാറിന്റേതാണ് ഉത്തരവ്.

യുവതികളെ പെണ്‍വാണിഭ കേന്ദ്രത്തിലെത്തിച്ചതും അനാശാസ്യത്തിനു പ്രേരിപ്പിച്ചതും ഹര്‍ജിക്കാരനല്ലെന്നു കോടതി വിലയിരുത്തി. അനാശാസ്യ കേന്ദ്രത്തില്‍ നിന്നു 50 മീറ്റര്‍ അകലെ കുരിശുപള്ളി ഉള്ളതിനാല്‍ പൊതുസ്ഥലത്തിനു സമീപമെന്ന വകുപ്പ് ബാധകമാകുമെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. എന്നാല്‍ ഇവിടെ ആരാധനാ കര്‍മങ്ങള്‍ ഇല്ലാത്തതിനാല്‍ പൊതു ആരാധനാലയമായി കണക്കാക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി.

എറണാകുളം ഗാന്ധി നഗറിലെ വാടക വീട്ടില്‍ കഴിഞ്ഞ വര്‍ഷം കടവന്ത്ര പൊലീസ് നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭ റാക്കറ്റ് പിടിയിലായത്.

ശാസ്താംനട ജംഗ്ഷനിൽ മുറിച്ചു മാറ്റിയ കൂറ്റൻ മരം പാതയോരത്ത് ഉപേക്ഷിച്ചത് ഭീഷണിയാകുന്നു

പോരുവഴി:വണ്ടിപ്പെരിയാർ – ഭരണിക്കാവ് ദേശീയ പാതയിൽ ശാസ്താംനട ജംഗ്ഷനിൽ മുറിച്ചു മാറ്റിയ കൂറ്റൻ മരം പാതയോരത്ത് ഉപേക്ഷിച്ചത് അപകട ഭീഷണിയാകുന്നു.ഒരു മാസത്തിൽ അധികമായി മരം മുറിച്ചു മാറ്റിയിട്ട്.ഇതിൻ്റെ കൂറ്റൻ വണ്ണമുള്ള തായ തടികളാണ് തിരക്കേറിയ ജംഗ്ഷനിൽ ബസ് സ്റ്റോപ്പിനു മുൻപിൽ അലക്ഷ്യമായി ഇട്ടിരിക്കുന്നത്.

സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ഇവിടെയാണ് ബസ് കയറാൻ നിൽക്കുന്നത്.ബസ്സുകൾ എത്തുമ്പോൾ കയറാനായി ഓടിയെത്തുന്നവർ തടിയിൽ തട്ടി വീഴുന്നത് പതിവാണ്.മാത്രമല്ല തിരക്കേറിയ പാതയിൽ രാത്രികാലങ്ങളിൽ വാഹനാപകടങ്ങളും പതിവാണ്.തടിയിൽ റിഫ്ളക്ടർ പോലും സ്ഥാപിക്കാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു.അടിയന്തിരമായി മുറിച്ചിട്ടിരിക്കുന്ന മരം ഇവിടെ നിന്നും മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ട്രംപിന്റെ പകരച്ചുങ്ക നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ പുതിയ നടപടികള്‍

വാഷിങ്ടണ്‍: ലോക രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക ചുമത്തിയ ഇറക്കുമതി തീരുവ നടപടികള്‍ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആഗോള താരിഫ് 15 ശതമാനമാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ട്രംപിന്റെ പകരച്ചുങ്ക നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ നടപടികള്‍. സുപ്രീം കോടതി വിധിക്ക് മറുപടിയെന്നോണം യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇനങ്ങള്‍ക്ക് ആഗോളതലത്തില്‍ 10 ശതമാനം അധിക തീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു.

