7,000 താരങ്ങൾ, 24 ഇനങ്ങൾ; പ്രഥമ കേരള ഗെയിംസ് മേയ് ഒന്ന് മുതൽ

Advertisement

തിരുവനന്തപുരം: കേരള ഒളിംപിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസ് മേയ് ഒന്നു മുതൽ 10 വരെ.

ഏപ്രിൽ 30 ന് വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ കായിക മന്ത്രി വി അബ്ദുറഹ്‌മാൻ കേരള ഗെയിംസ് 2022 ഉദ്ഘാടനം ചെയ്യും.

14 ജില്ലകളിൽ നിന്നായി 7,000 കായികതാരങ്ങളാണ് ഗെയിംസിൽ പങ്കെടുക്കുന്നത്. 24 മത്സര ഇനങ്ങളാണ് കായിക മാമാങ്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരു കായിക മേള നടക്കുന്നത്.

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, പിരപ്പൻകോട് സ്വിമ്മിങ് പൂൾ, സെൻട്രൽ സ്റ്റേഡിയം, ശ്രീപാദം സ്റ്റേഡിയം, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ച്, ട്രിവാൻഡ്രം ടെന്നീസ് ക്ലബ്, വൈഎംസിഎ, കൊല്ലം ഹോക്കി സ്റ്റേഡിയം, ഐആർസി സ്റ്റേഡിയം ശംഖുമുഖം, കനകക്കുന്ന് എന്നിവയാണ് ഗെയിംസ് വേദികൾ.

ടോക്കിയോ ഒളിംപിക്സിലെ മെഡൽ ജേതാക്കളായ രവി ദെഹ്യ, ബജ്റംഗ് പുനിയ, ലോവ്ലിന ബൊർഗോഹൈൻ, പിആർ ശ്രീജേഷ് എന്നിവർക്ക് അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും നൽകി ആദരിക്കും. ടോക്കിയോ ഒളിംപിക്സിൽ പങ്കെടുത്ത മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതവും പ്രശസ്തി പത്രവും നൽകും.

ഒളിംപിക് അസോസിയേഷൻ ഏർപ്പെടുത്തിയ 2020 ലെ ലൈഫ് ടൈം സ്‌പോർട്‌സ് അച്ചീവ്‌മെന്റ് അവാർഡ് ബോക്‌സർ മേരി കോമിന് സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

മത്സരങ്ങളുടെ ഭാഗമായി 2022 മെയ് ഒന്നിന് 21.1 കിലോമീറ്റർ ഹാഫ് മാരത്തോണും, 10 കിലോമീറ്റർ ഓട്ട മത്സരവും, മൂന്നു കിലോമീറ്റർ ഫൺ റൺ മത്സരവും സംഘടിപ്പിക്കും. ഹാഫ് മാരത്തോൺ വിഭാഗത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആകെ സമ്മാന തുകകളിലൊന്നായ 11 ലക്ഷം രൂപയാണ് ജേതാക്കളെ കാത്തിരിക്കുന്നത്.

കേരള ഗെയിംസിന്റെ ഭാഗമായുള്ള കായിക ഫോട്ടോ എക്‌സിബിഷൻ ഏപ്രിൽ 30 ന് ആരംഭിക്കും. വെള്ളയമ്പലം എൻജിനിയേഴ്‌സ് ഹാളിൽ മെയ് പത്ത് വരെയാണ് എക്‌സിബിഷൻ. ഒളിമ്പിക് അസോസിയേഷനും കേരള മീഡിയ അക്കാഡമിയും, കേരള പത്രപ്രവർത്തക യൂണിയനും സംയുക്തമായാണ് എക്‌സിബിഷൻ സംഘടിപ്പിക്കുന്നത്. ഇതിനോടൊപ്പം നഗര ഹൃദയമായ കനകക്കുന്ന് കൊട്ടാരത്തിൽ കേരള ഗെയിംസ് എക്‌സ്‌പോയും സംഘടിപ്പിക്കും.

എക്‌സ്‌പോയുടെ ഭാഗമായി കനകക്കുന്ന് പരിസരത്ത് 10000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പുഷ്പ്പമേളയും ഒരുക്കുന്നുണ്ട്. മേളയുടെ മാറ്റ് കൂട്ടുന്നതിനായി 12 ദിവസങ്ങളിലും കലാ സാംസ്‌കാരിക പരിപാടികൾ അരങ്ങേറും.

Advertisement