ഷെയ്ൻ കാരണം എനിക്കും എന്റെ കമ്പനിക്കും വലിയ നാണക്കേടും സാമ്പത്തിക നഷ്ടവും ഉണ്ടായി: സോഫിയ പോൾ

Advertisement

‘ആർഡിഎക്സ്’ സിനിമയുടെ സെറ്റിൽ ഷെയ്ൻ നിരന്തരം പ്രശ്നങ്ങളുണ്ടാക്കി സിനിമയുടെ പ്രവർത്തങ്ങളെ തടസപ്പെടുത്തിയിരുന്നുവെന്ന് കാണിച്ച് ചിത്രത്തിന്റെ നിർമാതാവ് സോഫിയ പോൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനു നൽകിയ പരാതിയുടെ പകർപ്പ് പുറത്ത്. സോഫിയ പോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം സിനിമാ സംഘടനകളുടെ യോഗത്തിൽ ഷെയ്നെതിരെ നടപടി എടുത്തത്.

ഷെയ്നും മാതാവും കാരണം ചിത്രത്തിന്റെ ഷൂട്ടിങ് തടസപ്പെട്ടുവെന്നും അതുമൂലം തനിക്കും തന്റെ നിർമാണക്കമ്പനിക്കും നാണക്കേടും സാമ്പത്തിക നഷ്ടവും ഉണ്ടായെന്നും പരാതിയിൽ പറയുന്നുണ്ട്. വാഗ്ദാനം ചെയ്തതുപോലെ തന്റെ കഥാപാത്രത്തിന് പ്രാമുഖ്യം ലഭിക്കുന്നില്ലെന്നും അതിനാൽ തന്റെ കഥാപാത്രത്തിന് പ്രാമുഖ്യം ലഭിക്കുന്ന രീതിയിലാകണം സിനിമയുടെ പ്രമോഷനെന്ന് ഷെയ്ൻ ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രൊഡ്യൂസർ പറയുന്നു. സിനിമയുടെ പ്രമോഷൻ കാണുമ്പോൾ താനാണ് നായകനെന്ന് ജനങ്ങൾ മനസ്സിലാക്കണമെന്നും സിനിമയുടെ എഡിറ്റിങ് പൂർത്തിയാക്കുമ്പോൾ അതിലും തനിക്കായിരിക്കണം പ്രാധാന്യമെന്നും താരം ആവശ്യപ്പെട്ടുവെന്നും സോഫിയാ പോൾ പരാതി നൽകിയ കത്തിൽ വ്യക്തമാക്കുന്നുണ്ട്.

സോഫിയ പോൾ അയച്ച കത്തിന്റെ സംക്ഷിപ്ത രൂപം:

“ബഹുമാനപ്പെട്ട കേരള ഫിലിം പ്രൊ‍ഡ്യൂസേഴ്സ് അസോസിയേഷൻ അംഗങ്ങളുടെ അറിവിലേക്ക്

ആർഡിഎക്സ് എന്ന ഞാൻ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ഇന്ന് (ഏപ്രിൽ 13) പാക്കപ്പ് ആകുകയാണ്. എന്റെ ഈ പ്രോജക്ടിന്റെ തുടക്കം മുതൽ ഒപ്പം നിന്ന് എന്നെ പിന്തുണയ്ക്കുന്ന കേരള ഫിലിം പ്രൊ‍ഡ്യൂസേഴ്സ് അസോസിയേഷന് എന്റെയും എന്റെ പ്രൊഡക്‌ഷൻ കമ്പനിയുടെയും പേരിൽ പ്രത്യേകം നന്ദി പറയുന്നതിന് വേണ്ടിയാണ് ഈ അവസരം ഞാൻ വിനിയോഗിക്കുന്നത്.

ചിത്രീകരണം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ സിനിമയിലെ പ്രധാന വേഷം ചെയ്യുന്ന നടൻ ഷെയ്ൻ നിഗത്തിന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും ഭാഗത്തുനിന്നും ചിത്രീകരണ ദിനങ്ങളിൽ എനിക്കും എന്റെ പ്രൊഡക്‌ഷൻ ടീമിനും നേരെ ഉണ്ടായ ഒട്ടും പ്രഫഷനൽ അല്ലാത്ത പെരുമാറ്റങ്ങളുടെ ഒരു പൂർണരൂപം അസോസിയേഷന്റെ ശ്രദ്ധയിൽപെടുത്തേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു.