യുഎസ് നിയമങ്ങള്‍ പ്രകാരം ചുമത്താവുന്ന പരമാവധി നികുതിയാണ് ഇപ്പോള്‍ ആഗോള തീരുവയായി പ്രഖ്യാപിച്ചിരിക്കുന്നത്. തീരുവ ഉയര്‍ത്താനുള്ള നടപടികള്‍ തുടരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രതികരിച്ചു. യുഎസ് നിയമത്തിലെ സെക്ഷന്‍ 122 എന്നറിയപ്പെടുന്ന ഒരു പ്രത്യേക വകുപ്പുകള്‍ പ്രകാരമാണ് ആഗോള തീരുവ 15 ശതമാനമാക്കി നിശ്ചയിച്ചിരിക്കുന്നത്. ഇത്തരത്തില്‍ നികുതി നിശ്ചയിക്കാന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നതാണ് ഈ വകുപ്പ്. എന്നാല്‍ തീരുമാനം 150 ദിവസത്തിന് ശേഷം തുടരാന്‍ യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമാണ്.

പകരച്ചുങ്ക നടപടി സുപ്രീം കോടതിയുടെ 9 അംഗ ബെഞ്ച് 6-3 ഭൂരിപക്ഷത്തില്‍ റദ്ദാക്കിയെങ്കിലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് ആയിരുന്നു ട്രംപ് സ്വീകിച്ചത്. യുഎസ് താത്പര്യം അടിയറ വെയ്ക്കില്ലെന്ന വാദമാണ് ഇതിന് ശേഷവും ട്രംപ് സ്വീകരിച്ചത്. തനിക്കെതിരെ വിധി പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജിമാരെ വിഡ്ഢികള്‍, വളര്‍ത്തുപട്ടികള്‍ എന്ന് വിളിച്ച് ട്രംപ് അധിക്ഷേപിച്ചിരുന്നു. ‘താരിഫുകള്‍ സംബന്ധിച്ച സുപ്രീം കോടതിയുടെ വിധി അങ്ങേയറ്റം നിരാശാജനകമാണ്, കോടതിയിലെ ചില അംഗങ്ങള്‍ക്ക് നമ്മുടെ രാജ്യത്തിന് ശരിയായത് ചെയ്യാന്‍ ധൈര്യമില്ലാത്തതില്‍ ലജ്ജിക്കുന്നു,’ എന്നായിരുന്നു വിധി വന്ന് മണിക്കൂറുകള്‍ക്കകം വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പ്രതികരിച്ചത്.

പോപ്പുലര്‍ ഫ്രണ്ട് അവരുടെ കോടതിയായി പരിഗണിക്കുന്ന ‘ദാറുല്‍ ഖസ’ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പരിശീലനം സിദ്ധിച്ച കേഡറുകളെ ഉപയോഗിച്ചു,ഞെട്ടിക്കുന്ന വിവരങ്ങള്‍ കൈമാറി എന്‍ഐഎ

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) തങ്ങളുടെ ആയുധ പരിശീലന വിഭാഗം വഴി, പ്രവര്‍ത്തകര്‍ക്ക് ആയുധ പരിശീലനം നല്‍കിയിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. യോഗ പരിശീലനം, രക്ഷാപ്രവര്‍ത്തന-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ആയോധനകലകള്‍, ശാരീരിക വികസന പരിപാടികള്‍ തുടങ്ങിയവയുടെ മറവിലാണ് ആയുധ പരിശീലനം നല്‍കിയിരുന്നത്. എന്‍ഐഎ എറണാകുളം പ്രത്യേക കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.

വിവിധ ഘട്ടങ്ങളിലൂടെ കേഡറിനെ ഫില്‍ട്ടര്‍ ചെയ്യുകയും, തെരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കൈകാര്യം ചെയ്യാന്‍ പരിശീലനം നല്‍കുകയുമാണ് പിഎഫ്ഐ ചെയ്തിരുന്നത്. ‘ട്രസ്റ്റുകളുടെ’ പേരില്‍ പ്രവര്‍ത്തിക്കുന്നവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും, അനുബന്ധ സൗകര്യങ്ങളുമാണ് ഇതിനായി വിനിയോഗിച്ചത്. പരിശീലന ക്യാംപുകള്‍ക്ക് പുറമേ, രഹസ്യയോഗങ്ങളും ചേര്‍ന്നിരുന്നുവെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.

