Home Blog Page 346

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു

പാലക്കാട്.നാട്ടുകൽ കോട്ടോപ്പാടം മാളികുന്ന് പുളിങ്കുന്ന് പള്ളിയാലിൽ അപ്പുക്കുട്ടിയുടെ വീട് ഭാഗികമായി തകർന്നു. പുലർച്ചെ 1 30നാണ് സംഭവം. വീട്ടുപകരണങ്ങൾ പൂർണമായും കത്തി നശിച്ചു. ആളപായമില്ല

വീട്ടിലുള്ളവർ സമീപത്തുള്ള മാരിയമ്മൻകോവിലിൽ ഉത്സവം കാണാൻ പോയിരുന്ന സമയത്താണ് അപകടം ഉണ്ടായത്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പത്മജ വേണുഗോപാല്‍ തൃശൂരിലും ശോഭാ സുരേന്ദ്രന്‍ പാലക്കാടും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാല്‍ തൃശൂരിലും ശോഭാ സുരേന്ദ്രന്‍ പാലക്കാടും മത്സരിക്കുമെന്ന കാര്യത്തില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ബിജെപി ദേശീയ നേതൃത്വം ഇരുവര്‍ക്കും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയതായാണ് സൂചന.

കെ മുരളീധരനെതിരെ വട്ടിയൂര്‍ക്കാവില്‍ പത്മജ വേണുഗോപാല്‍ മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പത്മജയ്ക്ക് കൂടുതല്‍ വിജയസാധ്യത തൃശൂര്‍ ആണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ തീരുമാനമെന്നാണ് അറിയാന്‍ കഴിയുന്നത്. സംസ്ഥാനത്ത് ആദ്യമായി ബിജെപി വിജയിച്ച ലോക്‌സഭാ മണ്ഡലമാണ് തൃശൂര്‍. പത്മജയ്ക്ക് സുരേഷ് ഗോപിയുടെ വിജയത്തിന്റെ തുടര്‍ച്ചയുണ്ടാകുമെന്നാണ് ബിജെപി വിലയിരുത്തല്‍.

സുരേഷ് ഗോപിയുടെ പൂര്‍ണപിന്തുണയുണ്ടെങ്കില്‍ തൃശൂരില്‍ മത്സരിക്കാമെന്ന് പത്മജ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. പ്രചാരണത്തിന്റെ മുഴുവന്‍ ചുമതലയും സുരേഷ് ഗോപിയെ ഏല്‍പ്പിക്കണമെന്നും പത്മജ പറഞ്ഞിരുന്നു. മണ്ഡലത്തില്‍ പൂര്‍ണശ്രദ്ധ നല്‍കുമെന്ന് സുരേഷ് ഗോപിയും ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

സ്ഥാനാര്‍ഥി പട്ടികയില്‍ ആറു മണ്ഡലങ്ങളില്‍ ശോഭാ സുരേന്ദ്രന്റെ പേരുണ്ടായിരുന്നു. ഏത് മണ്ഡത്തില്‍ മത്സരിച്ചാലും അതിശക്തമായ മത്സരം കാഴ്ചവെയ്ക്കാന്‍ ശോഭാ സുരേന്ദ്രന് കഴിയുമെന്നതാണ് അവരുടെ തെരഞ്ഞെടുപ്പ് ചരിത്രം. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം പോലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. യുഡിഎഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇത്തവണ മത്സരരംഗത്തുണ്ടാകില്ല. പ്രത്യേക സാഹചര്യത്തില്‍ വിജയം ശോഭയ്‌ക്കൊപ്പം നില്‍ക്കുമെന്ന് ബിജെപി കരുതുന്നു.

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക അടുത്ത ദിവസം തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേമം ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ ബിജെപിയുടെ പ്രചാരണം ഇതിനകം തന്നെ ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് നേമത്തെ സ്ഥാനാര്‍ഥി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ മത്സംരംഗത്തുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി.

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍ . ഉത്തര്‍പ്രദേശിലെ സിക്കന്തര്‍പൂരിലാണ് പാസ്റ്റര്‍ ജോസ് തോമസ് അറസ്റ്റിലായത്. ആളുകള്‍ക്ക് പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം നടത്തിയെന്നാണ് കേസ്.

മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് യുപി പൊലീസ് പാസ്റ്റര്‍ക്കെതിരെ കേസെടുത്തത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്നും പരാതിയുണ്ട്.