2022 സെപ്റ്റംബർ അഞ്ച് മുതൽ തുടങ്ങാനിരുന്ന എന്റെ ചിത്രത്തിന്റെ ഷൂട്ടിങ് നായകന്മാരിൽ ഒരാളായ ആന്റണി പെപ്പെയ്ക്ക് ഉണ്ടായ അപകടത്തെ തുടർന്ന് കുറച്ച് ദിവസത്തേക്ക് മാറ്റി വയ്ക്കേണ്ടി വന്ന കാര്യം അസോസിയേഷന് അറിവുള്ളതാണല്ലോ. ഷൂട്ടിങിനാവശ്യമായ എല്ലാ സെറ്റ് വർക്കുകളും പർച്ചേസുകളും നടത്തി, അഭിനേതാക്കൾക്കും ടെക്നീഷ്യൻസിനും അഡ്വാൻസ് നൽകി ഡേറ്റുകൾ ബ്ലോക്ക് ചെയ്തതിനു ശേഷമാണ് എല്ലാ പ്ലാനുകളും തകിടം മറിച്ച് ആന്റണിക്ക് അപ്രതീക്ഷിതമായ അപകടം സംഭവിക്കുന്നത്. ആന്റണിക്ക് കുറച്ചുനാൾ വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് ഷൂട്ടിങ് കുറച്ചുനാളത്തേക്ക് റി ഷെഡ്യൂൾ ചെയ്യേണ്ടി വന്നു.

വലിയ ദിവസച്ചിലവ് വരുന്ന ഏഴ് ദിവസത്തെ കാർണിവലും ഫൈറ്റും ചിത്രീകരിക്കുന്നതിനിടയിൽ അടുത്ത പ്രശ്നവുമായി ഷെയ്ൻ നിഗം എത്തുന്നു. ഷൂട്ട് ചെയ്ത മറ്റീരിയൽ മുഴുവൻ അദ്ദേഹവും അമ്മയും കണ്ടശേഷം അദ്ദേഹത്തിന്റെ സിനിമയിൽ ഉള്ള പ്രാധാന്യം ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഇനി ഷൂട്ടിങിൽ പങ്കെടുക്കൂ എന്നതായിരുന്നു അടുത്ത ഡിമാന്റ്. സിനിമയിലെ പ്രധാന നടൻ എന്ന നിലയിൽ അദ്ദേഹത്തെ സിനിമ കാണിക്കാം. പക്ഷേ കൂടെ ഉള്ളവരെ കാണിക്കാൻ സാങ്കേതികമായി ബുദ്ധിമുട്ടുണ്ട് എന്ന നിലപാട് ഞാൻ എടുക്കുകയും കുറച്ചു സമയത്തെ ചർച്ചകൾ കഴിഞ്ഞ് അത് ഭാഗികമായി മാത്രം അംഗീകരിച്ച ഷെയ്ൻ നിഗം, പക്ഷേ പുതിയ ഡിമാന്റുകളുമായി എന്റെ പ്രൊഡക്‌ഷൻ കമ്പനിയിലേക്ക് മെയ്ൽ അയയ്ക്കുകയും അതിനു മറുപടി സംവിധായകൻ ഒപ്പിട്ടു കൊടുത്ത ശേഷം മാത്രം സിനിമയിൽ തുടരാം എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. സിനിമ കഴിഞ്ഞുള്ള പ്രമോഷനിലും മറ്റും പൂർണമായും ഇടപെടാൻ അദ്ദേഹത്തിന് അവകാശമുള്ളതായും അദ്ദേഹത്തിന്റെ അംഗീകാരമില്ലാതെ പോസ്റ്ററുകൾ പുറത്തിറക്കരുതെന്നും ഒക്കെയായിരുന്നു ആ കത്തിന്റെ പൊരുൾ.

