സൈക്കിള്‍ പ്രേമം ഇലക്ട്രിക്കിലേറി തിരിച്ചുവരുന്നു

ആരോഗ്യ കാര്യത്തിലെ ആകാംഷ പെരുകിയതിനൊപ്പം സൈക്കിള്‍പ്രേമം തിരിച്ചുവന്നിരിക്കുന്നു. എന്നാല്‍ പത്തറുപതുവര്‍ഷം മുമ്പിലെ സൈക്കിളല്ല, കണ്ണു മഞ്ചുന്ന റേഞ്ചുകളും സൗകര്യങ്ങളുമുള്ള സൈക്കിളുകളുടെ വന്‍ നിരയാണിറങ്ങുന്നത്. അതിന്റെ നേര്‍ക്കാഴ്ച്ചയാണ് സൈക്കിളുകളുടെ വില്‍പ്പനയിലുണ്ടായ വന്‍കുതിപ്പ്. അതോടൊപ്പം ഇന്ധന വിലയിലുണ്ടായ വര്‍ധനവും ഇത്തരം വാഹനങ്ങള്‍ക്ക് സഹായകരമായിട്ടുണ്ട്. പിന്നെ പാസഞ്ചര്‍ കാര്‍ വിപണിയിലേക്ക് എത്തിയ ഇലക്ട്രിക് വിപ്ലവവും സൈക്കിള്‍ സെഗ്മെന്റിലും പ്രതിഫലിച്ചിട്ടുണ്ട്. ട്രാഫിക് ദുരിതവും ആരോഗ്യചിന്തയും സൈക്കിളുകളിലേക്ക് മനുഷ്‌നെ എത്തിക്കുകയാണിപ്പോള്‍ സെമിനാറിന് സൈക്കിളിലെത്തുന്ന പ്രഫസറും സര്‍ജറിക്ക് ചവിട്ടി പാഞ്ഞെത്തുന്ന സര്‍ജനുമൊക്കെ പുതുമയല്ലാതാകുന്നു.

അധിക ദൂരം ചവിട്ടേണ്ട, ചെറിയ ദൂരങ്ങളിലേക്ക് വൈദ്യുതി ഉപയോഗിച്ച് എത്തിച്ചേരാം എന്നതെല്ലാം ഇലക്ട്രിക് സൈക്കിളുകളെ അതിവേഗം ജനപ്രിയരാക്കി മാറ്റി. ഒരു ഇ-സ്‌കൂട്ടര്‍ വാങ്ങുന്നതിന്റെ പകുതിയുടെ പകുതി വിലയുണ്ടെങ്കില്‍ ഇത്തരം സൈക്കിളുകള്‍ വാങ്ങാനാവും. പാസഞ്ചര്‍ കാര്‍ വിപണിയിലെ അതികായകന്‍മാരായ ടാറ്റയുടെ ഉപസ്ഥാപനമായ ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ സ്ട്രൈഡര്‍ ബ്രാന്‍ഡും താങ്ങാനാവുന്ന വിലയില്‍ പുതിയൊരു ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍.

സ്ട്രൈഡര്‍ സീറ്റ ശ്രേണിയിലേക്കാണ് പുതിയ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുന്നതായി ഇന്ന് പ്രഖ്യാപിച്ചു. സീറ്റ പ്ലസ് എന്ന് വിളിക്കപ്പെടുന്ന ഇത് വിശ്വസനീയവും ലാഭകരവും പരിസ്ഥിതി സൗഹൃദപരവുമായ ഒരു ഗതാഗത മാര്‍ഗം തേടുന്ന വ്യക്തികളെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. വളരെ മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കുക ചെയ്തതോടെ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഈ പുത്തന്‍ സൈക്കിള്‍ പ്രാപ്തമായിരിക്കും.

സ്ട്രൈഡര്‍ സീറ്റ പ്ലസിനായി 26,995 രൂപ മാത്രമാണ് മുടക്കേണ്ടി വരുന്നത്. ഇത് ആമുഖ വില മാത്രമായിരിക്കുമെന്നും ഒരു പരിമിത കാലയളവിന് ശേഷം 6,000 രൂപ വരെ ഇലക്ട്രിക് സൈക്കിളിന് വര്‍ധിപ്പിക്കുമെന്നും ടാറ്റ ഇന്റര്‍നാഷണല്‍ അറിയിച്ചിട്ടുണ്ട്. പുതിയ മോഡല്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്ട്രൈഡറിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കയറി ബുക്ക് ചെയ്യാം. നിലവില്‍ വില്‍പ്പന ഓണ്‍ലൈന്‍ വഴി മാത്രമാണെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