ഈ ട്രോമ തനിക്ക് താങ്ങാന്‍ ആകാവുന്നതില്‍ അപ്പുറം,സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഷഹനാസ്

തിരുവനന്തപുരം: സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി എഴുത്തുകാരിയും സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറിയുമായ എംഎ ഷഹനാസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞതിന് പിന്നാലെ നിബു വര്‍ഗീസ് എന്നയാള്‍ സൈബര്‍ ഇടങ്ങളില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തനിക്കെതിരെ മോശമായ ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ചു വരികയാണ്. ഇതുമൂലം ഞാനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ഈ ട്രോമ തനിക്ക് താങ്ങാന്‍ ആകാവുന്നതില്‍ അപ്പുറമാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. രാഹുലിന്റെയും ഷാഫി പറമ്പിലിന്റെയും അനുയായിയാണ് നിബു വര്‍ഗീസ് എന്നും ഷഹനാസ് പറയുന്നു. മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ചയാളുടെ പ്രൊഫൈല്‍ ലിങ്കും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ മേല്‍ നടപടികള്‍ ഉണ്ടാകണമെന്നും പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഓഫീസില്‍ എത്തിയാണ് പരാതി നല്‍കിയത്.

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം നാലായി

കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം നാലായി. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബാണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഉച്ചയ്ക്ക് 11.55 ഓടെയായിരുന്നു അപകടം. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ സണ്‍ഷൈഡ് സ്ലാബ് തകര്‍ന്ന് വീഴുകയായിരുന്നു.കെട്ടിടത്തിന് സമീപം വിശ്രമിക്കുകയായിരുന്ന ചുമട്ടുതൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കിണാശ്ശേരി സ്വദേശികളായ അഷ്‌റഫ്, ജബ്ബാര്‍, അത്തോളി സ്വദേശി ബഷീര്‍ , തിരുവങ്ങൂര്‍ സ്വദേശി വിനോദ് എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് ഗവണ്‍മെന്റ് ബീച്ച് ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

പഴയ പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഇപ്പോഴും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരെ മറ്റ് തൊഴിലാളികളും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പുറത്തെടുത്തത്. കെട്ടിടം ഒഴിയാന്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നുവെന്നാണ് വിവരം. കെട്ടിടം ഒഴിയാനുള്ള നിര്‍ദ്ദേശം ചില വ്യാപാരികള്‍ അവഗണിച്ചുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ടൗണ്‍ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

തിരുപ്പതി ലഡു വിഷയം : സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: തിരുപ്പതി ലഡു നിർമ്മാണത്തിൽ മൃഗക്കൊഴുപ്പ് കലർന്നെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ആന്ധ്രാപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ ചോദ്യം ചെയ്ത് ബിജെപി മുൻ നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. നിലവിൽ സുപ്രീംകോടതി തന്നെ മേൽനോട്ടം വഹിക്കുന്ന സ്വതന്ത്ര അന്വേഷണ സമിതി കേസ് അന്വേഷിക്കുന്നുണ്ടെന്നും, അതിനാൽ സംസ്ഥാന സർക്കാരിൻറെ സമിതിയെ കുറിച്ചുള്ള ഹർജിക്ക് പ്രസക്തിയില്ലെന്നും കോടതി നിരീക്ഷിച്ചു..


അന്വേഷണം പൂർത്തിയാകുന്നതിന് മുൻപേ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പരസ്യമായി ആരോപണം ഉന്നയിച്ചതിനെയും കോടതി നേരത്തെ വിമർശിച്ചിരുന്നു. ദൈവത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നാണ് കോടതി അന്ന് ഓർമ്മിപ്പിച്ചത്.ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

പഴയ കെട്ടിടത്തിന്‍റെ സ്ളാബ് തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു

കോഴിക്കോട്. വലിയങ്ങാടിയില്‍ പഴയകെട്ടിടത്തിന്‍റെ സ്ളാബ് തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. ജബാര്‍,ബഷീര്‍,അഷറഫ് എന്നിവരാണ് മരിച്ചത്. കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിക്കാനിട്ടിരുന്നതാണ്.അതിനുള്ളില്‍ കയറിയിരുന്നവരാണ് അപകടത്തില്‍പെട്ടത്. മറ്റ് 2 പേര്‍ക്ക് പരുക്കുണ്ട്.

ആദ്യം രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുരുതരനിലയില്‍ തുടര്‍ന്ന ഒരാള്‍കൂടി മരിക്കുകയായിരുന്നു.

