വിവാഹവാഗ്ദാനം നൽകി ചതിച്ച യുവാവിനെ കുത്തിക്കൊന്ന് പൊലീസിൽ കീഴടങ്ങി യുവതി

ചെന്നൈ: വിവാഹവാഗ്ദാനം നൽകുകയും പിന്നീട് കബളിപ്പിച്ച്‌ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്തി യുവതി.

ഉറക്കഗുളിക നൽകി മയക്കിക്കിടത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവതി പൊലീസിൽ കീഴടങ്ങി. തമിഴ്നാട് നാഗർകോവിൽ സ്വദേശി 35 കാരനായ രതീഷ് കുമാറിനെയാണ് മണവാളക്കുറിച്ചി സ്വദേശി 37 കാരി ഷീബ കൊലപ്പെടുത്തിയത്. ആരൽവായ്‌മൊഴി ഇ.എസ്.ഐ. ആശുപത്രി ജീവനക്കാരനാണ് രതീഷ്.

രതീഷിന്റെ ശരീരത്തിൽ 30 തവണ കുത്തേറ്റിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പൊലീസ് ഷീബയുടെ അറസ്റ്റ് രേഖപ്പെടുത്തി.ഇഎസ്ഐ ആശുപത്രി ജീവനക്കാരനായ യുവാവാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ഇയാൾ ജോലി ചെയ്യുന്ന ആശുപത്രിയിലെത്തിയ ഷീബ, രതീഷിന് ഉറക്കഗുളിക നൽകി മയക്കി. മയങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തി.

തന്റെ പിറന്നാൾ ദിവസമാണെന്നും അവസാനമായി താൻ ഉണ്ടാക്കിയ പായസം കഴിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷീബ ബുധനാഴ്ച ആശുപത്രിയിലെത്തിയത്. സ്വകാര്യ പോളിടെക്‌നിക് കോളേജിൽ അധ്യാപികയായ ഇവർ രണ്ട് കുട്ടികളുടെ അമ്മയുമാണ്. 2009 ൽ വിവാഹിതരായ ഇവർ 2019ൽ നിയമപരമായി വിവാഹമോചിതയായി.

2013ൽ ഇഎസ്‌ഐ ആശുപത്രിയിലെത്തിയപ്പോഴാണ് ഷീബ രതീഷിനെ പരിചയപ്പെടുന്നത്. ഷീബയെ വിവാഹം ചെയ്യാമെന്ന് ഉറപ്പുനൽകിയിരുന്ന രതീഷ് എന്നാൽ കഴിഞ്ഞ വർഷം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തിരുന്നു. ഇതോടെ ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായി. ഷീബയോട് സംസാരിക്കാൻ പോലും രതീഷ് തയ്യാറാകാതെ വന്നതോടെയാണ് കൊലപ്പെടുത്തിയതെന്ന് ഇവർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

Advertisement