നേതൃത്വം എടുക്കുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ പരിശീലനം ലഭിച്ച കേഡറുകളെ പിഎഫ്‌ഐ ഉപയോഗിച്ചു. അവരുടെ കോടതിയായി പരിഗണിക്കുന്ന ‘ദാറുല്‍ ഖസ’ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാനും പരിശീലനം സിദ്ധിച്ച കേഡറുകളെ ഉപയോഗിച്ചിരുന്നു. കേരളത്തില്‍ നിരവധി വ്യക്തികളെ ഇല്ലാതാക്കാന്‍ പിഎഫ്ഐ അവരുടെ ‘റിപ്പോര്‍ട്ടര്‍മാരെയും’ ‘സര്‍വീസ്’ വിഭാഗങ്ങളെയും ഉപയോഗിച്ചുവെന്നും എന്‍ഐഎ പറയുന്നു.

സമൂഹത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുക ലക്ഷ്യമിട്ട്, മറ്റു സമുദായങ്ങളില്‍പ്പെട്ട തെരഞ്ഞെടുത്ത വ്യക്തികളെ വധിക്കാനും മറ്റും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാരവാഹികളും പരിശീലനം സിദ്ധിച്ച കേഡറും ചേര്‍ന്ന് ഗൂഢാലോചന നടത്തിയിരുന്നതായും എന്‍ഐഎ പറയുന്നു. പിഎഫ്ഐ വിദ്യാഭ്യാസ വിഭാഗത്തിന്റെ ദേശീയ ചുമതലക്കാരനും അനുബന്ധ സംഘടനയായ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ അഷ്റഫ് എന്ന അഷ്റഫ് മൗലവിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് എന്‍ഐഎ ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്. പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് അഷ്‌റഫ്.

ഹിന്ദു സമൂഹത്തിലും പൊതുജനങ്ങളിലും ഭീതി സൃഷ്ടിക്കുന്നതിനായി 2022 ഏപ്രില്‍ 16 ന് പാലക്കാട്ട് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ അഷ്‌റഫും പങ്കാളിയാണെന്ന് എന്‍ഐഎ വാദിച്ചു. എന്‍ഐഎയുടെ വാദങ്ങള്‍ പരിഗണിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയും ഹര്‍ജിക്കാരന്‍ പിഎഫ്ഐയുടെ നേതാവാണെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കുന്ന തെളിവുകള്‍ തെളിവുകള്‍ കാണിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുകയും ചെയ്തു. ഗൂഢാലോചന നടന്ന സ്ഥലത്തും സംഭവസ്ഥലത്തും അഷ്‌റഫിന്റെ സാന്നിധ്യവും കുറ്റകൃത്യത്തില്‍ അദ്ദേഹത്തിന്റെ പങ്കും കോടതി ചൂണ്ടിക്കാട്ടി.

പിഎഫ്ഐയുടെ അര്‍ദ്ധ-ഇന്റലിജന്‍സ് വിഭാഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘റിപ്പോര്‍ട്ടേഴ്സ്’ വിഭാഗം വഴി, മറ്റ് സമുദായങ്ങളിലെ നേതാക്കള്‍, പ്രത്യേകിച്ച് ഹിന്ദു സമൂഹം ഉള്‍പ്പെടെയുള്ളവയിലെ പ്രമുഖ വ്യക്തികളെക്കുറിച്ചുള്ള സ്വകാര്യവും വ്യക്തിപരവുമായ വിവരങ്ങള്‍ സംഘടന ശേഖരിച്ചു. ഈ ഡാറ്റ ജില്ലാ തലത്തില്‍ സമാഹരിച്ച് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഈ വിശദാംശങ്ങള്‍ പതിവായി അപ്ഡേറ്റ് ചെയ്യുകയും ആവശ്യാനുസരണം വ്യക്തികളെ ലക്ഷ്യം വയ്ക്കാന്‍ ഉപയോഗിക്കുകയും ചെയ്തു. റിപ്പോര്‍ട്ടേഴ്‌സ് വിംഗ് ശേഖരിക്കുന്ന വിവരങ്ങള്‍ വിലയിരുത്തുന്ന നേതൃത്വം, പദ്ധതി നടപ്പാക്കാനായി ‘സര്‍വീസ്’ വിഭാഗത്തിന് കൈമാറുകയുമാണ് ചെയ്തിരുന്നതെന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി.

ഡോക്ടർ ബിന്ദു സുന്ദറിന് വീഴ്ച്ച പറ്റിയതായി അന്വേഷണ റിപ്പോർട്ട്‌

തിരുവനന്തപുരം. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ്. ഡോക്ടർ ബിന്ദു സുന്ദറിന് വീഴ്ച്ച പറ്റിയതായി അന്വേഷണ റിപ്പോർട്ട്‌. പ്രസവ ശസ്ത്രക്രിയ നടത്തുന്നതിൽ കാലതാമസമുണ്ടായി സൂചന. ശസ്ത്രക്രിയ ചെയ്യാൻ നേരത്തെ തീരുമാനമെടുക്കാമായിരുന്നു എന്നും റിപ്പോർട്ട്. കുട്ടിക്ക് വളർച്ച കുറഞ്ഞത് സങ്കീർണത കൂട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർനടപടി. മനുഷ്യാവകാശ കമ്മീഷനും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഡോക്ടറെ സസ്പെൻഡ് ചെയ്തതിനെതിരെ കെജിഎംഒഎ പ്രതിഷേധത്തിലാണ്

വി ഡി സതീശനെ  തളയ്ക്കണം, പറവൂര്‍ മണ്ഡലം ഏറ്റെടുക്കാന്‍ സിപിഎം ആലോചിക്കുന്നു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ  തളയ്ക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയിലെ പറവൂര്‍ മണ്ഡലം ഏറ്റെടുക്കാന്‍ സിപിഎം ആലോചിക്കുന്നു. ഇതു സംബന്ധിച്ച് സിപിഎമ്മിലും സിപിഐയിലും അനൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചതായി സൂചനയുണ്ട്. പറവൂര്‍ മണ്ഡലവും ജില്ലയിലെ മറ്റൊരു മണ്ഡലവുമായി വെച്ചു മാറുന്നതാണ് ആലോചനയിലുള്ളത്.

ഔപചാരിക സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും, പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒതുക്കുക ലക്ഷ്യമിട്ടാണ് എറണാകുളം ജില്ലയിലെ സീറ്റില്‍, സിപിഎമ്മും എല്‍ഡിഎഫ് ഘടകകക്ഷിയും തമ്മില്‍ അനൗപചാരിക ചര്‍ച്ച നടക്കുന്നത്. നിയമസഭയില്‍ പറവൂരിനെ പ്രതിനിധീകരിക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി അഞ്ച് വിജയങ്ങളാണ് നേടിയത്.

ഔദ്യോഗിക തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും, നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്ത്രപരമായ നിലപാട് സ്വീകരിക്കുന്നതാണ് ആലോചനയിലുള്ളത്. ഫെബ്രുവരി 23 ലെ എല്‍ഡിഎഫ് യോഗത്തിന് ശേഷം ഇടതു പാര്‍ട്ടികള്‍ക്കിടയില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കും. പറവൂര്‍ മണ്ഡലത്തില്‍ സിപിഐയാണ് മത്സരിച്ചു വരുന്നത്.