സൈക്ലിംഗ് വ്യവസായത്തിലെ ഒരു മുന്‍നിര ബ്രാന്‍ഡ് എന്ന നിലയില്‍, രാജ്യത്ത് ഇതര യാത്രാ മാര്‍ഗങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. സീറ്റ പ്ലസ് ഉപയോഗിച്ച് സ്‌റ്റൈലിഷും കാര്യക്ഷമവുമായ ഗതാഗത മാര്‍ഗം സ്വന്തമാക്കുന്നതിനൊപ്പം വിശ്വസനീയവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ പരിഹാരവും സ്‌ട്രൈഡര്‍ ഇലക്ട്രിക് സൈക്കിള്‍ ഉറപ്പുനല്‍കുന്നുവെന്ന് പുതിയ ലോഞ്ചിനെക്കുറിച്ച് സംസാരിച്ച സ്‌ട്രൈഡറിന്റെ ബിസിനസ് ഹെഡ് രാഹുല്‍ ഗുപ്ത പറഞ്ഞു.

ഉയര്‍ന്ന ശേഷിയുള്ള 36-വോള്‍ട്ട്/6 Ah ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് സൈക്കിളില്‍ സ്‌ട്രൈഡല്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് മൊത്തം 216 Wh ഊര്‍ജ്ജ ശേഷി നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. എല്ലാത്തരത്തിലുമുള്ള ഭൂപ്രദേശങ്ങളിലും ആസ്വാദ്യകരമായ റൈഡിംഗ് ഉറപ്പാക്കുന്നതിന് മതിയായ പവര്‍ പുതിയ സീറ്റ പ്ലസ് ഉറപ്പുനല്‍കുന്നുവെന്ന് ബ്രാന്‍ഡ് അവകാശപ്പെടുന്നു. സ്‌ട്രൈഡര്‍ സീറ്റ പ്ലസിന് അതിന്റെ മുന്‍ഗാമിയായ സീറ്റ ഇ-ബൈക്കിനെ അപേക്ഷിച്ച് വിപുലമായ ബാറ്ററി ശേഷിയുണ്ട്. അതിനാല്‍, കൂടുതല്‍ ദൂരത്തേക്ക് അനായാസമായി എത്താന്‍ ഇത് പ്രാപ്തമാക്കുന്നു, കൂടാതെ മണിക്കൂറില്‍ പരമാവധി 25 കിലോമീറ്റര്‍ വേഗതയിലും ഇലക്ട്രിക് സൈക്കിളിന് സഞ്ചരിക്കാനാവും. പെഡല്‍ അസിസ്റ്റിന്റെ സഹായത്തോടെ സീറോ-എമിഷന്‍ സൈക്കിളിന്റെ വേഗത 30 കിലോമീറ്റര്‍ വരെ ഉയര്‍ത്താനും കഴിയും. ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജാകാന്‍ മൂന്നോ നാലോ മണിക്കൂര്‍ മാത്രമേ എടുക്കൂവെന്നതും പ്രായോഗികത വര്‍ധിപ്പിക്കുന്ന കാര്യമാണ്.

സ്ട്രൈഡര്‍ സീറ്റ പ്ലസ് ഒരു സ്റ്റീല്‍ ഹാര്‍ഡ്ടെയില്‍ ഫ്രെയിമിലാണ് നിര്‍മിച്ചിരിക്കുന്നതെന്ന് ടാറ്റ ഇന്റര്‍നാഷണല്‍ അവകാശപ്പെടുന്നു. ഒപ്പം ആകര്‍ഷകവും ആധുനികവുമായ രൂപകല്‍പ്പനയോടെയാണ് ഇത് വരുന്നത് എന്ന കാര്യവും ഉപഭോക്താക്കളെ ഏളുപ്പം ആകര്‍ഷിക്കാന്‍ കഴിയുന്ന ഘടകമാണ്. ഇതില്‍ ശക്തമായ ഓട്ടോ-കട്ട് ബ്രേക്കുകള്‍ സജ്ജീകരിച്ചിരിക്കുന്നത് സേഫ്റ്റിയെ സഹായിക്കും. ബ്രേക്കിംഗിനായി രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഒരു കിലോമീറ്ററിന് വെറും 10 പൈസ മാത്രമാണ് സ്ട്രൈഡര്‍ സീറ്റ പ്ലസ് ഇലക്ട്രിക് സൈക്കിള്‍ ഉപയോഗിക്കുമ്പോള്‍ ചെലവാകുന്നത്. അലോയ് ബൈക്കുകള്‍, മൗണ്ടന്‍ ബൈക്കുകള്‍, SLR, കിഡ്സ്, ബൈക്കിംഗ് ആക്സസറികള്‍ എന്നിങ്ങനെയുള്ള സെഗ്മെന്റുകളില്‍ വൈവിധ്യമാര്‍ന്ന ഇലക്ട്രിക്, റെഗുലര്‍ സൈക്കിളുകള്‍ നിര്‍മിക്കുന്നതില്‍ സ്ട്രൈഡര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ബ്രാന്‍ഡിന്റെ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തുടനീളമുള്ള 4,000 റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ലഭ്യമാണ്.

Advertisement