എന്നാൽ അത് എന്റെ ചിത്രത്തിന്റെ മാർക്കറ്റിങ് സാധ്യതകളെ വിപരീതമായി ബാധിക്കുമെന്ന് മനസ്സിലാക്കിയ ഞാൻ അസോസിയേഷനെ ബന്ധപ്പെടുകയും തുടർന്ന് ബി. ഉണ്ണികൃഷ്ണൻ സെറ്റിൽ എത്തി ഷെയ്നുമായി ചർച്ച നടത്തുകയും ചെയ്ത ശേഷമാണ് എനിക്ക് ഷൂട്ടിങ് തടസമില്ലാതെ പോകുമെന്ന് ഉറപ്പിക്കാനായത്. ഡബ്ബിങ്, പ്രമോഷൻ തുടങ്ങിയ കാര്യങ്ങളിൽ എനിക്ക് അദ്ദേഹത്തിന്റ സഹകരണം ഉണ്ടാകുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഷൂട്ടിങ് പാക്കപ്പ് ആകുന്നതിന്റെ തലേന്നും വലിയൊരു നഷ്ടം ഞാൻ അനുഭവിക്കുകയാണ്. കാലത്ത് ഒരു ചാമ്പ്യൻഷിപ്പ് ഷൂട്ട് ചെയ്യാൻ എല്ലാ തയാറെടുപ്പുകളും കഴിഞ്ഞ് ക്രൂവും ജൂനിയർ ആർടിസ്റ്റുകളും മുഴുവൻ കാത്തു നിൽക്കുമ്പോഴും ഷെയ്ൻ അടക്കമുള്ള പ്രധാന ആർടിസ്റ്റുകൾ പറഞ്ഞ സമയവും മണിക്കൂറുകളും കഴിഞ്ഞ് എത്തിച്ചേരാത്തതുകൊണ്ട് ആ ലൊക്കേഷൻ പൂർണമായും ക്യാൻസൽ ചെയ്തുകൊണ്ട് ഷെഡ്യൂൾ അനുസരിച്ച് ഉച്ചയ്ക്കുള്ള ലൊക്കേഷനിലേക്ക് ഷിഫ്റ്റ് ചെയ്യാൻ ഞങ്ങൾ നിർബന്ധിതരായി. പല ദിവസങ്ങളിലും ലൊക്കേഷനിൽ എത്താൻ എന്റെ സംവിധായകനും ടീമും കൊടുക്കുന്ന സമയം പാലിക്കാൻ തയാറല്ലാത്ത ഷെയ്ൻ നിഗത്തിന്റ നിഷേധ നിലപാടുകൾ മൂലവും അദ്ദേഹത്തിന്റെ കടുംപിടുത്തങ്ങളും നിസ്സഹകരണങ്ങളും മൂലവും ഒട്ടേറെ അനാവശ്യ ബ്രേക്കുകളാണ് എന്റെ സിനിമയ്ക്ക് ഉണ്ടായത്. ഇതിലൂടെ എനിക്കും എന്റെ പ്രൊഡക്‌ഷൻ കമ്പനിക്കും വലിയ നാണക്കേടും സാമ്പത്തിക നഷ്ടവും ഉണ്ടായി.’’

ഷെയ്ൻ നിഗത്തിനെതിരെ സോഫിയ പോൾ ഉന്നയിച്ച പരാതി വാസ്തവമാണെന്ന് കണ്ടതിനെത്തുടർന്നാണ് താരത്തിന് വിലക്കേർപ്പെടുത്താൻ അസോസിയേഷൻ നിർബന്ധിതമായത്. മുൻപും താരത്തിനെതിരെ സമാന പരാതികൾ ഉണ്ടായിരുന്നു. ഷെയ്ൻ അഭിനയിച്ച വെയിൽ, കുർബാനി എന്നീ ചിത്രങ്ങളുടെ നിർമാതാക്കൾക്കും താരം തലവേദനയായിട്ടുണ്ട്. സോഫിയ പോളിന്റെ പരാതി കൂടി ശക്തമായതോടെയാണ് താരത്തിനെതിരെ നിസ്സഹകരണം ഏർപ്പെടുത്താൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചത്.

Advertisement