‘കുഴപ്പമൊന്നുമില്ല’, ബിനു അടിമാലി ആശുപത്രി വിട്ടു, ആദ്യ പ്രതികരണം- വീഡിയോ

Advertisement

കൊച്ചി: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന് ബിനു ആശുപത്രി വിട്ടു. യാതൊരു കുഴപ്പവുമില്ലെന്ന് ബിനു അടിമാലി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാവരും സപ്പോർട്ട് ചെയ്‍തു, പ്രാർഥിച്ചു. കുഴപ്പമൊന്നുമില്ല, ഇപ്പോൾ താൻ നടന്നല്ലേ കാറിൽ കയറിയതെന്നും ബിനു പ്രതികരിച്ചു.

കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹന അപകടത്തിലാണ് ബിനുവിനും പരുക്കേറ്റത്. തിങ്കളാഴ്‍ച പുലർച്ചെ നാലരയോടെ കയ്‍പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. ഉല്ലാസ് അരൂർ ആണ് സുധി സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നത്. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്‍വൈഎസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

സിനിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. ജ​ഗദീഷിനെ അനുകരിച്ച് കയ്യടി നേടിയിട്ടുള്ള താരം കൂടിയായിരുന്നു അദ്ദേഹം. പല വേദികളിലും ബിനു അടിമാലി, ഉല്ലാസ് എന്നിവർക്കൊപ്പം സുധി പരിപാടികൾ അവതരിപ്പിച്ചിരുന്നു. ഇവർ ഒന്നിച്ച് സ്റ്റേജിൽ എത്തുമ്പോൾ തന്നെ കാണികളിൽ ആവേശം നിറയുമായിരുന്നു.

മിമിക്രിയിലൂടെ ബിഗ് സ്ക്രീനിൽ എത്തിയ കൊല്ലം സുധിയുടെ വിയോഗം കലാകേരളത്തെയാകെ സങ്കടത്തിലാക്കിയിരുന്നു. കൊല്ലം സുധി അഭിനയിച്ച ആദ്യ ചിത്രം ‘കാന്താരി’ ആണ്. ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘കുട്ടനാടൻ മാർപാപ്പ’, ‘തീറ്റ റപ്പായി’, ‘വകതിരിവ്’, ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്‌റ്റോറി’, ‘എസ്‌കേപ്പ്’, ‘സ്വർഗത്തിലെ കട്ടുറുമ്പ്’ എന്നിവയാണ് സുധി അഭിനയിച്ച മറ്റ് സിനിമകൾ.

Advertisement