പഴകിനശിച്ച കെട്ടിടം പൊളിച്ചു നീക്കാന്‍ വൈകിയതാണ് അപകടമായത്.ഇതിനുള്ളില്‍ ചില സ്ഥാപനങ്ങളുടെ ഗോഡൗണ്‍ പ്രവര്‍ത്തിക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ ഈ ഭാഗത്ത് തൊഴിലാളികള്‍ വിശ്രമിക്കുക പതിവായിരുന്നു. ജോലി ചെയ്ത് വിശ്ര മിച്ചവരുടെ മീതേയാണ് കെട്ടിടഭാഗം വീണത്. മുന്‍പ് പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് ഏഴുപത് വര്‍ഷമെങ്കിലും പഴക്കമുണ്ട്. കെട്ടിടം വ്യാപാരികള്‍ ഒഴിഞ്ഞുനല്‍കാത്തതാണ് പൊളിക്കലിന് തടസമായതെന്നും പറയുന്നു. എന്നാല്‍ കര്‍ശനമായി ഒഴിക്കാന്‍ കോര്‍പ്പറേഷന്‍ നീക്കം നടത്തിയില്ലെന്നാണ് ആക്ഷേപം. രണ്ട് ആഴ്ചമുമ്പ്പോലും പുതിയ സ്ഥാപനം തുറന്നു.

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ പീഡനം,ഓട്ടോ ഡ്രൈവര്‍ പിടിയില്‍

മലപ്പുറം.അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ പീഡനം. മഞ്ചേരിയിൽ ആണ് സംഭവം.സംഭവത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.

മഞ്ചേരി കാരോട്ടിൽ സുബൈർ (41) ആണ് പിടിയിലായത്. മഞ്ചേരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ട് പോയാണ് പീഡനമെന്ന് പൊലീസ്

കാട്ടുപന്നി കാറിനടിയിൽ കുടുങ്ങി,പുറത്തെടുത്തത് ഒരുമണിക്കൂര്‍ പണിപ്പെട്ട്

കോഴിക്കോട്. നാദാപുരത്ത് കാട്ടുപന്നി കാറിനടിയിൽ കുടുങ്ങി. സംഭവം ഇന്നലെ രാത്രി 11മണിയോടെ നാദാപുരം- പെരിങ്ങത്തൂർ സംസ്ഥാന പാതയിൽ. റോഡ് മുറിച്ചു കടന്ന പന്നിക്കൂട്ടത്തിൽ ഒരെണ്ണം കാറിനടിയിൽ പെടുകയായിരുന്നു

ഫയർഫോഴ്സും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പന്നിയെ പുറത്തെത്തിച്ചു. ഒരു മണിക്കൂറോളം കാറിൽ കുടുങ്ങി കുടുംബംയ.കൊടുവള്ളി സ്വദേശികൾ പുറത്തിറങ്ങിയത് കാട്ടുപന്നിയെ മാറ്റിയ ശേഷം

തൊഴുത്തില്‍ കെട്ടിയിരുന്ന പശു ഇടിമിന്നലേറ്റ് ചത്തു,തൊഴുത്തിനുള്ളിലേക്കു കയറിയ ക്ഷീരകര്‍ഷകന്‍ ഷോക്കേറ്റു മരിച്ചു

ആലപ്പുഴ. തൊഴുത്തില്‍ കെട്ടിയിരുന്ന പശു ഇടിമിന്നലേറ്റ് ചത്തു. പശു കരയുന്നത് കേട്ട് തൊഴുത്തിനുള്ളിലേക്കു കയറിയ ക്ഷീരകര്‍ഷകന്‍ ഷോക്കേറ്റു മരിച്ചു. ഇലിപ്പക്കുളം വട്ടയ്ക്കാട് പുത്തന്‍തറയില്‍ രാമകൃഷ്ണപിള്ള (72)യാണ് മരിച്ചത്. തൊഴുത്തിലെ ബള്‍ബിലേക്കുള്ള വയറില്‍ നിന്നാണു രാമകൃഷ്ണപിള്ളയ്ക്ക് ഷോക്കേറ്റത്.

ഇടിമിന്നലേറ്റ പശു പെട്ടെന്ന് തൊഴുത്തില്‍ ചത്തുവീഴുകയായിരുന്നു. ശബ്ദംകേട്ട് രാമകൃഷ്ണപിള്ള വീട്ടുമുറ്റത്തുള്ള കാലിത്തൊഴുത്തിലേക്ക് ഓടിച്ചെന്നു. ഈസമയം തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ കെട്ടിയിരുന്ന വൈദ്യുത ബള്‍ബിലേക്കുള്ള വയറില്‍നിന്ന് രാമകൃഷ്ണപിള്ളയ്ക്ക് ഷോക്കേറ്റു. ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം.